ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നലെയും പ്രതിഷേധം തുടര്‍ന്നു. രാവിലെ സഭ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ലോക്സഭയും രാജ്യസഭ യും ഉച്ചവരെ പിരിഞ്ഞു.
ലോക്സഭയില്‍ ബിജെപി അംഗങ്ങള്‍ കല്‍ക്കരികേസിലെ പ്രധാമന്ത്രിയുടെ അഴിമതിയിലെ പങ്ക് വ്യക്തമായതായി പറഞ്ഞു. സുപ്രീംകോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടുപോവില്ലെന്നും ബിജെപി വ്യക്തമാക്കി. സിഖു കലാപക്കേസിലെ പ്രതി സജ്ജന്‍കുമാറിനെ വെറുതെവിട്ടതിനെതിരെ ശിരോമണി അകാലിദള്‍ അംഗങ്ങളും നടുത്തളത്തിലിറങ്ങി ബഹളംവെച്ചു.അകാലിദളിന്റെ ആവശ്യത്തിന് ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയുടെ പിന്തുണ നല്‍കിയതോടെ സഭ നിയന്ത്രണാതീതമായി. ഇതോടെ മീരാകുമാര്‍ സഭ ഉച്ചവരെ നിര്‍ത്തി വയ്ക്കുകയായിരുന്നു. രാജ്യസഭയില്‍ ഉച്ചയ്ക്കു ശേഷം ലഡാക്കിലെ ചൈനീസ് അധിനിവേശപ്രശ്നം ഉയര്‍ത്തിയാണ് പ്രതിഷേധമുണ്ടായത്.
ഇതിനിടെ ഭക്ഷ്യസുരക്ഷാബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും സഭയില്‍ അവതരിപ്പിച്ചു. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ആരോപിച്ചു.
സ്വതന്ത്ര്യവ്യാപാരക്കരാറിനെതിരെ ബിജെപിയും ഇടതുപാര്‍ട്ടികളും യോജിച്ച് സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയതും ശ്രദ്ധേയമായി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷിക-പാലുല്‍പ്പാദന മേഖലകളെയടക്കം ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് സ്വതന്ത്രവ്യാപാര കരാറെന്ന് ബിജെപി നേതാവ് മുരളിമനോഹര്‍ ജോഷി വ്യക്തമാക്കി. ദേശീയ താല്‍പ്പര്യത്തിനു വിരുദ്ധമായ നയവുമായി മുന്നോട്ടുപോകുന്നത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ ചൈനീസ് അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിനെ വിദേശകാര്യമന്ത്രി ഇന്നലെ രാവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും മന്ത്രി മുലായംസിങ്ങിനോട് വിശദീകരിച്ചു. ചൈനയെ വിശ്വാസത്തിലെടുത്തുകൊണ്ട് നടത്തുന്ന ചര്‍ച്ചകള്‍ പരിഹാരമുണ്ടാക്കില്ലെന്ന് മുലായം സല്മാന് ഖുര്‍ഷിദിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: