ബംഗളൂരു: നാളെ പോളിംഗ് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ അവസാനിച്ചു. ഇനി സ്ഥാനാര്‍ഥികളും പാര്‍ട്ടിപ്രവര്‍ത്തകരും തിരശീലക്കുപിന്നില്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകും. 223 മണ്ഡലങ്ങളില്‍ 3691 സ്ഥാനാര്‍ഥികള്‍ നാലു കോടി മുപ്പത്തിയാറ് ലക്ഷത്തിലേറെ സമ്മതിദായകരുടെ പിന്തുണ തേടുന്ന ഈ തെരഞ്ഞെടുപ്പില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകളല്ല, മറിച്ച് ആറു പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ വരെ പല മണ്ഡലങ്ങളിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫലം പ്രവചനാതീതമാണ്. അടുത്ത വര്‍ഷം ലോക്സഭാ തെരെഞ്ഞെടുപ്പിന്റെയും മുന്നോടിയായി അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കേണ്ടുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ രാഷ്ട്രം കര്‍ണാടക തെരഞ്ഞെടുപ്പിനെ ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിന്റെ ഗൗരവത്തോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് എട്ടിനാണ്.
ശുദ്ധവും വികസനോന്മുഖവുമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാനായെന്ന പ്രഖ്യാപനവുമായാണ് ബിജെപി ജനങ്ങളെ സമീപിക്കുന്നത്.അഞ്ചു വര്‍ഷത്തെ തികച്ചും ജനകീയമായ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അവരുടെ മുഖ്യ പ്രചാരണായുധം. കോണ്‍ഗ്രസ്സിനാവട്ടെ ബിജെപി വിട്ടവരുടെ പേരിലുള്ള അഴിമതിയാരോപണമല്ലാതെ ഒരു അജണ്ട ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാനില്ലായിരുന്നു.
തെരഞ്ഞെടുപ്പു പ്രചാരണത്തിന് ബിജെപിയുടെ ദേശീയ നേതൃനിര തന്നെ എത്തിയിരുന്നു. നരേന്ദ്രമോദിയെ പാര്‍ട്ടി പ്രചാരണ രംഗത്തുനിന്ന് മാറ്റിനിര്‍ത്തിയെന്നായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ പതിനായിരങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുത്ത മൂന്ന് റാലികള്‍ നയിച്ചത് നരേന്ദ്രമോദി ആയിരുന്നു. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, സുഷമസ്വരാജ്, അരുണ്‍ ജയ്റ്റ്ലി, വെങ്കയ്യനായിഡു, തീപ്പൊരി നേതാക്കളായ ഉമാഭാരതി, വരുണ്‍ ഗാന്ധി എന്നിവര്‍ ശക്തമായ പ്രചാരണത്തിനുണ്ടായിരുന്നു. മുഖ്യമന്ത്രി ജഗദീഷ് ഷേട്ടര്‍ തന്നെയാണ് പ്രാദേശികമായി മുഴുവന്‍ മണ്ഡലങ്ങളിലും പടനയിച്ചത്.
ബംഗളൂരു നഗരത്തിലെ 28 മണ്ഡലങ്ങളില്‍ ഭൂരിഭാഗം എണ്ണത്തിലും മലയാളികള്‍ ശക്തമായ സാന്നിധ്യമാണ്. അത് പാര്‍ട്ടിക്കനുകൂലമാക്കാന്‍ തീവ്രപ്രചാരണം ബിജെപി കേരളഘടകത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: