ബികിവിന്ദ് (പഞ്ചാബ്): രാഷ്ട്രത്തിന്റെ ദാരുണ സ്മരണയായി മാറിയ സരബ്ജിത്ത് സിംഗിന് നാടിന്റെ യാത്രാമൊഴി. സരബ്ജിത്തിന്റെ ജന്മനാടായ ബികിവിന്ദില് ജനസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി മൂത്ത സഹോദരി ദല്‍ബീര്‍ കൗര്‍ ചിതയിലേക്ക് അഗ്നി പകര്‍ന്നു.
സരബ്ജിത്തിന്റെ ഭാര്യ സുഖ്പ്രീത് കൗറും മക്കളായ സ്വപന്‍ദീപും പൂനവും സ്മരണയുടെ ബാക്കിപത്രങ്ങളായി ചിതക്കരികെ നിന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദല്‍, കേന്ദ്രസഹമന്ത്രി പ്രണീത് കൗര്‍, രാഹുല്‍ഗാന്ധി എന്നിവരും പ്രമുഖ രാഷ്ട്രീയനേതാക്കളും സംബന്ധിച്ചു. സഹതടവുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സരബ്ജിത്ത് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഇരുപത്തിരണ്ട് വര്‍ഷം പാക് ജയിലില്‍ നരകയാതന അനുഭവിച്ചുവരികയായിരുന്നു സരബ്ജിത്ത് സിംഗ്.
ത്രിവര്‍ണപതാക പുതപ്പിച്ച പേടകത്തില്‍ അടക്കംചെയ്ത സരബ്ജിത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പുഷ്പാലംകൃതമായ വാനില്‍ ബികിവന്ദിലെ സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചക്ക് ശേഷമാണ് സംസ്കാരചടങ്ങുകള്‍ ആരംഭിച്ചത്. ദുരന്തത്തില്‍ തകര്‍ന്നുപോയ സരബ്ജിത്തിന്റെ കുടുംബാംഗങ്ങളെ ഗ്രാമവാസികള്‍ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.
സംസ്കാരചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി സമീപത്തെ വീടുകളുടെ ടെറസില്‍ പോലും തിരക്കായിരുന്നു. സരബ്ജിത്തിന്റെ മക്കളായ സ്വപന്ദീപിനും പൂനത്തിനും സംസ്കാരസമയത്ത് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഇവിടെയും ഉടന്‍തന്നെ ഗ്രാമവാസികള്‍ സഹായത്തിനെത്തുകയായിരുന്നു. ‘പാക്കിസ്ഥാന് മുര്‍ദ്ദാബാദ്’, ‘സരബ്ജിത്ത് അമര്‍ രഹേ’ വിളികള്‍ക്കിടയില്‍ പാക്കിസ്ഥാനില്‍ തെറ്റിദ്ധരിക്കപ്പെട്ട തടവുകാരനെ അഗ്നി ഏറ്റുവാങ്ങി.
സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദല്‍ നേരത്തെതന്നെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. സംസ്കാരചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. ജനസഹസ്രങ്ങളുടെ തിരക്കും വിഐപികളുടെ സന്ദര്‍ശനവും ബികിവന്ദില് സരബ്ജിത്തിന് നല്കുന്ന ആദരവായി മാറി. സമീപജില്ലകളില്‍നിന്നുപോലും സുരക്ഷാ ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിക്കേണ്ടിവന്നിരുന്നു. 45 മിനിറ്റ് നീണ്ടുനിന്ന വിലാപയാത്രക്കുശേഷമായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: