കേരള മന്ത്രിസഭ യോഗം ചേര്‍ന്ന് ഇനി കേരളത്തില്‍ ആരാധ്യനായ മേയറെന്നോ ആരാധ്യയായ മേയറെന്നോ ആരും ഉപയോഗിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ച് തീരുമാനമെടുത്തിരിക്കുന്നു. ആരാധ്യന്‍ എന്നതിനുപകരം ബഹുമാന്യനെന്നോ അഭിവന്ദ്യനെന്നോ ഒക്കെ ആവാമത്രേ! മലയാളി ഇവിടെ മഠയനാക്കപ്പെട്ടിരിക്കുന്നു. പ്രഥമദൃഷ്ട്യാ നിരുപദ്രവകരമായ ഒരു തീരുമാനമായി ഇത് തോന്നിയേക്കാം. ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ച പദം പിന്‍വലിക്കുന്നു എന്ന തോന്നലാണ് പലര്‍ക്കുമുണ്ടായത്. എന്നാല്‍ കൊളോണിയല്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ച പദങ്ങള്‍ ഇപ്പോഴും ധാരാളമായി നിലനിര്‍ത്തി ഉപയോഗിക്കുന്ന നാടാണ് നമ്മുടേത്. ഇവയ്ക്കു പകരം മലയാള ഭാഷാചിഹ്നങ്ങള്‍ പുനപ്രതിഷ്ഠിക്കാനുള്ള ശ്രമമൊന്നുമല്ല ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുള്ളത്.
കൊളോണിയലിസം സ്ഥാപിച്ച സ്ഥാനചിഹ്നങ്ങള്‍ കുരുക്കുകളായി നമ്മെ വരിഞ്ഞുമുറുക്കുന്നുണ്ട്. അതൊക്കെ തദ്ദേശീയ പദങ്ങളെകൊണ്ട് മാറ്റിമറിക്കണമെന്ന പക്ഷക്കാരനാണ് വിനീതനായ ഈ ലേഖകന്‍. പക്ഷേ ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനത്തിന് മലയാള ഭാഷാ സ്നേഹത്തിന്റെ മേലങ്കി ചാര്ത്തികൊടുക്കാനാവില്ല. ഇസ്ലാമിക തീവ്രവാദികള്‍ പ്രതിമ പാടില്ല, നിലവിളക്കു കൊളുത്തി ഉദ്ഘാടനം പാടില്ല എന്നൊക്കെ പറയുന്നതുപോലെ ഒരു ആശയത്തിന്റെ നിറവേറ്റലാണ് “ആരാധ്യന്‍” എന്ന പദം പാടില്ല എന്ന നിബന്ധന വഴി ചിലര്‍ ശഠിച്ച് നേടിയിട്ടുള്ളത്.
കേരളം ഗുരുതരമായ വറുതിയിലും സാമ്പത്തിക പ്രതിസന്ധികളിലും നിയമാധിഷ്ഠിതനീതിയുടെ ആസന്നമരണത്തിന് സാക്ഷ്യം വഹിക്കുന്ന നിരവധി സംഭവങ്ങളിലുംകൂടി കടന്നുപോകുന്ന നാളുകളാണിത്. അതൊന്നും ക്യാബിനറ്റ് കാര്യമായി ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ ആരാധ്യന്‍ എന്ന പദം ഒഴിവാക്കി ബഹുമാന്യന്‍ എന്ന പദം കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയുടെ ക്യാബിനറ്റ് യോഗം കഷ്ടപ്പെടുകയായിരുന്നു. മുസ്ലീം വധൂവരന്മാരുടെ പ്രായം രജിസ്റ്റര്‍ ചെയ്യുന്നതിന് അവര്‍ക്ക് മാത്രമായി പ്രായം കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനവും കഴിഞ്ഞ ദിവസം ഉത്തരവ് രൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. മുസ്ലീം പെണ്‍കുട്ടികള്‍ 16 വയസ്സില്‍ വിവാഹം കഴിച്ച് രജിസ്റ്റര്‍ ചെയ്യാമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കിട്ടിയിട്ടുള്ള ഔദ്യോഗിക നിര്‍ദ്ദേശം. രാജ്യമൊട്ടാകെ പ്രാബല്യത്തിലുള്ള നിയമത്തിലെ നിശ്ചയം ഇവിടെ മാറ്റപ്പെടുകയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഇത്തരം വിവേചന ശ്രമങ്ങള്‍ രാജ്യത്തിന്റെ ഏകതയ്ക്കും സാമൂഹ്യ സമരസതയ്ക്കും ദോഷഫലങ്ങള്‍ ഉളവാക്കുമെന്നുറപ്പാണ്. ഏക പൊതു സിവില്‍ നിയമം നടപ്പാക്കേണ്ടത് ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയ നമ്മുടെ നാട്ടില്‍ ഇത്തരം ശ്രമങ്ങള്‍ക്കുപിന്നില്‍ പതിയിരിക്കുന്ന അപകടം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നത് ആശങ്കാജനകമാണ്. എന്‍എസ്എസ് – എസ്എന്‍ഡിപി തുടങ്ങി കേരളത്തിലെ പ്രമുഖ ഹിന്ദു സംഘടനകളാരും ഈ പ്രശ്നം ഗൗരവപൂര്‍വ്വം കണ്ടില്ലെന്നു തോന്നുന്നു. കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങളും കഴിഞ്ഞാഴ്ചയുണ്ടായ ഈ രണ്ടു സംഭവങ്ങളും ഗൗരവപൂര്‍വ്വം കണക്കിലെടുത്ത് വിലയിരുത്തേണ്ടിയിരിക്കുന്നു.
‘ആരാധ്യനായ മേയര്‍’ എന്ന പദം എടുത്തു മാറ്റണമെന്ന വാദത്തിന്റെ അടിവേരുകള്‍ എത്തി നില്‍ക്കുന്നത് അന്താരാഷ്ട്രാ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെ നിര്‍ബന്ധ കാഴ്ചപ്പാടിലാണ്. ‘ഇബാദത്ത്’, ‘ശിര്‍ക്ക്’ എന്നീ രണ്ടു ഖുറാന് പദങ്ങളോട് ബന്ധപ്പെട്ട് വിവാദങ്ങളും പോരുകളും എക്കാലത്തും ഇസ്ലാമിലുണ്ടായിട്ടുണ്ട്. ‘ഇബാദത്ത്’ എന്ന പദത്തിന് ആരാധന എന്നതാണ് പൊതുവില്‍ അംഗീകരിക്കപ്പെട്ട അര്‍ത്ഥം. ഏകദൈവ വിശ്വാസമാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറകളിലൊന്ന്. ഒരു പ്രധാന ഇസ്ലാമിക സാങ്കേതിക പദമായി ഇബാദത്തിനെ മുസ്ലീം സമൂഹം കാണുന്നുണ്ട്. ഇബാദത്തില്‍ അള്ളാഹുവിനെ അല്ലാതെ മുസല്മാന് ആരാധ്യനായി (ദൈവമായി) കാണുന്നത് ‘ശിര്ക്ക്്’ ആണെന്നും ഇസ്ലാം ഉദ്ഘോഷിക്കുന്നു. ബഹുദൈവ വിശ്വാസം എന്ന പാപത്തെയാണ് ‘ശിര്‍ക്ക്’് എന്ന പദംകൊണ്ട് വിവക്ഷിക്കുന്നതത്രേ.
ഇബാദത്ത് എന്ന പദത്തെ പ്രാര്‍ത്ഥനാപരമായ ആരാധന എന്നതില്‍ ഒതുക്കി നിര്‍ത്തികൊണ്ട് വ്യാഖ്യാനം നല്കുന്ന പണ്ഡിതന്മാരും വിശ്വാസികളും ഒട്ടേറെയുണ്ട്. ഒരു ബഹുമത സമൂഹത്തില്‍ ഇസ്ലാം ഇത്തരം അര്‍ത്ഥത്തില്‍ ആ പദത്തെ മനസ്സിലാക്കുകയുമാണ് വേണ്ടത്. എന്നാല്‍ മതേതരഭരണം നില്ക്കുന്ന ഇന്ത്യയിലുള്‍പ്പെടെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഈ പദത്തെ അപകടകരമായ തലത്തിലാക്കി ഇസ്ലാംമത വിശ്വാസികളില്‍ സന്നിവേശിപ്പിക്കുന്നുണ്ട് എന്നതാണ് ആശങ്കാജനകമായ യാഥാര്‍ത്ഥ്യം. അള്ളാഹുവിനെയല്ലാതെ പ്രവാചകനെപോലും ആരാധിക്കുന്നത് ‘ശിര്‍ഖ്’ ആണെന്ന് വ്യാഖ്യാനങ്ങള്‍ പറയുന്നു. ആരാധന അള്ളാഹുവോട് മാത്രം എന്ന കാഴ്ചപ്പാടില്‍ ഒതുങ്ങി നില്ക്കുന്നതല്ല ഇബാദത്ത് എന്ന പദം എന്നുള്ള വിദ്വേഷാധിഷ്ഠിത വ്യാഖ്യാനവുമായി ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ അരങ്ങുതകര്‍ക്കുന്നതായി നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തെളിയിക്കുന്നു.
അല്‍ഖ്വയിദ, ലഷ്കര്‍-ഇ-തോയിബ തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങളുടെ അടിസ്ഥാന പ്രസിദ്ധീകരണങ്ങള്‍ പരിശോധിക്കുമ്പോള്‍ അവര്‍ മുസ്ലീംങ്ങള്‍ അധിവസിക്കുന്ന രാജ്യങ്ങളുടെ അതിരുകള്‍ തട്ടിമാറ്റി ഒരു ഏക ഇസ്ലാമിക ഭരണാധിപന്റെകീഴില് ഖിലാഫത്ത് സ്ഥാപിക്കുക എന്നത് ലക്ഷ്യമാക്കിയിരിക്കുന്നതായി കാണാവുന്നതാണ്. 1994 ല്‍ ഇംഗ്ലണ്ടില്‍ ചേര്‍ന്ന ‘പാന്‍ ഇസ്ലാമിക് കോണ്‍ഫറന്‍സ് ഇത്തരമൊരാശയം ലോകത്തിനു മുമ്പാകെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അക്കാലത്ത് കേരളത്തിലുള്‍പ്പെടെ “ദേശീയതയെ തകര്‍ക്കൂ; ഖിലാഫത്ത് പുനഃസ്ഥാപിക്കൂ” എന്ന മുദ്രാവാക്യം ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരമൊരു ഏകീകൃത ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍വേണ്ടി സമാധാനത്തിന്റെ പാതയല്ല മറിച്ച് ആയുധങ്ങളുടേയും അക്രമത്തിന്റെയും മാര്‍ഗ്ഗം വേണമെന്ന് ആഗോള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങള്‍ വിശ്വസിക്കുന്നു.
അല്ഖ്വയിടയുടെ അടിസ്ഥാന പ്രമാണം ‘ഇന്‍സൈഡ് അല്‍ഖ്വയിദ’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുള്ളത്ഇപ്രകാരമാണ്. “ഇസ്ലാമിക ഗവണ്മെന്റുകള് സമാധാനമാര്ഗ്ഗത്തില് നിലവില്‍ വന്നിട്ടില്ല; വരാന്‍ പോകുന്നുമില്ല. അവ സ്ഥാപിക്കപ്പെട്ടതും സ്ഥാപിക്കപ്പെടേണ്ടതും പേനയും പല്ലുമുപയോഗിച്ചും, വാക്കും നാക്കുമുപയോഗിച്ചും, തോക്കും വെടിയുണ്ടയും പ്രയോഗിച്ചമാകുന്നു.” ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയെ ഇക്കൂട്ടര്‍ ഇല്ലാതാക്കപ്പെടേണ്ട രാജ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. ‘ടെററിസം’ ചര്‍ച്ച ചെയ്യുമ്പോള്‍പോലും നമ്മള് ഈ അപകടതലം കണക്കിലെടുക്കാറില്ല. ഇസ്ലാമെന്ന വാക്കിനര്‍ത്ഥം സമാധാനം എന്നാകുന്നു എന്നു കരുതി മതഭക്തരായി കാര്യങ്ങളെ വ്യാഖ്യാനിക്കുന്ന വിശ്വാസികളില്‍ നിന്നും വിഭിന്നരായി ചിന്തിക്കുന്ന മുസ്ലീം യുവാക്കളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരികയാണ്. ഭീകരവാദംവഴി ഇന്ത്യയെ ഇല്ലാതാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള അല്ഖ്വയിടയുടേയുംമറ്റും ശ്രമങ്ങളെ വേണ്ടത്ര ഗൗരവത്തില്‍ ഭാരതീയ സമൂഹം തിരിച്ചറിയുന്നില്ല എന്നതാണ് ആപത്കരമായ മറ്റൊരു വസ്തുത.
‘ഇബാദത്ത്’ എന്ന ഖുറാന് പദത്തിന് പ്രാര്‍ത്ഥനാ വികാരത്തിലൂന്നിയ ആരാധന എന്ന അര്‍ത്ഥതലമല്ല ഉള്ളതെന്നും അതിനപ്പുറം ആരാധന, അനുസരണ, അടിമത്തം എന്നിവയെല്ലാം അള്ളാഹുവിനോട് മാത്രമായിരിക്കണം എന്ന പ്രകടമായ ആശയം കൂടിയുണ്ടെന്ന് ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും കേരളത്തിലും ആരാധനയും, അനുസരണയും, പൂര്‍ണ്ണ അടിമത്തവും അള്ളാഹുവിനോട് മാത്രം ആയിരിക്കണമെന്ന് പല മുസ്ലീം സംഘടനകളും അണികളോട് നിര്‍ബന്ധിക്കുന്നുണ്ട്. പ്രമുഖ മുസ്ലീം മതപണ്ഡിതനായ കെ.ഉമ്മര്‍ മൗലവി ‘ലിബാനുല്‍ അറബ് നിഘണ്ടുവിനെ’ ആശ്രയിച്ച് പ്രാര്ത്ഥനാപരമായുള്ള ആരാധന എന്ന അര്‍ത്ഥത്തില്‍ മാത്രം ഈ വാക്ക് ഉപയോഗിക്കണമെന്നും അനുസരണയുംമറ്റും അതില്‍ ഉള്‍പ്പെടുന്നില്ലെന്നും വാദിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ നിരവധി വാദപ്രതിവാദ സമ്മേളനങ്ങളും പോര്‍വിളികളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ മനുഷ്യ നിര്‍മ്മിത നിയമങ്ങളെ മൂസല്മാന് അംഗീകരിക്കേണ്ടതില്ലെന്നും നിയമനിര്‍മ്മാണത്തിനുള്ള അവകാശം അള്ളാഹുവിനുള്ളതാണെന്നും ഇപ്പോഴും ഇവിടെ ശക്തമായി പ്രചരിപ്പിക്കുന്നു. ഇത്തരത്തില്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ സുലഭമാണ്. ഇതൊക്കെ ദേശീയ വാദികള്‍ ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുകൂടിയാണ്.
ജനങ്ങള്‍ക്ക് ആധിപത്യം നല്കുന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ദൈവത്തിനാണ് ആധിപത്യത്തിനര്ഹതയുള്ളതെന്നും പരസ്യമായി പ്രചരിപ്പിക്കുന്ന സംഘടനകളും അവരുടെ പ്രസിദ്ധീകരണങ്ങളും കേരളത്തില്‍ മതേതരത്വത്തിന്റെ കൊടുമുടികളായി വാഴ്ത്തപ്പെടുന്നുണ്ട്. ജനാധിപത്യവും നിയമങ്ങളും അംഗീകരിക്കില്ലെന്ന് ഇക്കൂട്ടര്‍ പറയുന്നു. നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്നും പ്രതിമകള്‍ പാടില്ലെന്നും, ഫോട്ടോയും, സിനിമയും അനുവദനീയമല്ലെന്നും ‘ആരാധനാ’എന്ന പ്രയോഗം അള്ളാഹുവിനെക്കുറിച്ചല്ലാതെ പാടില്ലെന്നും ഇവിടെ പരസ്യമായി ഇവര്‍ വാദിക്കുന്നു. ഇവര്‍ ‘ഇബാദത്ത’് എന്ന പദത്തിന് ഭീകരവാദികള്‍ നല്കുന്ന അര്‍ത്ഥത്തെ സ്വാംശീകരിക്കുന്നവരാണ്. ഭാരതീയവും കേരളീയവുമായ ജീവിതധാരകളെക്കൂടി ഉള്‍പ്പെടുത്തിയുള്ള ചന്ദനക്കുട ഉത്സവം, ആണ്ടുനേര്‍ച്ച, ആനയെ ഉപയോഗിച്ചുള്ള ഉത്സവ ആഘോഷങ്ങള്‍, ജാറങ്ങളിലെ പ്രാര്‍ത്ഥന തുടങ്ങിയവയെ ‘ശിര്‍ഖ്’ആയി പ്രഖ്യാപിക്കുന്ന മുസ്ലീം സംഘടനകളുടെ കാഴ്ചപ്പാടിന്റെ അടിത്തറ ‘ഇബാദത്തിന്റെ’ ആപത്കരമായ വ്യാഖ്യാനമാണ്. ‘ആരാധ്യനായ മേയര്‍’ ഒഴിവാക്കുന്നതിനുപിന്നിലും ഈ അപകടകരമായ വാദത്തിന്റെ കറുത്ത കൈകളുണ്ട്.
നഗരസഭാ അധിപനെ ‘ആരാധ്യനായ മേയര്‍’ എന്ന് വിളിക്കാന്‍ പാടില്ലെന്ന നിലയില്‍ ക്യാബിനറ്റ് ഗൗരവപൂര്‍വ്വം തീരുമാനമെടുത്തത് ഭരണതലത്തില്‍ ഭീകര വാദത്തിനും മതതീവ്രവാദത്തിനുമുള്ള സ്വാധീനമാണ് തെളിയിക്കുന്നത്. കൊളോണിയലിസത്തിന്റെ മുദ്രകള്‍ തുടച്ചുനീക്കി മലയാളിയെ മഹത്വവല്‍ക്കരിച്ചു എന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയിരിക്കുന്നു. അദ്ദേഹം അധികാര കസേരയ്ക്കുവേണ്ടി ഇസ്ലാമിക തീവ്രവാദത്തിന് കീഴടങ്ങുകവഴി നാടിന്റെ താല്‍പ്പര്യങ്ങളെയാണ് ഹനിച്ചിട്ടുള്ളത്. ഇത്തരം അപകടങ്ങളെ മണത്തറിയാനും ചെറുത്തു തോല്‍പ്പിക്കാനും കേരളീയ സമൂഹത്തിന് സാധിക്കേണ്ടതാണ്.
കോര്പ്പറേഷന് ഹാളില്‍നിന്നും ‘ആരാധ്യനെ’ നാടുകടത്തിയവര്‍ ഇപ്പോള്‍ ഉപയോഗിച്ച പദത്തിനുപകരം എന്തുകൊണ്ട് മേയറെ ശ്രീമാന്‍, ശ്രീമതി എന്നീ പദങ്ങള്‍ കൊണ്ട് അഭിസംബോധന ചെയ്താല്‍ മതിയെന്നു നിഷ്കര്‍ഷിക്കുന്നില്ല. മന്ത്രിമാരും, എംഎല്‍എമാരും നിയമസഭയില്‍ സ്പീക്കറെ അഭിസംബോധന ചെയ്യുന്ന പദമെന്താണ്. കോടതിയില്‍ ഇപ്പോഴും യുവര്‍ ഓണര്‍, ലോര്‍ഡ്ഷിപ്പ് തുടങ്ങിയ പദങ്ങളെക്കൊണ്ടല്ലേ ന്യായാധിപന്മാരെ അഭിസംബോധന ചെയ്യുന്നത്. ഇതൊക്കെ കര്‍ശനമായി വേണ്ടെന്നു വെച്ചിട്ടില്ലല്ലോ ? ആരാധന എന്ന പദം അല്ലാഹുവിനെയല്ലാതെ മറ്റാരെയും അഭി സംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന ശാഠ്യത്തില്കൂടി ചിലര്‍ പിടിച്ചു വാങ്ങുന്നത് മതേതര ഭരണ സംവിധാനത്തിന് ഭൂഷണമല്ല.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: