പാലാ: ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം മുത്തോലിയിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു. മുത്തോലി പഞ്ചായത്തിലെ വെള്ളിയേപ്പള്ളി, മുത്തോലി, പുലിയന്നൂര്‍ എന്നിവിടങ്ങളിലും കൊഴുവനാല്‍ പഞ്ചായത്തിലെ മേവടയിലും ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. മുപ്പതോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പുലിയന്നൂര്‍ വാര്‍ഡില്‍ മാത്രം 18 പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുണ്ട്.
പനി പടര്‍ന്നുപിടിച്ചിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്ന് ആക്ഷേപം വ്യാപകമാണ്. രണ്ടാഴ്ച മുമ്പ് വെള്ളിയേപ്പള്ളിയിലും മേവടയിലുമായി രണ്ടുപേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഈ കുടുംബത്തില്പെട്ടവരും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. പുലിയന്നൂര്‍ വാര്‍ഡിലാണ് ഇപ്പോള്‍ പനി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വലിയ ക്യാനുകളില്‍ വെള്ളം ശേഖരിച്ചു വയ്ക്കുന്നതായും ഇതില്‍ കൊതുക് പെരുകിവരുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളിയേപ്പള്ളി, പുലിയന്നൂര്‍ പ്രദേശങ്ങളില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കോട്ടയത്തെ വിവിധ ആശുപത്രികളിലും പാലായിലെ ആശുപത്രികളിലുമാണ് ഡെങ്കിപ്പനി ബാധിതര്‍ ചികിത്സ തേടിയിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ കര്‍ശന ഇടപെടലുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും വേണ്ടവിധം ഉണ്ടാകാത്തപക്ഷം പനി പ്രദേശമൊട്ടുക്ക് പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: