ബംഗളൂരു: രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകം ഇന്നു വിധിയെഴുതും.സംസ്ഥാനത്തൊട്ടാകെ 50446 പോളിംഗ് ബൂത്തുകളിലായി ഏതാണ്ട് നാലേകാല്‍ കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി രണ്ടര ലക്ഷം പോളിംഗ് ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 34 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്.
ഏപ്രില്‍17 ലെ ബിജെപി സംസ്ഥാന കാര്യാലയത്തിനു മുന്നിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് സംസ്ഥാനത്തെങ്ങും ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം ബൂത്തുകള്‍ പ്രശ്ന സാധ്യത കൂടുതല്‍ ഉള്ളവയാണ്. അതില്‍ 28 എണ്ണം നക്സല്‍ ബാധിതമാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1.35 ലക്ഷം പോലീസുകാരില്‍ സംസ്ഥാന പോലീസ് സേനയെ കൂടാതെ ആന്ധ്ര, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള ഹോംഗാര്‍ഡുകളെയും 1500 ഫോറസ്റ്റ് ഗാര്‍ഡുകളെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ അന്‍പതിനായിരത്തോളം കേന്ദ്ര സൈനികരേയും അര്‍ദ്ധസൈനികരെയും വിന്യസിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു ദിവസം ആക്രമണസാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിരീക്ഷണ ക്യാമറകളും സജ്ജീകരിച്ചതായി മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ അനില്‍കുമാര്‍ ഝാ അറിയിച്ചു.
സംസ്ഥാനത്തെ വരള്‍ച്ചയുടെയും അത്യുഷ്ണത്തിന്റെയും പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു സമയം പുനര്‍ ക്രമീകരിച്ചിട്ടുണ്ട്. കാലത്ത് ഏഴു മണിക്ക് തുടങ്ങുന്ന വോട്ടിംഗ് വൈകീട്ട് ആറുവരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: