ന്യൂദല്‍ഹി: റെയില്വേബോര്ഡംഗമായി നിയമനം നേടിയെടുക്കുന്നതിനായി കൈക്കൂലിവാങ്ങിയ കേസില്‍ അനന്തരവന് പിടിയിലായ പശ്ചാത്തലത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അനന്തരവനുമായി യാതൊരു ഇടപാടുകളുമില്ലെന്ന ബന്‍സലിന്റെ വിശദീകരണംവിശ്വസിക്കാനാവാത്തതാണെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
റെയില്‍വേ ബോര്‍ഡില്‍ അംഗമാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ബന്‍സലിന്റെ അനന്തരവന് കൈക്കൂലി വാങ്ങിയിരിക്കുന്നത്. ഇതനുസരിച്ച് മഹേഷ്കുമാറിനെ അംഗമാക്കുകയും ചെയ്തിരിക്കുന്നു. അഴിമതി നിരോധന വകുപ്പിലെ സെക്ഷന്‍ 13 പ്രകാരം ബന്‍സലിനെതിരെ കേസെടുക്കാന്‍ ഈ തെളിവുകള്‍ ധാരാളമാണ്. രാഷ്ട്രീയ മര്യാദ കാണിക്കാത്ത ബന്‍സലിനെതിരെ പ്രസിഡന്റിനെ സമീപിക്കുമെന്നും രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അഴിമതിയാരോപണങ്ങളുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പുതിയ റിക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ രാജിയെന്ന പ്രതിപക്ഷ ആവശ്യം ശക്തമാക്കുന്നതാണ് ഇത്തരം അഴിമതി ആരോപണങ്ങള്‍ . എന്നാല്‍ പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും കളങ്കിതരായ മന്ത്രിമാരെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ഒരു മാര്‍ക്കറ്റാക്കി കച്ചവടം ചെയ്തു കോണ്‍ഗ്രസ് വില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: