ബാംഗളൂരു: കര്‍ണാടയില്‍ നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്.
നേരത്തേ വൈകിട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. 55000ത്തിലധികം പോളിംഗ് ബൂത്തുകളിലായി നാലുകോടിയിലധികം പേര് വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ഇനിനായി ബൂത്തുകളിലേക്ക് രണ്ടരലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ബൂത്തുകളിലുടനീളം രാവിലെ മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ മൂന്ന് മണിക്കൂറില്‍ 15-20 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുള്പ്പടെ നിരവധി രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വോട്ട് ചെയ്യാനെത്തി.
വിപുലമായ സുരക്ഷാസംവിധാനമാണ് സംസ്ഥാന വ്യാപകമായി ഒരുക്കിയിട്ടുള്ളത്.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മൈസൂര്‍ ജില്ലയിലെ പെരിയപട്ടണം മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് ഈ മാസം 28ലേക്ക് മാറ്റി. സംസ്ഥാനത്തെ 224 അംഗ സഭയിലെ 223 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാനത്ത് 34 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിരിക്കുന്നത്. ഇതില്‍ നാലെണ്ണം ബാംഗ്ലൂരിലാണ്. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് എട്ട് വരെ നിലിനില്‍ക്കും.
ഏപ്രില്‍17 ലെ ബിജെപി സംസ്ഥാന കാര്യാലയത്തിനു മുന്നിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് സംസ്ഥാനത്തെങ്ങും ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം ബൂത്തുകള്‍ പ്രശ്ന സാധ്യത കൂടുതല്‍ ഉള്ളവയാണ്. അതില്‍ 28 എണ്ണം നക്സല്‍ ബാധിതമാണ്.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1.35 ലക്ഷം പോലീസുകാരില്‍ സംസ്ഥാന പോലീസ് സേനയെ കൂടാതെ ആന്ധ്ര, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള ഹോംഗാര്‍ഡുകളെയും 1500 ഫോറസ്റ്റ് ഗാര്‍ഡുകളെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ അന്‍പതിനായിരത്തോളം കേന്ദ്ര സൈനികരേയും അര്‍ദ്ധസൈനികരെയും വിന്യസിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പു ദിവസം ആക്രമണസാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിരീക്ഷണ ക്യാമറകളും സജ്ജീകരിച്ചതായി മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ അനില്‍കുമാര്‍ ഝാ അറിയിച്ചു. വോട്ടെടുപ്പ് പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്വതന്ത്ര്യരും ഉള്‍പ്പെടെ മൂവായിരത്തോളം പേരാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്.
സംസ്ഥാനത്തെ വരള്‍ച്ചയുടെയും അത്യുഷ്ണത്തിന്റെയും പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു സമയം കാലത്ത് ഏഴു മുതല്‍ വൈകീട്ട് ആറുവരെ നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: