ചങ്ങനാശേരി: നഗരസഭാ പ്രദേശങ്ങളിലും പഞ്ചായത്തുപ്രദേശങ്ങളിലും ദാഹജലത്തിനായി ജനങ്ങള്‍ കേഴുന്നു. വരള്‍ച്ചയുടെ കാഠിന്യം ഉച്ചസ്ഥായിയില്‍ എത്തിയതോടെയാണ് ഒരുതുള്ളി വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. ചങ്ങനാശേരിയിലും പഞ്ചായത്ത് പ്രദേശങ്ങളിലും ശുദ്ധജലം വിതരണം ചെയ്യുന്ന കല്ലിശേരി, കറ്റോട് പദ്ധതികള്‍ എന്തിനുവേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയാണെന്നും ജനങ്ങള്‍ ചോദിക്കുന്നു. മാസത്തിലൊന്നുപോലും ഈ മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ വക ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നഗരസഭാ പരിധിയില്‍ ടാങ്കര്‍ ലോറിയില്‍ ശുദ്ധജലം എത്തുന്നുണ്ടെങ്കിലും ചില കൗണ്‍സിലര്‍മാര്‍ക്കു താത്പര്യമുള്ള സ്ഥലങ്ങളിലേക്ക് ടാങ്കര്‍ ലോറി തിരിച്ചുവിടുന്നതായും പരാതിയുണ്ട്.
വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളത്തിന് ഇരട്ടി വില ഈടാക്കുന്നുമുണ്ട്. മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളില്‍ ഓട്ടോറിക്ഷകളില്‍ ചെറിയകന്നാസുകളിലായി കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നുമാണ് കുടിവെള്ളം കൊണ്ടുവരുന്നത്. എന്നാല്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമിവിടെ എത്തുന്നുമില്ല. കറ്റോട്, പദ്ധതിയിലെ ശുദ്ധജലവിതരണം നിര്‍ത്തിവച്ചതും ജലക്ഷാമം രൂക്ഷമാക്കാന്‍ കാരണമായി.
നഗരത്തിനു മാത്രമായുള്ള കല്ലിശേരി പദ്ധതിയില്‍ നിന്നാണ് പഞ്ചായത്തുകളിലേക്കും വെള്ളം നല്‍കിയിരുന്നത്. പമ്പിംഗ് സ്റ്റേഷനിലെ അപാകതയും തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കവുമാണ് ജലവിതരണം മുടങ്ങാന്‍ കാരണം. പഴകിയ പൈപ്പുകളായതിനാല്‍ പമ്പിംഗ് ശക്തമാകുമ്പോള്‍ പൈപ്പു പൊട്ടുന്നതും നിത്യസംഭവമാണ്. ഇങ്ങനെ പൈപ്പുപൊട്ടി ശുദ്ധജലം ധാരാളം പാഴായിപ്പോകുന്നുമുണ്ട്. പൈപ്പുകള്‍ പൊട്ടി ആഴ്ചകള്‍ കഴിയുമ്പോഴാണ് ജല അതോറിറ്റി ജോലിക്കാരെ വിടുന്നത്.
തൃക്കൊടിത്താനം പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പ്ലാന്‍ചെയ്ത അമര പദ്ധതി ജലരേഖയാകുന്നു. ഇവിടുത്തെ നിലവിലുള്ള ജലസംഭരണി കാലപ്പഴക്കത്താല്‍ ബലക്ഷയത്തിലുമാണ്. അതുകാരണം വെള്ളം നിറയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍ വാട്ടര്‍ അതോറിറ്റി ഒന്നും കണ്ടില്ലെന്ന മട്ടിലാണ്. കുടിവെള്ളം കിട്ടുന്നതുസംബന്ധിച്ച് അറിയാന്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്കു വിളിച്ചാല്‍ ഫോണെടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. ഇതിനിടയില്‍ മാലിന്യം നിറഞ്ഞ കുളങ്ങളില്‍ നിന്നുപോലും ജലം ഊറ്റിയെടുത്ത് വില്പന നടത്തുന്നുണ്ട്. പായിപ്പാട് കണ്ണനാട്ടു കുളത്തില്‍ അമിതമായി മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുകയാണ്. ഇതില്‍ നിന്നുള്ള ജലവും കുടിവെള്ളത്തിനായി ഈ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ചെത്തിപ്പുഴ കടവിനു സമീപത്തു നിന്നും മാടപ്പള്ളി, പോളച്ചിറ തുടങ്ങിയ ഭാഗങ്ങളിലെ മാലിന്യം നിറഞ്ഞ കുളങ്ങളില്‍ നിന്നും ഇത്തരത്തില്‍ വന്‍ തോതില്‍ വെള്ളം ശേഖരിക്കുന്നതായി പരാതിയുണ്ട്. വര്‍ഷങ്ങളായി ഈ കുളങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: