ചേര്‍ത്തല: 103 മയക്കുമരുന്ന് ആംപ്യൂളുകളുമായി മറൈന്‍ എന്‍ഫോഴ്സമെന്റിലെ പോലീസുകാരന് ഉള്‍പ്പെടെ നാലുപേരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് എക്സൈസ് സംഘം പിടികൂടി. ഒരാള്‍ ഓടി രക്ഷപെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറും പിടിച്ചെടുത്തു. കൊച്ചി മറൈന്‍ എന്‍ഫോഴ്സമെന്റ് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ വയലാര്‍ മാധവ നിവാസില്‍ എം.കാശിനാഥന് (37), സുഹൃത്ത് കടുത്തുരുത്തിയിലെ മാര്‍ബിള്‍ കടയിലെ സെയില്സ്മാന് വയലാര്‍ കണ്ടത്തില്‍ കെ.നൈജിമോന് (38), കൊമ്മാടി കാട്ടുങ്കല്‍ അനീഷ് ആന്റണി (33), ആലപ്പുഴ ആര്യാട് തെക്ക് പുതുവീട്ടില്‍ അരുണ്‍ ആന്റപ്പന് (19) എന്നിവരെയാണ് ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ലഹരിമരുന്ന് വില്പനയിലെ മുഖ്യ ഇടപാടുകാരന് കാട്ടൂര്‍ സജി ഓടി രക്ഷപെട്ടു. കാശിനാഥനും നൈജിമോനും ഉപഭോക്താക്കളും മറ്റുള്ളവര്‍ വില്പനക്കാരുമാണ്. അനീഷും അരുണുമെത്തിയ കാറും കസ്റ്റഡിയിലെടുത്തു. കൊച്ചി മറൈന്‍ എന്‍ഫോഴ്സ്മെന്റില്‍ ഡപ്യൂട്ടേഷനില്‍ ജോലിനോക്കുന്ന കാശിനാഥ് എറണാകുളം സിറ്റി എആര്‍ ക്യാമ്പിലെ പോലീസുകാരനാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കുള്ളില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ കാറിലെത്തിയത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്തിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ വളരെ നേരത്തെ ഇവിടെയുണ്ടായിരുന്നു.
കാറിനുള്ളില്‍ വച്ച് ആംപ്യൂളുകള്‍ കൈമാറുമ്പോഴായിരുന്നു അറസ്റ്റ്. ആദ്യമായാണ് ആശുപത്രി വളപ്പിനുള്ളില്‍ കച്ചവടം നടത്തുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ കേന്ദ്രങ്ങളില്‍ കച്ചവടം നടത്തിയിരുന്നു. ഹരിപ്പാട് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.അശോക്കുമാര്, പ്രിവന്റീവ് ഓഫീസര്‍ കിഷോര്‍കുമാര്‍, അരുണ്‍കുമാര്‍, സിവില്‍ ഓഫീസര്‍മാരായ ഗോപകുമാര്‍, അജിത്കുമാര്‍, ആനന്ദ്രാജ്, പ്രകാശ് ബാബു എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: