രാജപുരം: ഹോസ്ദൂര്‍ഗ്ഗ് താലൂക്കിനെ രണ്ടായി വിഭജിച്ച് പുതുതായി രൂപീകരിക്കുന്നതിന് കഴിഞ്ഞ ബഡ്ജറ്റില്‍ നിര്‍ദ്ദേശമുള്ള വെള്ളരിക്കുണ്ട് ആസ്ഥാനമായ താലൂക്കിനെതിരെ അനുകൂലമായും പ്രതികൂലമായും മലയോരത്ത് ചര്‍ച്ചകള്‍ സജീവമാകുന്നു. നീലേശ്വരത്തിണ്റ്റെ മലയോരപ്രദേശമായ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, കിനാന്നൂറ് കരിന്തളം എന്നിവയും കാഞ്ഞങ്ങാടിണ്റ്റെ മലയോരമായ പനത്തടി, കള്ളാര്‍, കോടോം-ബേളൂറ്‍ പഞ്ചായത്തിലെ തായന്നൂറ് വില്ലേജ് എന്നിവ ഉള്‍പ്പെട്ടതാണ് നിര്‍ദ്ദിഷ്ട വെള്ളരിക്കുണ്ട് താലൂക്ക്. താലൂക്കില്‍ നിന്നും തങ്ങളെ ഒഴിവാക്കി രക്ഷിക്കണമെന്നാണ് കോണ്ഗ്രസ്സുകാര് തന്നെ ഭരിക്കുന്ന പനത്തടി, കള്ളാര്‍ പഞ്ചായത്തുകളുടെ ഇപ്പോഴത്തെ നിലപാടുകള്‍ ഇത് ഉറപ്പിക്കാനായി രണ്ട് പഞ്ചായത്ത് ഭരണസമിതികളും ഏകകണ്ഠമായി പ്രമേയം പാസ്സാക്കുകയും രണ്ടു പഞ്ചായത്തുകളെയും ഹോസ്ദൂര്‍ഗ്ഗ് താലൂക്കില്‍ത്തന്നെ നിലനിര്‍ത്താന്‍ കര്‍മസമിതികള്‍ രൂപീകരിച്ചിരിക്കുകയുമാണ്. ബളാല്‍, കൊന്നക്കാട്, മാലോം പ്രദേശങ്ങളെ പനത്തടി, കള്ളാര്‍ പഞ്ചായത്തുകളില്‍ നിന്ന് വേര്‍തിരിക്കുന്ന വലിയൊരു പര്‍വതനിര ഇതിനിടയിലുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. റാണിപുരത്തു നിന്നും തുടങ്ങി കോടോം ബേളൂരിലെ മുക്കുഴി വരെ അത് നീണ്ടുകിടക്കുന്നു. ഇതിനിടയിലൂടെ മലയോരത്തേക്ക് രണ്ട് സമാന്തര റോഡുകളുണ്ട്. ഒന്ന് ൪൪ കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന കാഞ്ഞങ്ങാട്-പാണത്തൂറ് സംസ്ഥാനപാതയാണ്. രണ്ടാമത്തേക്ക് നീലേശ്വരം-പരപ്പ വെള്ളരിക്കുണ്ട് വഴി കൊന്നക്കാട് വരെയുള്ള പൊതുമരാമത്ത് റോഡ്. ഇതിലൂടെ പാണത്തൂറ് ഭാഗത്തേക്ക് കാഞ്ഞങ്ങാട് നിന്നും ൬൦ ഓളം ബസ്സുകള്‍ ൨൦൦ ഓളം ട്രിപ്പുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ നീലേശ്വരം-കൊന്നക്കാട് റൂട്ടില്‍ ൧൫ ഓളം ബസ്സുകള്‍ മാത്രമാണ് ഉള്ളത്. മേല്‍ സൂചിപ്പിച്ച പര്‍വതനിര മറികടന്നുകൊണ്ട് കോളിച്ചാല്‍, മാലോം റോഡ്, രാജപുരം ബള്ളാല്‍ റോഡ്, പൂടംകല്ല് ബളാല്‍ റോഡ്, കള്ളാര്‍ ബളാല്‍ റോഡ്, ഒടയംചാല്‍ ഇടത്തോട് റോഡ് എന്നിവയുണ്ടെങ്കിലും ബസ് സര്‍വീസ് ഉള്ളത് ഒടയംചാല്‍ ഇടത്തോട് റോഡില്‍ മാത്രമാണ്. അതും നാമമാത്രമായ ബസ് സര്‍വീസ് മാത്രം. ഈ സാഹചര്യത്തില്‍ പനത്തടി പഞ്ചായത്തിലെ ഒരാള്‍ക്ക് താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടില്‍ വന്ന് പേപ്പറുകളെല്ലാം ശരിയാക്കി തിരിച്ചുപോകണമെങ്കില്‍ സ്വന്തമായി വാഹനമോ വാടകവണ്ടിയോ വേണ്ടിവരും. ഇത് ഭാരിച്ച സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്നാണ് സാധാരണക്കാര്‍ പറയുന്നത്. രാജപുരം പോലീസ് സ്റ്റേഷന് വെള്ളരിക്കുണ്ട് സിഐയുടെ കീഴിലായതിനാല്‍ മൈക്ക് പെര്മിഷന് തുടങ്ങി പോലീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കൂടാതെ രണ്ട് പഞ്ചായത്തുകളും പരപ്പ ബ്ളോക്കിണ്റ്റെ കീഴിലായതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നാട്ടുകാര്‍ ഈ യാത്രാദുരിതം അനുഭവിക്കുന്നു. കുറച്ചുവര്‍ഷമായി ഈ സ്ഥിതിക്ക് ഒരു മാറ്റവും വന്നിട്ടില്ല. പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ട് തേടിയപ്പോള്‍ പുതിയ താലൂക്ക് സംബന്ധിച്ച് രണ്ട് പഞ്ചായത്തുകളും വിശദമായ വിവരങ്ങള്‍ നല്‍കിയിരുന്നു. മലയോര താലൂക്ക് വേണം എന്നല്ലാതെ അത് വെള്ളരിക്കുണ്ട് ആസ്ഥാനമായി വേണം എന്ന് പറഞ്ഞിരുന്നില്ല. മലയോരത്തെ ഏവരുടെയും പ്രതീക്ഷ രണ്ടു ഭാഗത്തെയും യാത്രാസൗകര്യം പരിഗണിച്ച് അത് കോടോം-ബേളൂറ്‍ പഞ്ചായത്തിലെ ഒടയംചാലില്‍ വരുമെന്നായിരുന്നു. ചില രാഷ്ട്രീയ ഇടപെടലുകളാണ് ഭൂമിശാസ്ത്രപരമായ യാത്രാസൗകര്യം നോക്കാതെയുള്ള പ്രഖ്യാപനത്തിന് പിന്നില്‍ എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച ചര്‍ച്ച കൂടുതല്‍ സജീവമാകും എന്നാണ് കണക്കു കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: