കാസര്‍കോട്: കഴിഞ്ഞ മാസം അവസാന ആഴ്ചയില്‍ ജില്ലയിലുണ്ടായ വേനല്‍ മഴയിലും കാറ്റിലും കാര്‍ഷിക നാശനഷ്ടം സംഭവിച്ചവര്‍ക്ക് കണ്ണൂറ് ചാലയില്‍ ടാങ്കര്‍ ദുരന്തത്തില്‍ കാര്‍ഷിക നാശം സംഭവിച്ചവര്‍ക്ക് നല്കിയ സ്പെഷല്‍ പാക്കേജ് മാതൃകയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ കാര്‍ഷിക വികസന സമിതിയോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. പ്രകൃതിക്ഷോഭം മൂലം തെങ്ങ് നശിച്ചാല്‍ എഴുന്നൂറ് രൂപയും കവുങ്ങ് നശിച്ചാല്‍ ഇരുന്നൂറ് രൂപയുമാണ് സാധാരണഗതിയില്‍ നഷ്ടപരിഹാരമായി നല്‍കുക. എന്നാല്‍ ചാലാ ദുരന്തത്തില്‍ തെങ്ങ് നശിച്ചവര്‍ക്ക് തെങ്ങൊന്നിനു പത്തായിരം രൂപയും കവുങ്ങൊന്നിനു ആയിരം രൂപയുമാണ് നഷ്ടപരിഹാരമായി അനുവദിച്ചത്. ജില്ലയില്‍ ഇപ്പോള്‍ ഞാലിപ്പൂവനും മറ്റു നാടന്‍ വാഴകളും വ്യാപകമായി കൃഷി ചെയ്യുന്നതിനാല്‍ പ്രകൃതി ക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച എല്ലാ വാഴ കൃഷിക്കാര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണം. കര്‍ഷകര്‍ക്കുളള നഷ്ട പരിഹാരം എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. വേനല്‍ മഴയില്‍ ഹൊസ്ദുര്‍ഗ്ഗ് നിയോജകമണ്ഡലത്തിലാണ് ഏറ്റവും അധികം കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിച്ചത്. മടിക്കൈ, കളളാര്‍, പനത്തടി തുടങ്ങി മലയോര മേഖലയില്‍ വാഴ,കവുങ്ങ്, തെങ്ങ്, റബ്ബര്‍, കുരുമുളക് തുടങ്ങി വിവിധ കാര്‍ഷിക വിളകള്‍ നശിച്ചിരുന്നു. കാര്‍ഷിക മേഖലയില്‍ മാത്രം ൧൩ കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കൃഷി വകുപ്പ് അധികൃതര്‍ കണക്കാക്കിയിട്ടുണ്ട്. മടിക്കൈ പഞ്ചായത്തില്‍ മാത്രം അമ്പതിനായിരം വാഴകള്‍ നശിച്ചിട്ടുണ്ട്. ജില്ലയില്‍ ലക്ഷകണക്കിന് വാഴകള്‍ നശിച്ചിട്ടുണ്ടെന്നാണ് കണക്ക്. ദുരന്തം സംഭവിച്ച മൂന്നു ദിവസത്തില്‍ മാത്രം ആയിരത്തി അഞ്ഞൂറോളം കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി കൃഷി ഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അപേക്ഷ നഷ്ടം സംഭവിച്ച പത്ത് ദിവസം വരെ നല്‍കാമെന്നും ൫൦൦൦ത്തിലേറെ അപേക്ഷകള്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കൃഷി നാശം സംഭവിച്ച പഞ്ചായത്തുകളില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു കണക്ക് ശേഖരിക്കുകയായിരുന്നു. ചാല മാതൃകയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇതിനകം സര്‍ക്കാറിനു പ്രപ്പോസല്‍ നല്‍കിയതായും കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ജില്ലാതല സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ കേന്ദ്രം തുടങ്ങണം. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കൃഷി ഓഫീസര്‍ക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം. കൃഷി വകുപ്പില്‍ ആവശ്യമായ വാഹനങ്ങള്‍ അനുവദിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. എല്ലാ കൃഷിഭവനുകളിലും അതാത് കൃഷിഭവനുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടേയും സഹായധനങ്ങളുടേയും വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും തീരുമാനിച്ചു. നെല്‍കൃഷി നടത്തുന്ന ഭൂമിയില്‍ മതില്‍കെട്ടി നീരൊഴുക്ക് തടയുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ചെങ്കള കൃഷിഭവനില്‍ വാഴ കന്നുകളുടെ വിതരണത്തിലുണ്ടായ പരാതികള്‍ പരിശോധിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: