അഴിമതിക്കടലിന്റെ നിലയില്ലാക്കയത്തിലാണ് യുപിഎ ഭരണം. അതിന്റെ ഏറ്റവും ഒടുവിലത്തേതാണ് റെയില്‍വേ മന്ത്രിയുമായി ബന്ധപ്പെട്ടത്. ഒരുദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന് കൈക്കൂലിയായി പത്ത് കോടി രൂപ ഉറപ്പിച്ച് അതില്‍ ഒരുകോടി കൈപ്പറ്റിയപ്പോഴാണ് സംഗതി തകിടം മറിഞ്ഞത്. കോഴപ്പണവും കോഴകൊടുത്തവനും വാങ്ങിയവനും സിബിഐയുടെ വലയിലായി. റെയില്‍വേ ബോര്‍ഡ് അംഗമായി അടുത്തിടെ നിയമിതനായ മഹേശ് കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ് കൈക്കൂലി നല്‍കിയത്.
വാങ്ങിയതാകട്ടെ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബെന്‍സലിന്റെ സഹോദരീപുത്രനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ വജയ് സിംഗ്ലയും. ചണ്ടിഗഢില്വച്ച് ആറ് പേര് ശനിയാഴ്ചയും അഞ്ച് പേര് ഞായറാഴ്ചയും പിടിയിലായി. 2300 കോടി രൂപയുടെ കമ്മ്യൂണിക്കേഷന്‍, സിഗ്നലിംഗ് പ്രവൃത്തികള്‍ക്കുള്ള ചുമതല നേരിട്ട് വഹിക്കാനുള്ള പദവിയായിരുന്നു മഹേശ്കുമാറിന്റെ ലക്ഷ്യം. അത് നല്‍കാനുള്ള കരാറടിസ്ഥാനത്തിലാണ് കോഴ ഉറപ്പിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐയുടെ അടുത്ത നടപടി ബെന്സലിനെ ചോദ്യം ചെയ്യലായിരിക്കും. ഒരു കേന്ദ്രമന്ത്രിയെ സിബിഐ ചോദ്യം ചെയ്യുന്ന സാഹചര്യം പ്രധാനമന്ത്രിക്ക് അവമതിപ്പ് ഉണ്ടാക്കില്ലായിരിക്കാം. പക്ഷെ നാടിനത് നാണക്കേട് തന്നെയാണ്. അതുകൊണ്ടാണ് നീതിബോധമുള്ളവരെല്ലാം കേന്ദ്ര റെയില്‍വേ മന്ത്രിസ്ഥാനത്തുനിന്നും പവന്‍കുമാര്‍ ബന്‍സല്‍ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്നത്.
കേന്ദ്രഭരണത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ്സാകട്ടെ, പവന്‍കുമാര്‍ ബന്‍സല്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ തൃപ്തരായി. പ്രധാനമന്ത്രി മന്മോഹന് സിംഗും മന്ത്രിയോട് ഉപദേശിച്ചത് “ഇയാള്‍ രാജിയൊന്നും വയ്ക്കേണ്ട” എന്നാണ്. എന്തൊരു നാണവും മാനവും മര്യാദയും ഇല്ലാത്ത ഭരണമാണിത്. മന്മോഹന്സിംഗില്നിന്നും ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കാനും സാധിക്കുകയില്ല.
കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വന്‍ കോഴയുടെ ചുരുള്‍ നിവര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഇതുസംബന്ധിച്ച സിബിഐ അന്വേഷണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും നിയമമന്ത്രി നേരിട്ടും ഇടപെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും വെളിച്ചത്തായി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഇന്ന് അത് സംബന്ധിച്ച കേസും സുപ്രീംകോടതിയിലെത്തുകയാണ്. കോഴക്കേസില്‍ ആരോപണവിധേയനായ റെയില്‍വേ മന്ത്രിയോട് രാജിവയ്ക്കാന്‍ പറഞ്ഞാല്‍ കല്‍ക്കരിക്കേസില്‍ താനും രാജിവയ്ക്കേണ്ടിവരുമെന്ന് മന്മോഹന്സിംഗിനറിയാം. അതുകൊണ്ടുതന്നെ എന്താരോപണം വന്നാലും അവയെല്ലാം അലങ്കാരമായി കൊണ്ടുനടക്കുകയല്ലാതെ നടപടിസ്വീകരിക്കാന്‍ കഴിയുകയില്ല. രണ്ട് ദിവസമായി കോണ്‍ഗ്രസ് കോര്‍ കമ്മറ്റികൂടി തലങ്ങുംവിലങ്ങും ചര്‍ച്ചയാണ്. വിലക്കയറ്റം തടയാനോ അഴിമതി ഇല്ലാതാക്കാനോ വരള്‍ച്ച നേരിടാനോ ഒന്നുമല്ല ചര്‍ച്ച. അഴിമതിക്കാരെ എങ്ങനെ സംരക്ഷിക്കാം, അഴിമതിപ്പണം എവിടെ സൂക്ഷിക്കണം തുടങ്ങിയവയാണ് വിഷയം.
ലക്ഷക്കണക്കിന് കോടി രൂപയാണല്ലൊ അഴിമതിയില്‍ക്കൂടി സമാഹരിച്ചിരിക്കുന്നത്. പാട്ടക്കരാറുകാരന് പാട്ടം ഒഴിയുമ്പോള്‍ കടുംവെട്ട് നടത്തുന്നതുപോലെയാണിത്. കേന്ദ്രഭരണത്തില്‍ കോണ്‍ഗ്രസ്സിന് അവസാനത്തെ ഊഴമാണിതെന്ന് ബോധ്യമായതോടെ കിട്ടാവുന്നതെല്ലാം കയ്യിലെടുക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണോ? ടുജി സ്പെക്ട്രത്തിന്റെ ലക്ഷം കോടിയുടെ കഥയ്ക്ക് അധികം പഴക്കമില്ല.
ആദര്‍ശ് കുംഭകോണവും കോണ്‍ഗ്രസ് അഴിമതി രാജിന്റെ കിരീടത്തിലെ തൂവലാണ്. ഒന്നിനു പിറകെ മറ്റൊന്ന് എന്നപോലെ ഓരോ കള്ളങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചര്‍ച്ചചെയ്യപ്പെട്ട അഴിമതിത്തെളിവുകള്‍ സിഎജിയുടെ പരിശോധനയില്‍ പുറംലോകം അറിഞ്ഞതാണെങ്കില്‍ ഏറ്റവും ഒടുവിലത്തേത് കോഴ കയ്യോടെ സിബിഐ പിടിച്ചതാണ്. കൈക്കൂലി നല്കിയ മഹേശ്കുമാര് സിബിഐയുടെ പിടിയിലായപ്പോള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള അറസ്റ്റ്. താനും മരുമകനുമായി ഒരു ഇടപാടുമില്ലെന്നാണ് കേന്ദ്രമന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ മരുമകന് സിംഗ്ലയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ നിരവധി രേഖകള്‍ പിടികൂടാനായി. മന്ത്രിയുടെ വീടും മരുമകന്റെ വീടും അടുത്തടുത്താണ്. തന്റെ കുടുംബവും മരുമകന്റെ കുടുംബവും തമ്മില്‍ ഒരു ബിസിനസ് ബന്ധവുമില്ലെന്ന് മന്ത്രി പറയുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കത് ബോധ്യമായത്രെ. രാജിവയ്ക്കേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അസ്ഥാനത്ത് ആല് മുളച്ചാല്‍ അതും തണലെന്ന നിലവാരത്തില്‍ കോണ്‍ഗ്രസ് എത്തിയതില്‍ അത്ഭുതമില്ല. പക്ഷെ രാജ്യം ഈ നാണക്കേട് പേറണമോ എന്നതാണ് പ്രസക്തമായ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: