ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ 1984ലെ സിഖ് വിരുദ്ധകലാപക്കേസുകളില് നിന്നും കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെയും സിഖുകാര്‍ പാര്‍ലമെന്റിനു സമീപം പ്രക്ഷോഭം നടത്തി. വാഹനഗതാഗതം ഉള്‍പ്പെടെ തടഞ്ഞ നൂറുകണക്കിന് സിഖുകാര്‍ സജ്ജന്‍കുമാറിന് വധശിക്ഷ നല്‍കണമെന്ന് മുദ്രാവാക്യം മുഴക്കി.
കോണ്‍ഗ്രസിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാരില്‍ സ്ത്രീകളുമുണ്ടായിരുന്നു. പാര്‍ലമെന്റിന് ഏതാനും മീറ്ററുകള്‍ അകലെ വിജയ് ചൗക്കില്‍ വിന്യസിച്ചിരുന്ന വന്‍ പോലീസ് സന്നാഹം തടഞ്ഞതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പോലീസ് നടപടിയില്‍ രോഷാകുലരായ പ്രതിഷേധക്കാര്‍ ഒരു മണിക്കൂറോളം നേരം വാഹനഗതാഗതം തടസ്സപ്പെടുത്തി. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ തലസ്ഥാനം സിഖ് വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്.
സുരക്ഷ മുന്‍നിര്‍ത്തി പോലീസ് സൗത്ത് ബ്ലോക്ക് മുതല്‍ രാഷ്ട്രപതിഭവന് വരെയുള്ള രജ്പഥും റെയ്സിനാ റോഡും വിജയ് ചൗക്കും അടച്ചിരുന്നു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പോലീസ് ഗതാഗതം വഴിതിരിച്ചു വിട്ടു. വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലേക്കുള്ള വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെട്ടതിനെത്തുടര്‍ന്ന് പല എംപിമാരും നടന്നുപോകുന്നത് കാണാമായിരുന്നു. കലാപക്കേസില്‍ പ്രതിയായ സജ്ജന്‍കുമാറിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച നിരവധി തവണ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെയും വസതികളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. മാത്രമല്ല, ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ 1984ലെ കലാപം സംബന്ധിച്ച കേസുകള്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, കലാപത്തിന്റെ ഇരകളിലൊരാളായ നിര്‍പ്രീത് കൗറിന്റെ അനിശ്ചിതകാല നിരാഹാരം നാലാം ദിവസത്തിലേക്ക് കടന്നു. സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചാണ് കൗര്‍ പ്രക്ഷോഭം തുടരുന്നത്. കലാപത്തില്‍ പിതാവിനെ നഷ്ടപ്പെട്ട കൗര്‍, കഴിഞ്ഞ ദിവസം കലാപക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൂടാതെ സജ്ജന്‍കുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ ദല്‍ഹിഹൈക്കോടതിയില്‍ സിബിഐ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: