കൊല്ലം: ശാസ്താംകോട്ട ശുദ്ധജലതടാക സംരക്ഷണത്തിനുള്ള ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ സമരസമിതി നേതാക്കളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ഏപ്രില്‍ 24ന് ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം രണ്ടാഴ്ച പിന്നിട്ടതോടെയാണ് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ക്കുള്ള നീക്കം സജീവമായത്. പരിസ്ഥിതി സംരക്ഷണസമിതി ചെയര്മാന് എസ്. ബാബുജി, എസ്എന്‍ഡിപി നേതാവ് ഡോ.പി. കമലാസനന്, പഞ്ചായത്ത് പ്രസിഡന്റ് താരാഭായി എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് താരാഭായിയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. പകരം സമരസമിതി നേതാവായ മദനമോഹനന്‍ നിരാഹാരം ആരംഭിച്ചിട്ടുണ്ട്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ റോഡുപരോധമടക്കമുള്ള പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമാവുകയായിരുന്നു. ഇരുപതു കുന്നുകളാല്‍ ചുറ്റപ്പെട്ട ശാസ്താംകോട്ട ശുദ്ധജലതടാകം കടുത്ത വരള്‍ച്ചയുടെ പിടിയിലായതോടെ കുടിവെള്ളം മുട്ടിയ ജനതയാണ് തടാക സംരക്ഷണത്തിനുള്ള മുറവിളിയുമായി സമരരംഗത്തെത്തിയത്. കല്ലട കുന്നുകള്‍ എന്നറിയപ്പെടുന്ന തടാകത്തിന്റെ സംരക്ഷണവലയം പതിറ്റാണ്ടുകളായി ഇടിച്ചു നിരത്തിയ മണ്ണ് മാഫിയയും അവര്‍ക്ക് അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളുമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുപതില്പരം കുന്നുകള്‍ക്ക് നടുവില്‍ 20 കിലോമീറ്റര്‍ തീരനീളത്തില്‍ തടാകം കിടക്കുന്നു. തടാകത്തിലെ കാര്ബോബോറസ് ലാര്‍വയുടെ സാന്നിധ്യത്തിന് പല മാലിന്യങ്ങളെയും ഇല്ലാതാക്കാനുള്ള കഴിവുണ്ട്.
പന്ത്രണ്ടുവര്‍ഷത്തിലേറെയായി പ്രദേശത്തെ മണലൂറ്റ്, ചെളിയെടുപ്പ് സംഘത്തിനെതിരെ ചെറുതും വലുതുമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു തടാകസംരക്ഷണസമിതി. ശാസ്താംകോട്ട ശ്രീധര്മശാസ്താവിന്റെ ആറാട്ടുകടവായിരുന്ന തടാകം സര്‍ക്കാര്‍ ഏറ്റെടുത്ത് ജലഅതോറിറ്റിക്ക് കൈമാറിയതോടെയാണ് തകര്‍ച്ച തുടങ്ങിയത്. തടാകത്തിന്റെ പവിത്രത നഷ്ടപ്പെടുത്താനും മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കാനും നടത്തിയ നീക്കങ്ങള്‍ ഒട്ടേറെ ദുരൂഹതകള്‍ സൃഷ്ടിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി ശാസ്താംകോട്ട ധര്‍മശാസ്താവിന്റെ ഈ വര്‍ഷത്തെ ആറാട്ടിന് ദേവന്റെ തിടമ്പ് തടാകത്തിലിറക്കാനായില്ല. ഒടുവില്‍ പ്ലാസ്റ്റിക് കവറില്‍ വെള്ളം കൊണ്ടുവന്നാണ് ആറാട്ട് നടത്തിയത്.
ജില്ലയിലൊട്ടാകെ കുടിവെള്ളമെത്തിക്കുന്നതിന് വേണ്ടി തടാകത്തില്‍ നിന്ന് ജലഅതോറിറ്റി നടത്തുന്ന അനിയന്ത്രിതമായ പമ്പിംഗാണ് ഇപ്പോഴുള്ള വലിയ വിപത്ത്. തടാകത്തിന്റെ തീരവാസികളുടെ കിണറുകള്‍ വറ്റുകയും കുടിവെള്ളമില്ലാതാകുകയും ചെയ്യുമ്പോള്‍ ചവറ-പന്മന പദ്ധതിക്കായി പ്രതിദിനം അഞ്ച് കോടി ലിറ്റര്‍ ജലം ഊറ്റുന്നതെന്നാണ് ആക്ഷേപം. മുന്‍കാലങ്ങളില്‍ ജനം തടാകത്തില്‍ നിന്ന് നേരിട്ട് കുടങ്ങളില്‍ വെള്ളം ശേഖരിക്കുമായിരുന്നു. എന്നാല്‍ അടിത്തട്ടില്‍ ചെളിനിറഞ്ഞതോടെ അതിനുള്ള വഴിയും അടയുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: