ന്യൂദല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്ന ഓഹരികുംഭകോണ സമയത്ത് ധനമന്ത്രി മന്‍മോഹന്‍സിംഗ് ആയിരുന്നു. ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം സംവിധാനത്തിന്റെ കുഴപ്പമാണ് ഓഹരി കുംഭകോണത്തിനുകാരണമെന്ന് പറഞ്ഞ് കൈകഴുകുകയായിരുന്നു അന്ന് മന്മോഹന്. 2 ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയായ തന്റെ കൂടി പങ്ക് തെളിയുമെന്ന് വന്നപ്പോള്‍ കൂട്ടുകക്ഷി ഭരണത്തിന്റെ പോരായ്മകള്‍ കാരണമാണ് തനിക്ക് ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയാത്തതെന്ന് പറഞ്ഞ് തടിതപ്പി. എന്നാല്‍ കല്‍ക്കരി അഴിമതിയുടെ കുരുക്കില്‍നിന്ന് മന്മോഹന്് എളുപ്പം ഊരാനാകില്ല. തന്റെ വകുപ്പില്‍ നടന്ന അഴിമതിയാണ് എന്നതിനെക്കാള്‍ അന്വേഷണത്തില്‍ ഇടപെട്ടതാണ് മന്മോഹന് വിനയായത്. കഴിഞ്ഞ 9 കൊല്ലമായി പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന മന്മോഹന് സിംഗ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ധാര്‍മ്മികമായും പ്രധാനമന്ത്രിക്ക് വലിയ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു അന്വേഷണ ഏജന്‍സി തലവന്‍ നല്കിയ പ്രതികൂല റിപ്പോര്‍ട്ട്. സ്വതന്ത്ര ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഒരു അന്വേഷണത്തില്‍ ഇടപെട്ടെന്ന് സിബിഐ സുപ്രീം കോടതിയില്‍ സമ്മതിക്കുന്നത്. സിബിഐ ഡയറക്ടറോട് വ്യക്തിപരമായി സത്യവാങ്മൂലം നല്കാന് സുപ്രീം കോടതി ആവശ്യപ്പെടുന്നത് ഇതാദ്യമാണ്. സിബിഐയുടെ റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചത് നിയമമന്ത്രിയാണെങ്കിലും അശ്വിനികുമാര്‍ ഇതിനു മുതിര്‍ന്നത് പ്രധാനമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനാണെന്ന് വ്യക്തം.
കല്‍ക്കരി ബ്ലോക്കുകള്‍ വിതരണം ചെയ്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഇത് പുറത്തുവരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അശ്വിനി കുമാര്‍ സിബിഐ ഡയറക്ടറെ കൂടിക്കാഴ്ചക്ക് വിളിച്ചത്. കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തി അശ്വിനികുമാര്‍ നിയമമന്ത്രി സ്ഥാനത്ത് എത്തിയതിലും ഈ താല്പര്യം മുന്‍നിര്‍ത്തിയാണെന്ന് സിബിഐ ഡയറക്ടറുടെ സത്യവാങ്മൂലത്തോടെ വ്യക്തമായിരിക്കുകയാണ്.
കല്‍ക്കരി ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ഉത്തരവാദിത്തമുണ്ട്. അഴിമതി തടഞ്ഞില്ലെന്ന് മാത്രമല്ല അത് മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് പ്രധാനമന്ത്രി നേരിടുന്നത്.
നിയമമന്ത്രിയുടെ രാജി വേണ്ടെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി തീരുമാനിച്ചെങ്കിലും സുപ്രീംകോടതി എതിരായ പരാമശം നടത്തിയാല്‍ പിടിച്ചുനില്ക്കാന് ആവില്ല. നിയമമന്ത്രിയെ ബലിയാടാക്കി പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് രക്ഷിക്കാനുള്ള സാധ്യതയുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: