ന്യൂദല്‍ഹി: കൂടംകുളം ആണവനിലയം പ്രവര്‍ത്തനം തുടങ്ങുന്നതിന് സുപ്രീം കോടതി അനുമതി നല്കി. ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ്് വിധി. രാജ്യത്തിന്റെ വിശാലമായ പൊതുതാല്പര്യം പരിഗണിക്കുമ്പോള്‍ നിലയത്തിന് അനുമതി നല്‍കേണ്ടതുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ദീര്‍ഘകാലത്തെ സാമ്പത്തിക-ഊര്‍ജ്ജ താല്പര്യങ്ങള്ക്ക് ആണവോര്‍ജ്ജം ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പദ്ധതിക്ക് വിദഗ്ധ സമിതി നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് ഫയല്‍ചെയ്യപ്പെട്ട പരാതികള്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. ആണവ പ്ലാന്റിലെ അവശിഷ്ടങ്ങള്‍ കടലില്തള്ളുന്നതിനെക്കുറിച്ചും പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുമുള്ള പരാതികളും ഉന്നയിച്ചിരുന്നു. വിദഗ്ധസമിതിയുടെ നിര്‍ദേശാനുസരണമുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ നിലയം തുറക്കരുതെന്നാവശ്യപ്പെട്ട് ആണവവിരുദ്ധ പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയത്. ആണവമാലിന്യം നീക്കംചെയ്യല്‍, പാരിസ്ഥിതിക പ്രത്യാഘാതം, സമീപവാസികളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലയം സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍, ആണവോര്‍ജ കോര്പ്പറേഷന്, തമിഴ്നാട് സര്‍ക്കാര്‍ എന്നിവര്‍ വാദിച്ചത്. ആണവനിലയം സുരക്ഷിതമാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. പ്രകൃതി ദുരന്തം, ഭീകരാക്രമണം എന്നിവ ചെറുക്കാന്‍ ആണവ നിലയത്തില്‍ സംവിധാനമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകില്ലെന്ന് ആണവ നിലയം പാരിസ്ഥിക പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി ആദ്യം പരിഗണിച്ച കഴിഞ്ഞ സപ്തംബര്‍ 13 ന് ആണവനിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ആണവനിലയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍, ആണവമാലിന്യങ്ങളുടെ സംസ്കരണം, ആണവനിലയത്തിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ, പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ കോടതി വിശദമായി പരിശോധിച്ചു. ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തിനായി കോടതി 15 ഇന മാര്‍ഗരേഖ മുന്നോട്ട് വച്ചിട്ടുണ്ട്.
ആണവനിലയം ആരംഭിച്ചതിന് ശേഷം സുരക്ഷ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ആണവനിലയം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടോ എന്ന് സമയാസമയങ്ങളില്‍ പരിശോധിക്കണമെന്നും വ്യക്തമാക്കി. ആണവനിലയത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം. ആണവനിലയം സുരക്ഷിതമാണെന്ന് കാട്ടി ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡും ആണവോര്‍ജ്ജ കോര്‍പ്പറേഷനും സത്യവാങ്ങ് മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
രണ്ട് ഭാഗമായിട്ടാണ് സുപ്രീംകോടതി വിധി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യഭാഗത്തില്‍ ആണവനിലയത്തിന്റെ സുരക്ഷ സംബന്ധിച്ച വിശദീകരണങ്ങളും കോടതി നിഗമനങ്ങളുമാണ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഭാഗത്തിലാണ് ആണവനിലയം കമ്മീഷന് ചെയ്യുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ്. വിശാലമായ പൊതുതാല്‍പ്പര്യവും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും ഊര്‍ജ്ജ ആവശ്യവും പരിഗണിച്ചാണ് കൂടംകുളത്തിന് അനുമതി നല്‍കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വിധി അനുകൂലമായതിനാല്‍ ഈ മാസം അവസാനത്തോടെ ആണവ നിലയത്തില്‍ വൈദ്യുതി ഉത്പാദനം ആരംഭിക്കും. ആയിരം മെഗാ വാട്ട് വീതം ശേഷിയുള്ള രണ്ട് പ്ലാന്റുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: