കണ്ണൂര്‍: നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പരിശീലനകേന്ദ്രത്തിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഭീകരകേന്ദ്രം തകര്‍ക്കുക, രാജ്യദ്രോഹികളെ തുറുങ്കിലടക്കുക, നാറാത്ത് കേസ് എന്‍ഐഎ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാവിലെ 11 മണിയോടെ കമ്പില്‍ സ്കൂളിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് നാറാത്ത് പഞ്ചായത്ത് അതിര്‍ത്തിയായ കമ്പില്‍ ടൗണില്‍ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു.
ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞ പോലീസ് സംഘം രണ്ട് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ.അനൂപ്, വിഭാഗ് കണ്‍വീനര്‍ എ.രജിലേഷ് എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ചിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, വൈസ് പ്രസിഡണ്ടുമാരായ കെ.കെ.വിനോദ് കുമാര്‍, എ.പി.ഗംഗാധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമ്പില്‍ ടൗണില്‍ പോലീസ് മാര്‍ച്ച് തടഞ്ഞ സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്ന ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്, കെ.രഞ്ചിത്ത്, ബിജു ഏളക്കുഴി, പള്ളിപ്രം പ്രകാശന്, എ.പി.ഗംഗാധരന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ടൗണ്‍ സ്റ്റേഷനില്‍ ഹാജരാക്കിയ നേതാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: