ന്യുദല്‍ഹി: അഴിമതി ആരോപണ വിധേയരായ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം പോരാട്ടം ശക്തമാക്കിയതോടെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് സര്‍ക്കാര്‍ തടിതപ്പി. നിശ്ചയിച്ചിരുന്നതില്‍ നിന്നും രണ്ടുദിവസം നേരത്തെയാണ് ബജറ്റ് സമ്മേളനം അവനാനിപ്പിച്ചിരിക്കുന്നത്.
രാവിലെ 11 മണിക്ക് ലോക്സഭ ചേര്‍ന്നയുടനെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ചേംബറിനടുത്തേക്ക് നീങ്ങി. ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അംഗങ്ങളെ ശാന്തരാക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആദ്യം ഉച്ച വരെ നിര്‍ത്തിവെച്ച സഭ പിന്നീട് അനിശ്ചിതമായി പിരിയുകയായിരുന്നു. ദേശീയ ഭക്ഷ്യസുരക്ഷ ബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഉള്‍പ്പെടെ സുപ്രധാന ബില്ലുകളൊന്നും പാസാക്കാതെയാണ് സഭ പിരിഞ്ഞത്.
രാജ്യസഭയിലും സമാന സംഭവങ്ങള്‍ അരങ്ങേറി. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രണാതീതമായതോടെ രാജ്യസഭയും പിരിയുകയായിരുന്നു.
ഏപ്രില്‍ 22ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനബില്ലുകള്‍ പാസാക്കാന്‍ മാത്രമേ പ്രതിപക്ഷം അനുവദിച്ചുള്ളൂ. ഭക്ഷ്യസുരക്ഷാബില്‍ വര്‍ഷകാലസമ്മേളനത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി.
പ്രധാനമന്ത്രിയും റെയില്‍വേ, നിയമ മന്ത്രിമാരും രാജിവയ്ക്കണമെന്നാണ് പ്രധാന പ്രതിപക്ഷമായ ബിജെപിയുടെ ആവശ്യം. ഭക്ഷ്യസുരക്ഷാബില്‍ അടക്കമുള്ള സുപ്രധാന ബില്ലുകള്‍ വിശദമായ ചര്‍ച്ചയില്ലാതെ പാസാക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: