തിരുവനന്തപുരം: സംസ്ഥാനത്തെ ജനവാസ മേഖലകളിലേക്ക് പരിസ്ഥിതി ലോല(ഇക്കോളജിക്കലി സെന്‍സിറ്റീവ്) മേഖല വ്യാപിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിക്കും. ജനവാസ മേഖലകളില്‍ ഇന്നുള്ള അതിര്‍ത്തി വച്ച് പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കണമെന്ന് ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കാനുള്ള ദൂരപരിധി 0-12 കി.മീ ആക്കണമെന്ന് നിര്‍ദ്ദേശിക്കാനും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഈമാസം 15നകം കേന്ദ്രത്തിനു സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണ് മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചത്. കേരളത്തില്‍ 22 കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലകളാക്കി പ്രഖ്യാപിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ചിലയിടങ്ങളില്‍ 12 കി.മീ വരെ സംരക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
വനമേഖലയില്‍ 12 കി.മീ. നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ജനവാസ മേഖലയില്‍ ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവാസ മേഖലയോട് ചേര്‍ന്നു കിടക്കുന്ന വനഭൂമിയില്‍ ഇനി കൈയേറ്റം ഉണ്ടാകില്ലെന്നും വനത്തിന്റെയും മൃഗത്തിന്റെയും സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം സംസ്ഥാനം പൂര്‍ണമായി അംഗീകരിക്കുന്നു. എന്നാല്‍ ഓരോ പ്രദേശത്തിന്റെയും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുവേണം ബഫര്‍ സോണ്‍ പ്രഖ്യാപിക്കാന്‍. ഇതുസംബന്ധിച്ച് എം.എല്‍.എമാരുടെ സമിതി നല്കിയ റിപോര്‍ട്ടിലും മാറ്റം വരുത്തും. വനം കൈയേറ്റം തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. വനസംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും കാര്യത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ തന്നെയാണ്. 77 നു ശേഷം നാമമാത്രമായ വനനശീകരണം മാത്രമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപോര്‍ട്ടുകള്‍ പ്രകാരം പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ ജില്ലകളിലെയും ഓരോ മേജര്‍ സബ്ജയിലുകളെ സ്പെഷ്യല്‍ സബ്ജയിലുകളായി ഉയര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ചു 10 മേജര്‍ സബ്ജയിലുകള് സ്പെഷ്യല്‍ സബ് ജയിലുകളായി മാറും. സംസ്ഥാനത്തെ അഞ്ചു സബ്ജയിലുകളെ ജില്ലാ ജയിലുകളായി ഉയര്‍ത്തും. ആലപ്പുഴ, കോട്ടയം, മാനന്തവാടി, പത്തനംതിട്ട, ഹോസ്ദുര്‍ഗ് സബ് ജയിലുകളെയാണ് ജില്ലാ ജയിലുകളായി ഉയര്‍ത്തുക. സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ നാലും കടുത്തുരുത്തി പോളിടെക്നിക്കില്‍ 10 ഉം തസ്തികകള്‍ പുതുതായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: