ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിയുടെ ഓഫീസിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, സിബിഐ കൂട്ടിലടച്ച തത്തയാണെന്നും യജമാനന്റെ സ്വരത്തിലാണ് സിബിഐ എന്ന തത്ത സംസാരിക്കുന്നതെന്നും വിമര്‍ശിച്ചു.സിബിഐയ്ക്ക് പല മേലാളന്മാരുണ്ടെന്നു സത്യവാങ്മൂലം വ്യക്തമാക്കുന്നതായി കോടതി പറഞ്ഞു.
കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സിബിഐ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസും നിയമമന്ത്രിയും ഭേദഗതികള്‍ വരുത്തിയെന്ന വെളിപ്പെടുത്തലില്‍ വാദം നടക്കുന്നതിനിടെയാണു സുപ്രീംകോടതി വിമര്‍ശനം.
സിബിഐ സ്വതന്ത്രമാകുന്നതിനു സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമോ എന്നു കോടതി ചോദിച്ചു. നിയമനിര്‍മാണം പരിഗണനയിലുണ്ടെങ്കില്‍ ഇടപെടില്ലെന്നും പരിഗണനയിലില്ലെങ്കില് ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. സിബിഐക്ക് അനിയന്ത്രിത അധികാരങ്ങള്‍ പാടില്ല. കടിഞ്ഞാണില്ലാത്ത കുതിര അപകടകാരിയാണെന്നും കോടതി നിരീക്ഷിച്ചു. സിബിഐയുടെ ജോലി അന്വേഷമാണ്, ചര്‍ച്ചയല്ല.
അറ്റോര്‍ണി ജനറല്‍ ഗുലാം ഇ.വഹന്വതിക്കെതിരെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരെയും സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തി. തിരുത്തല്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയെയും കല്‍ക്കരി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയെയും കോടതി വിമര്‍ശിച്ചു.
കരട് റിപ്പോര്‍ട്ട് മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തത് അംഗീകരിക്കാനാവില്ല. മന്ത്രിമാര്‍ക്ക് സിബിഐ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ അധികാരമില്ല. സ്ഥിതിവിവര റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ മാത്രമേ മന്ത്രിമാര്‍ക്ക് അധികാരമുള്ളുവെന്നും കോടതി വ്യക്തമാക്കി.
സിബിഐ സത്യവാങ്മൂലത്തെ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ എതിര്‍ത്തു. സിബിഐ റിപ്പോര്‍ട്ട് കാണാനായി ആരെയും വീട്ടില്‍ വിളിച്ചുവരുത്തിയില്ലെന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കണ്ടിട്ടില്ലെന്നും എജി കോടതിയില്‍ പറഞ്ഞു.
സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ കൂരമ്പ് ചെന്നു പതിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ. സിബിഐ റിപ്പോര്‍ട്ട് മറ്റുള്ളവരെ കാണിച്ചത് എന്തിനെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാര്‍ക്ക് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ എന്തു കാര്യമെന്നും ചോദിച്ച സുപ്രീം കോടതി വിമര്‍ശനം പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞ ഒമ്പതു വര്‍ഷത്തില്‍ കോടതിയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ഏറ്റവും വലിയ പ്രഹരമാണ്.
നിയമമന്ത്രി രാജിവച്ച് തല്ക്കാലം പ്രതിസന്ധി പരിഹരിക്കണം എന്ന അഭിപ്രായമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉള്ളതെങ്കിലും പ്രധാനമന്ത്രി ഇതിനോട് യോജിക്കുന്നില്ല.സുപ്രീം കോടതി നേരിട്ട് നിയമമന്ത്രിയെ വിമര്‍ശിച്ചില്ല എന്ന വാദം ഉന്നയിച്ച് ഇത് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരി ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ നിയമമന്ത്രിയെ സംരക്ഷിക്കുന്നതില്‍ അതൃപ്തി വളരുകയാണ്. ഇനി ജൂലൈയിലാണ് കേസ് കോടതി പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ച ശേഷം അന്തിമ ഉത്തരവ് അപ്പോഴുണ്ടായേക്കും.
ഈ വിഷയത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ കോടതി ഉത്തരവ് വരുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും. ഇത് ഒഴിവാക്കാന്‍ ഇപ്പോള്‍ നിയമന്ത്രി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. എന്നാല്‍ ജൂലൈയില്‍ കേസ് വീണ്ടും പരിഗണിക്കുകയല്ലേ എന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
റെയില്‍, നിയമന്ത്രിമാര് സ്ഥാനം ഒഴിയണം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് എന്നു സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ എത്രകാലം നിയമന്ത്രിക്ക് പിടിച്ചുനില്ക്കാനാവും എന്നത് കണ്ടറിയണം. മന്മോഹന് സിംഗ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് തന്നെ മുലായം സിംഗ്, മായാവതി എന്നിവര്‍ക്കെതിരയുള്ള സിബിഐ കേസുകള്‍ പരമാവധി ഉപയോഗിച്ചാണ്. സിബിഐ പഴയതു പോലെ വഴങ്ങിയില്ലെങ്കില്‍ ഭൂരിപക്ഷം ഉറപ്പാക്കുന്നത് എളുപ്പമാകില്ല.
കോടതി നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കുമ്പോള്‍ കല്‍ക്കരി ബ്ലോക്ക് വിതരണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചും ചില സുപ്രധാന കണ്ടെത്തലുകള്‍ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: