തിരുവനന്തപുരം: ടെക്സ്റ്റെയില്‍ കോര്പറേഷന് അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ട സര്‍ക്കാര്‍, മുന്‍വ്യവസായ മന്ത്രി എളമരം കരീമിനെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കി. ധനവകുപ്പ് നല്കിയ വിജിലന്‍സ് അന്വേഷണ ശുപാര്‍ശക്ക് അംഗീകാരം നല്കിയ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയിടപെട്ടാണ് ഇടതുസര്‍ക്കാരിലെ വ്യവസായ മന്ത്രിയായിരുന്ന സിപിഎം നേതാവ് എളമരം കരീമിനെ ഒഴിവാക്കിയത്.
കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഗണേശിനെ അന്വേഷണത്തിന് മുന്നോടിയായി എം.ഡി സ്ഥാനത്തുനിന്ന് നീക്കാനുള്ള ശുപാര്‍ശയും വ്യവസായ വകുപ്പ് അംഗീകരിച്ചു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച് വ്യവസായവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരമാണ് എളമരം കരീമിനെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. യന്ത്രസാമഗ്രികള്‍ വാങ്ങിയതിലെ അഴിമതിയില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ധനകാര്യ പരിശോധനാ വിഭാഗം നല്കിയ ശുപാര്‍ശയില്‍ എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനം എടുക്കുമെന്നും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ധനവകുപ്പ് നല്കിയ ശുപാര്‍ശ അപ്പാടെ അംഗീകരിക്കുകയായിരുന്നു. എളമരം കരീമിന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ നാല് ടെക്സ്റ്റെയില്‍ മില്ലുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായാണ് ധനകാര്യ വകുപ്പ് കണ്ടെത്തിയത്. ടെക്സ്റ്റെയില്‍ കോര്പ്പറേഷന് കീഴിലുള്ള പഴയമില്ലുകള് നവീകരിക്കാനും മൂന്ന് പുതിയ മില്ലുകള്‍ തുടങ്ങാനുമായി യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടിയതിലും കെട്ടിടനിര്‍മാണത്തിന് എസ്റ്റിമേറ്റ് അധികരിച്ച് നല്‍കിയതിലും സര്‍ക്കാരിന് മൊത്തം 23 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.
ഉദുമ സ്പിന്നിംഗ് മില്‍, പിണറായി വീവിംഗ് മില്‍, കോമളപുരം സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍ എന്നിവ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. ഉദ്ഘാടനച്ചടങ്ങിന് മാത്രം 33.5 ലക്ഷം രൂപ ധൂര്‍ത്തടിച്ചു. പിണറായിയിലെ പുതിയ മില്ലിനുള്ള സ്ഥലം എം.ഡി. എം.ഗണേഷിന്റെ പേരില്‍ വാങ്ങിയതിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ കാല്‍കോടി രൂപയുടെ നഷ്ടമുണ്ടായി. മലബാര്‍ സ്പിന്നിംഗ് മില്‍സ്, കോട്ടയം ടെക്സ്റ്റെയില്‍സ്, പ്രഭുറാം മില്‍സ്, എടരിക്കോട് ടെക്സ്റ്റെയില്‍സ് എന്നിവയുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോഴും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. 40 പേരുടെ അനധികൃത നിയമനത്തിന് അരക്കോടി ചെലവിട്ടു. എല്ലാവരേയും പിന്നീട് പിരിച്ചുവിട്ടു. പല കമ്പനികള്‍ക്കും ബാങ്ക് ഗ്യാരണ്ടിയില്ലാതെ മുന്‍കൂറായി ലക്ഷക്കണക്കിന് രൂപ നല്കി. ഇത്തരത്തില്‍ ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് ഉത്തരവിട്ട് ഒപ്പുവെച്ച ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: