ന്യൂദല്‍ഹി: അഴിമതിക്കേസുകളില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിനിരയായ കേന്ദ്രനിയമമന്ത്രി അശ്വനി കുമാറിന്റെയും അഴിമതി നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്ന റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനും കുരുക്ക് മുറുകുന്നു. അശ്വനി കുമാറും ബന്‍സലും രാജിവെക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും വെട്ടിലായിരിക്കുകയാണ്.
കല്‍ക്കരി കുംഭകോണത്തില്‍ ആരോപണവിധേയനായ പ്രധാനമന്ത്രി മന്മോഹന്സിംഗിന് സ്വന്തം പക്ഷക്കാരനാണെങ്കിലും അശ്വനി കുമാറിനെ രക്ഷിക്കാനാവുന്നില്ല. ബന്‍സലിന് സോണിയാഗാന്ധിയുടെ പിന്തുണയുണ്ടെങ്കിലും അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത് കോണ്‍ഗ്രസിന് തലവേദനയാവുകയാണ്. ഇരുമന്ത്രിമാരുടെയും രാജി പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിലും കോണ്‍ഗ്രസിലും കടുത്ത ചേരിപ്പോര് നടക്കുന്നതായും പറയപ്പെടുന്നു. അശ്വിനി കുമാര്‍ രാജിവെക്കട്ടെയെന്ന് സോണിയാ പക്ഷവും ബന്‍സല്‍ പുറത്തുപോകട്ടെയെന്ന് മന്മോഹന് പക്ഷവും നിലപാടെടുക്കുകയാണ്.
ബന്‍സലിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാണെങ്കിലും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗ് ഇന്നലെ പ്രസ്താവിച്ചത്. അതേസമയം, ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍നിന്ന് ബന്‍സല്‍ വിട്ടുനിന്നത് പല ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. അശ്വനി കുമാറാവട്ടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും അക്കാര്യം നിഷേധിച്ചു.
അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കല്‍ക്കരി അഴിമിതി വിവാദത്തില്‍ ഇന്നലെ സുപ്രീംകോടതിയില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു.
സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അശ്വനികുമാര്‍ അരമണിക്കൂറോളം ചെലവഴിച്ചു. ഇത് അദ്ദേഹം പ്രധാനമന്ത്രിയെ നേരില്‍ കാണാനാണെന്ന അഭ്യൂഹം പരത്താനിടയാക്കി. താന്‍ പ്രധാനമന്ത്രിയെ കണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് കുറച്ചുകഴിഞ്ഞ് അശ്വനികുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി ആ സമയം രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ കാണാന്‍ പോയിരിക്കുകയായിരുന്നെന്ന് പിന്നീടാണ് വെളിപ്പെട്ടത്. അശ്വനികുമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്തതായി ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇതിനിടെ, രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐ കൂട്ടിലടച്ച തത്തയെ പോലെ യജമാനന്റെ വാക്കുകള്‍ ഏറ്റുപാടുകയാണെന്ന് സുപ്രീംകോടതി പരാമര്‍ശം വളരെ ശരിയാണെന്ന് സിബിഐ മേധാവി രഞ്ജിത് സിന്‍ഹ വ്യാഴാഴ്ച തുറന്നു സമ്മതിച്ചു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സുപ്രീംകോടതി എന്താണോ പറഞ്ഞത് അത് വളരെ ശരിയാണെന്ന് അദ്ദേഹം മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: