ന്യൂദല്‍ഹി: പോളിറ്റ് ബ്യൂറോ കേന്ദ്ര യോഗത്തില്‍ ടി.പി. ചന്ദ്രശേഖരന് വധം സംബന്ധിച്ച പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് അജണ്ടയിലില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. റിപ്പോര്‍ട്ട് പിബി ചര്‍ച്ച ചെയ്യുമെന്ന് ഇന്നലെ സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇതാണ് ഇന്ന് കാരാട്ട് തിരുത്തിയിരിക്കുന്നത്.
ടിപി വധക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേസില്‍ പാര്‍ട്ടി അന്വേഷണം നടത്താന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ അന്വേഷണ കമ്മീഷനെ സംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമല്ല. പാര്‍ട്ടിയിലെ ചില സഖാക്കളാണ് അന്വേഷണം നടത്തിയതെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.
വി.എസ്. അച്യുതാനന്ദനെതിരെയുള്ള പ്രമേയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണോ എന്നു പിബി തീരുമാനിക്കുമെന്നും കാരാട്ട് അറിയിച്ചു. വിഎസ് വിഷയവും കേരളത്തിന്റെ സംഘടനാവിഷയങ്ങളും പിബി കേന്ദ്ര കമ്മറ്റി യോഗങ്ങളുടെ അജന്‍ഡയിലില്ലെന്നാണ് സീതാറാം യെച്ചൂരി നേരത്തെ പറഞ്ഞിരുന്നത്.
അതിനിടെ അച്ചടക്കനടപടിയിലൂടെ ലക്ഷ്യമിടുന്നത് വിഎസിനെയാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ പിബിക്ക് കത്ത് നല്കി. വാര്‍ത്ത ചോര്‍ത്തുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും, തങ്ങളെ മന:പൂര്‍വ്വം കുടുക്കുകയാണെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: