ന്യൂദല്‍ഹി: നിയമനക്കോഴ വിവാദത്തില്‍ രാജിവച്ച റെയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സലിനു പകരം സിപി ജോഷിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അധികച്ചുമതല. ഉപരിതല ഗതാഗത വകുപ്പിന്റെയും ഹൈവകളുടെയും ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹം. നിയമമന്ത്രാലയത്തിന്റെ അധികച്ചുമതല മന്ത്രി കപില്‍ സിബലിനു നല്കി. നിലവില്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹം.
യുപിഎ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് കപില്‍ സിബല്‍. സുപ്രീം കോടതിയിലെ പ്രഗത്ഭനായ അഭിഭാഷകനായിരുന്നു. മുന്‍പ് നിയമമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നു. അതേസമയം സിപി ജോഷി ലോക്സഭയില്‍ താരതമ്യേന ജൂനിയറാണ്. ആദ്യമായാണ് ഇക്കുറി ലോക്സഭയില്‍ എത്തുന്നത്. രാജസ്ഥാനിലെ ഭില്വാരയില്നിന്നുള്ള അംഗമാണ് അദ്ദേഹം.
അതിനിടെ മന്ത്രിസഭാ പുനഃസംഘടനയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃയോഗം ശനിയാഴ്ച ചേരും. വൈകിട്ട് നാലരയ്ക്ക് സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം. ഡിഎംകെ മന്ത്രിമാര്‍ രാജിവച്ച ഒഴിവിലേക്കു പുതിയ മന്ത്രിമാരെ കണെ്ടത്തുന്നതടക്കമുള്ള ചര്‍ച്ചകളാകും ഇന്നത്തെ യോഗത്തില്‍ നടക്കുക.
വിവാദത്തില്‍പ്പെട്ട രണ്ടു കേന്ദ്രകാബിനറ്റ് മന്ത്രിമാരെയും പ്രധാനമന്ത്രി പുറത്താക്കിയതിനെ തുടര്‍ന്നാണ് രണ്ടു പ്രമുഖ മന്ത്രാലയങ്ങളില്‍ ഒഴിവു വന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് റെയില്‍വേ മന്ത്രി പവന് കുമാര്‍ ബെന്സലിനോടും നിയമമന്ത്രി അശ്വനി കുമാറിനോടും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് രാജി ആവശ്യപ്പെടുകയായിരുന്നു.
കോഴവിവാദത്തില്‍ കുടുങ്ങിയ റെയില്‍വേ മന്ത്രി പവന് കുമാര്‍ ബെന്‍സലും കല്‍ക്കരിപ്പാടം കേസില്‍ അന്വേ ഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നു സിബിഐ ഡയറക്ടര്‍ കുറ്റപ്പെടുത്തിയ നിയമമന്ത്രി അശ്വനികുമാറും ഇന്നലെ രാത്രി പ്രധാന മന്ത്രിയുടെ വസതിയിലെത്തി രാജിക്കത്തു നല്‍കുകയായിരുന്നു.
മന്‍മോഹന്‍സിംഗിന്റെ വിശ്വസ്തരായി അറിയപ്പെടുന്നവരാണു പഞ്ചാബില്‍ നിന്നുള്ള ഈ രണ്ടു മന്ത്രിമാരും. ഇവരുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിനെ സന്ദര്‍ശിച്ച് 45 മിനിട്ടോളം ചര്‍ച്ച നടത്തിയതോടെയാണു ചിത്രം പെട്ടെന്നു മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: