ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്‍മോഹന്‍സിംഗിന്റെ വസതിയിലേക്കു നടത്തിയ യുവമോര്‍ച്ചാ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പേലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മന്‍മോഹന്‍സിംഗിന്റെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് അനുരാഗ്സിംഗ് ഠാക്കൂര്‍, ബിജെപി ദല്‍ഹി ഘടകം പ്രസിഡന്റ് വിജയ് ഗോയല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കുപറ്റി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. നേതാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സമരം ശക്തമായതോടെ പ്രധാനമന്ത്രിയുടെ വസതിക്കു സമീപമുള്ള റേസ് കോഴ്സ് മെട്രോ സ്റ്റേഷന് മൂന്നുമണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു. പ്രധാനമന്ത്രിയുടെ വസതിക്കു ചുറ്റുമുള്ള പ്രദേശത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യം മുഴുവന്‍ പുതിയ പുതിയ അഴിമതിക്കഥകള്‍ ദിവസം തോറും കേട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ മൗനം ഉപേക്ഷിക്കുവാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ രാജിയല്ലാതെ മറ്റു പോംവഴികളൊന്നുമില്ലെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. വിശ്വാസ്യത എന്നത് അല്‍പ്പമെങ്കിലും തന്നില്‍ ബാക്കിയുണ്ടെന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി രാജിവച്ചൊഴിയണമെന്ന് വിജയ് ഗോയല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യതലസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമര പരിപാടികള്‍ നടക്കുകയാണ്. യുവജനസംഘടനകളുടെ പ്രക്ഷോഭം വരുംദിവസങ്ങളില്‍ ശക്തിപ്രാപിക്കുന്നത് മുന്കൂട്ടിക്കണ്ടുകൊണ്ട് സമരത്തെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ പോലീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: