അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ 2008 ല്‍ ഒരു നിയമം വന്നു. ‘വാഷിംഗ്ടണ്‍ സ്റ്റേറ്റ്സ് അപായരഹിതമായ കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ ചട്ടം’ എന്നാണതിന്റെ പേര്. ഈ നിയമപ്രകാരം ഏതൊരു കമ്പനിയും തങ്ങളുടെ ഉല്‍പ്പന്നത്തില്‍ അടങ്ങിയിരിക്കുന്ന മാരകവിഷമയമായ രാസപദാര്‍ത്ഥങ്ങളുടെ പേര് സ്വയം വെളിപ്പെടുത്തേണ്ടതുണ്ട്. ഈ സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തണമെങ്കില്‍ ഈ നിയമം കര്‍ശനമായി വിദേശ കമ്പനികള്‍ പാലിക്കണം. അതിന്‍പ്രകാരം ജൂണ്‍ ഒന്ന് 2012 മുതല്‍ 2013 മാര്‍ച്ച് ഒന്നുവരെ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ വിറ്റഴിച്ച കുട്ടികളുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് താഴെ പറയും പ്രകാരമാണ്. കുട്ടികള്‍ക്കുള്ള 5000 ഉല്‍പ്പന്നങ്ങളില്‍ കുട്ടികളെ അത്യധികമായി അലട്ടുന്ന വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ രാസപദാര്‍ത്ഥങ്ങളുടെ ലിസ്റ്റിലുള്ള 60 രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. കുട്ടികളുടെ വസ്ത്രങ്ങള്‍, ചെരുപ്പ്, മറ്റ് പാദരക്ഷകള്‍, ശരീര ശുദ്ധി വരുത്തുന്ന ഉല്‍പ്പന്നങ്ങള്‍, കുഞ്ഞുങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, കാര്‍സീറ്റുകള്‍, വിനോദ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെല്ലാം വിഷമയമായ മാരക രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാരകഘനലോഹങ്ങളായ മെര്‍ക്കുറി, കാഡ്മിയം, കോബാള്‍ട്ട്, ആന്റി മണി, മൊളിബ്ഡിനം എന്നിവയുടെ അംശങ്ങള്‍ ഇതിലെല്ലാം വളരെ കൂടുതലായുണ്ട്. അതില്‍ കോബാള്‍ട്ടിന്റെ സാന്നിദ്ധ്യമാണ് അത്യധികമായിട്ടുള്ളത്. വന്‍കിട ഉല്‍പ്പന്ന നിര്‍മാതാക്കള്‍ വെളിപ്പെടുത്തുന്നത് കുട്ടികളുടെ ഉല്‍പ്പന്നങ്ങളിലും വസ്ത്ര ഉല്‍പ്പന്നങ്ങളിലും കളിപ്പാട്ടങ്ങളിലും കിടയ്ക്കകളിലും കാന്‍സറിനും ഹോര്‍മോണ്‍ പ്രവര്‍ത്തനശേഷി ശോഷിപ്പിക്കുന്നതുമായ ഫ്ത്താലേറ്റിന്റെ അംശം കൂടുതലാണെന്നാണ്. ഗ്ലൈക്കോള്‍, മീഥൈന്‍ ഈഥൈല്‍ കീറ്റോണുകള്‍ എന്നിവയും സിലിക്കോണ്‍ പദാര്‍ത്ഥങ്ങളില്‍ ഒക്ടാമീഥൈല്‍ സൈക്ലോട്ടെട്രാസിലോ ക്ലൈന്‍ എന്ന പദാര്‍ത്ഥവും ഉണ്ടെന്നാണ്.
മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന വെളിപ്പെടുത്തലുകളാണിവ. ഇവയില്‍ പല രാസപദാര്‍ത്ഥങ്ങളും ദീര്‍ഘകാലം ശരീരത്തില്‍ നിലനില്‍ക്കുന്നവയും കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ പ്രത്യുല്‍പ്പാദന ശേഷി ഇല്ലാതാക്കുകയും അന്തര്ഗ്രന്ഥി സ്രവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയും കാന്‍സറിന് വഴിവയ്ക്കുകയും ചെയ്യുവാന്‍ കെല്പ്പുള്ളവയുമാണ്. മനുഷ്യരക്തത്തിലും മുലപ്പാലിലും മൂത്രത്തിലും മറ്റ് ശരീരകോശങ്ങളിലും ഇത്തരം രാസപദാര്‍ത്ഥങ്ങളുടെ തോത് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിത്യോപയോഗ സാധനങ്ങള്‍, കുടിവെള്ള കുപ്പികള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി നിരവധി വസ്തുക്കളിലൂടെ മാരക രാസവസ്തുക്കള്‍ മനുഷ്യശരീരത്തില്‍ എത്തുന്നുണ്ട്. വീടുകളിലും മാര്‍ക്കറ്റുകളിലും ആശുപത്രികളിലും വരെ അപകടകരങ്ങളായ ഈ രാസപദാര്‍ത്ഥങ്ങളുടെ തോത് വര്‍ധിച്ചിരിക്കുന്നു. പാല്, പാല്‍പൊടി, ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലൂടെയും സൗന്ദര്യവര്‍ധക വസ്തുക്കള്‍, നിത്യോപയോഗ വസ്തുക്കള്‍ എന്നിവയിലൂടെയും മാരകരാസപദാര്‍ത്ഥങ്ങള്‍ ശരീരത്തിലെത്താവുന്നതാണ്. കാന്‍സര്‍, ടൂമര്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താളംതെറ്റുക തുടങ്ങി അപകടകരങ്ങളായ രാസപദാര്‍ത്ഥങ്ങള്‍ വരുത്തുന്ന വിപത്തുകള്‍ നിരവധിയാണ്. ടാല്‍ക്കം പൗഡര്‍, ക്രീമുകള്‍, വസനാ ഓയിലുകള്‍, സ്പ്രേകള്‍, തൂവാല തുടങ്ങിയ നിരവധി വസ്തുക്കളിലും വിനാശകാരികളായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്.
കണ്ണുനീരിന് വിട കണ്ണുകള്‍ക്ക് ശുദ്ധജലം പോലെ” എന്ന പരസ്യം നല്കി ജോണ്സണ് ആന്റ് ജോണ്സണ് പുറത്തിറക്കിയ ബേബി ഷാംബൂ മാരകവിഷം അടങ്ങിയതാണെന്നാണ് 2011 ലെ കണ്ടെത്തല്‍. അമേരിക്ക, ആസ്ട്രേലിയ, കാനഡ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ 2011 ജൂലായ് മുതല്‍ ഒക്ടോബര്‍ വരെ വിതരണം ചെയ്ത ബേബി ഷാംബുവില്‍ ക്വാട്ടേര്‍ണിയം 15 എന്ന ജൈവവസ്തുക്കള്‍ കേടുവരാതെ സൂക്ഷിക്കുന്ന ഒരു രാസവസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. എന്നാല്‍ അതേ കാലഘട്ടത്തില്‍ ഡെന്മാര്ക്ക്, ഫിന്‍ലാന്റ്, ജപ്പാന്, ദിനെതര്ലാന്റ്, നോര്‍വെ, സൗത്ത് ആഫ്രിക്ക, സ്വീഡന്, യുകെ എന്നിവിടങ്ങളില്‍ വിതരണം ചെയ്ത കുട്ടികളുടെ ഷാംബുവില്‍ ഇതുണ്ടായിരുന്നില്ലതാനും. ക്വാട്ടേര്‍ണിയം-15 പദാര്‍ത്ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള ഒരു രാസപദാര്‍ത്ഥമാണ്. അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുവാന്‍ ക്വാട്ടേര്‍ണിയം -15 ഫോര്‍മാല്‍ഡിഹൈഡിനെ പുറത്തുവിടും. ശവശരീരം കേടുകൂടാതെ സൂക്ഷിക്കുന്ന ഫോര്‍മലിന്‍ എന്ന രാസവസ്തുവിലെ പ്രധാനഘടകവും ഫോര്മാര്സി ഹൈഡാണ്. കേരളത്തില്‍ മത്സ്യം കേടുകൂടാതിരിക്കുവാന്‍ ഐസില്‍ ഫോര്‍മാല്‍ഡി ഹൈഡ് വ്യാപകമായി ചേര്‍ക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഐസ് പ്ലാന്റുകളില്‍ ഈ അടുത്തകാലത്ത് നടന്ന റെയ്ഡില്‍ ഒട്ടനവധി ഐസ് പ്ലാന്റുകള്‍ അധികാരികള്‍ പൂട്ടിയ്ക്കുകയുണ്ടായി. അവയെല്ലാം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഫോര്‍മാല്‍ഡി ഹൈഡ് ചേര്‍ത്ത ഐസ് പൊടിച്ചിട്ടാല്‍ മത്സ്യം എത്ര ദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും. രാവിലെ വില്‍പ്പനയ്ക്ക് വച്ച മത്സ്യം രാത്രിയായാലും “ഫ്രഷ്” ആയി ഇരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഈ രാസവസ്തുവാണ് കുട്ടികള്‍ക്കുള്ള ഷാംബുവില്‍ ജോണ്സണ് ആന്റ് ജോണ്സണ് ചേര്‍ത്തിരുന്നത്.
മിക്കവാറും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഫോര്‍മാല്‍ഡി ഹൈഡ് അടങ്ങിയ ക്വാട്ടേര്‍ണിയം-15 ചേര്‍ക്കുന്നുണ്ടെന്നതാണ് വാസ്തവം. കാന്‍സര്‍ ഉണ്ടാക്കുവാന്‍ ശേഷിയുള്ള ഒരു രാസപദാര്‍ത്ഥമാണ് ഫോര്‍മാല്‍ഡി ഹൈഡ്. പ്രത്യേകിച്ചും രക്താര്‍ബുദ സാധ്യത ഏറെയാണ്. കാന്‍സറിനെ കുറിച്ച് ഗവേഷണം നടത്തുന്ന അന്തര്‍ദ്ദേശീയ കാന്‍സര്‍ ഗവേഷണ ഏജന്‍സി അമേരിക്കന്‍ ആരോഗ്യ-മനുഷ്യ സേവന ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ലോകാരോഗ്യ സംഘടന, നാഷണല്‍ ടോക്സിക്കോളജി പ്രോഗ്രാം തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ ഇക്കാര്യം കണ്ടെത്തിയിട്ടുള്ളതാണ്. ജോണ്സണ് ആന്റ് ജോണ്‍സന്റെ ബേബി ഷാംബൂവില് അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ഇവയാണ്. ജലാംശം, പിഎജി-80, സോര്ബിറ്റല് ലോറേറ്റ്, സോഡിയം ട്രൈഡീസ്ന്ത് സള്‍ഫേറ്റ്, മണം, ക്വാര്ട്ടേര്ണിയം 15, സിട്രിക് ആസിഡ്, യെല്ലോ-10, ഓറഞ്ച്-4, സോഡിയം ഹൈഡ്രോക്സൈഡ് എന്നിവയാണ്. ഈ ഷാംബൂ അലര്‍ജി, ഇമ്യൂണോട്ടോക്സിക്കോളജി, ഓര്ഗന്സിസ്റ്റം ട്ടോക്സിക്കോളജി, മലിനീകരണം എന്നിവയ്ക്ക് കാരണമാകുന്ന എന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ജോണ്സണ് ആന്റ് ജോണ്സണ് ബേബി ഷാംബൂവിന്റെ പുതിയ ഉല്‍പ്പന്നത്തില്‍ ഫോര്‍മല്‍ ഡിഹൈഡില്ലെന്ന് പ്രസ്താവനയിറക്കി. അതുവരെ വിതരണം ചെയ്ത ഷാംബൂവിലെ രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് ഇപ്പോഴും അവ്യക്തതകള്‍ ബാക്കിനില്ക്കുന്നു.
ലോകത്ത് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ മാത്രമാണ് കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങളില്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ പേര് വിവരം നിയമപരമായി തന്നെ ഉല്‍പ്പാദകര്‍ വെളിപ്പെടുത്തേണ്ടതായിട്ടുള്ളത്. കുട്ടികളില്‍ രാസപദാര്‍ത്ഥങ്ങള്‍ വളരെ വേഗത്തില്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതും ബാഹ്യ ആന്തരിക അവയവങ്ങള്‍ വളരെ ലോലമായതിനാലും ചെറുപ്പത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വളരെ വ്യക്തമായി പുറത്തുവരും എന്നതുകൊണ്ടും മാരക രാസപദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളില്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും തടയേണ്ടത് അത്യാവശ്യമാണ്. അതിന്റെ മുന്നോടിയായിട്ടാണ് വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ഈ നിയമം പ്രാബല്യത്തിലുള്ളത്. കുട്ടികളുടെ ഡ്രസ്സുകള്‍, അടിവസ്ത്രങ്ങള്‍, പൈജാമകള്‍, സുഗന്ധവര്‍ധക വസ്തുക്കള്‍, തലയില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍, വസ്തുക്കള്‍, പാന്റ്സ്, സോക്സ്, ഷര്‍ട്ടുകള്‍, ട്രൗസറുകള്‍, വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍, മ്യൂസിക്കല്‍ ടോയ്കള്‍, തലയിണ ഉറകള്‍, നീന്തല്‍ കുളങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, കിടക്ക, തലയിണ, ഉറങ്ങുവാന്‍ ഉപയോഗിക്കുന്ന വായു നിറഞ്ഞ കിടക്കകള്‍, ചുണ്ടില്‍ ഉപയോഗിക്കുന്ന തൈലങ്ങള്‍, ചുണ്ടിനുള്ള സുഗന്ധ വസ്തുക്കള്‍, ലിപ്സ്റ്റിക്കുകള്‍, കണ്ണിന്റെ സുഗന്ധവര്‍ധക വസ്തുക്കള്‍, തലമുടിയ്ക്കായുള്ള സുഗന്ധ വസ്തുക്കള്‍, തലമുടി ചായങ്ങള്‍, കണ്ടീഷണേഴ്സ്, ഫര്‍ണീച്ചറുകള്‍, സുഗന്ധ തൈലങ്ങള്‍ തുടങ്ങിയ വസ്തുക്കളില്‍ മാരക വിഷാംശങ്ങളുള്ള രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിരിക്കുകയാണ്.
വാള്‍മാര്‍ട്ടിന്റെ 459 ഉല്‍പ്പന്നങ്ങളില്‍ മാരക രാസപദാര്‍ത്ഥങ്ങളായ ആര്‍സിനിക്, കാസ്മിയം, ഫത്താലേറ്റ്, ബിസ്ഫീനോള്‍ എ, മെര്‍ക്കുറി തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പല മള്‍ട്ടിനാഷണല്‍ ഉല്‍പ്പന്നങ്ങളിലും മാരക വിഷ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോബാള്‍ട്ട്, ഇതൈല്‍ ഗ്ലൈക്കോള്‍, മീതൈല്‍ ഈതൈല്‍ കീറ്റോണുകള്‍, മോളിബ്ഡിനം, ഡൈബ്യൂട്ടെയില്‍ ഫത്താലേത്ത്, ഡൈ ഈതൈല്‍ ഫത്താലേറ്റ്, ഡൈ ഐസോണില്‍ ഫത്താലേറ്റ്, ബ്യൂട്ടെയില്‍ ബെന്‍സില്‍ ഫത്താലേറ്റ്, ടൊളുവീന്‍, ഈതൈല്‍ ബന്‍സീന്‍ എന്നിവയെല്ലാം വിവിധ ഉല്പന്നങ്ങളിലൂടെ മനുഷ്യശരീരത്തിലെത്തുന്ന രാസപദാര്‍ത്ഥങ്ങളാണ്. ലിപ്സ്റ്റിക്കുകള്‍ ഒരുപക്ഷേ നിങ്ങളുടെ മുഖത്തെ ജ്വലിപ്പിക്കുമായിരിക്കാം. എന്നാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെ അവ നശിപ്പിക്കുമെന്ന രീതിയിലുള്ള പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോകത്തിലെ 32 രാജ്യങ്ങളില്‍ നിലവിലുള്ള ലിപ്സ്റ്റിക്കുകളും ചുണ്ട് തിളക്കം വരുന്ന വസ്തുക്കളും പരിശോധനാവിധേയമാക്കിയപ്പോള്‍ ഈയം, കാഡ്മിയം, ക്രോമിയം, അലൂമിനിയം എന്നിവ കൂടാതെ മറ്റ് അഞ്ച് ലോഹങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പൊതുജനാരോഗ്യത്തിന്റെ സ്കൂള്‍ നടത്തിയ പഠനങ്ങളില്‍ ഇവയെല്ലാം മാരകവിഷങ്ങളാണെന്നാണ് പറയുന്നത്.
ലിപ്സ്റ്റിക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മറ്റ് പല അന്താരാഷ്ട്ര ഗവേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം പഴങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, അവയിലെ നിറങ്ങള്‍, കുടിവെള്ളത്തിലെ രാസമാലിന്യങ്ങള്‍, ബേക്കറി പ്രോഡക്ടുകള്‍, പാല്, മത്സ്യം, ഇറച്ചി എന്നിവയിലൂടെ ശരീരത്തിലെത്തുന്ന മാരകരാസവസ്തുക്കള്ക്ക് പുറമെ ലിപ്സ്റ്റിക് മുതല്‍ സുഗന്ധവസ്തുക്കള്‍ വരെയുള്ളവയിലൂടെയും തുണിത്തരങ്ങള്‍, കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയിലും രോഗങ്ങളിലേയ്ക്ക് നയിക്കുന്ന വന്‍ രാസശേഖരമുണ്ടെന്ന തിരിച്ചറിവ് ഒരു മുന്നറിയിപ്പ് തന്നെയാണ്. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ പോലെ ഉല്‍പ്പാദകര്‍ ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കളെക്കുറിച്ച് സ്വയം പുറത്തറിയിയ്ക്കണമെന്ന നിയമം ഇവിടെയും നടപ്പാക്കണം. ഉപഭോഗ സംസ്ക്കാരത്തില്‍ കൂപ്പുകുത്തിയ കേരളത്തിലെ ജനങ്ങള്‍ക്ക് സ്വയം നിയന്ത്രണം നടത്തുന്നതിന് ഈ നിയമം അത്യന്താപേക്ഷിതമാണ്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: