ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റത്തില്‍ നിലപാട് വ്യക്തമാക്കാതെ ഉരുണ്ടുകളിക്കുന്ന കേന്ദ്രസര്‍ക്കാരിലെ ഭിന്നത മറനീക്കി പുറത്തുവന്നു. രണ്ട് കേന്ദ്രമന്ത്രിമാരാണ് ഇക്കാര്യത്തില്‍ വിഭിന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ചൈനാ സന്ദര്‍ശനത്തിനിടെ വിഷയം ഗൗരവകരമായി ഉന്നയിക്കാതെ നിസ്സാരവത്കരിക്കുകയാണ് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് ചെയ്തത്. ദൗളത് ബേഗ് ഓള്‍ഡിയില്‍ ചൈന കടന്നുകയറിയതിനെ പ്രാദേശികസംഭവമെന്നാണ് ഖുര്‍ഷിദ് വിശേഷിപ്പിച്ചത്. ഇതിനെ ആരും പഴിക്കേണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നുമാണ് ഖുര്‍ഷിദ് ചൈനാ നേതാക്കളോട് നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞത്. എന്നാല്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി ചൈനീസ് കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നു.
വിവിധ കേന്ദ്രമന്ത്രിമാര്‍ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച നിലപാടില്ലായ്മയാണ് വെളിപ്പെടുത്തുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. സംഭവത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണെന്നും ചൈനയോടുള്ള സര്‍ക്കാര്‍ നിലപാട് സ്വീകാര്യമല്ലെന്നും ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. വിഷയത്തിലെ ദുരൂഹത പ്രധാനമന്ത്രി മന്മോഹന് സിംഗ് ഇടപെട്ട് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് ചൈനീസ് കടന്നുകയറ്റത്തെ നിസ്സാരവത്കരിക്കുമ്പോള്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നിലപാട് മറ്റൊന്നാണ്. ഇത്തരത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കല്‍ യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല, പ്രത്യേകിച്ചും ചൈനയുടെ കാര്യത്തില്‍. ഇത് വികാരപരം മാത്രമല്ല, വളരെ തന്ത്രപരവുമാണെന്ന് ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.
യുപിഎ സര്‍ക്കാരിന്റെ വിദേശനയം അപര്യാപ്തവും രാജ്യത്തിന് ആപത്കരവുമാണ്. ചൈനയുമായി നമ്മള് നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ചൈനയുമായി ഇന്ത്യ എന്താണ് ചര്‍ച്ച ചെയ്തതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം അവസാനിപ്പിക്കണം. വിദേശനയത്തില്‍ മന്ത്രിമാര്‍ തമ്മില്‍ ഭിന്നമായ നിലപാടുകള്‍ സ്വീകരിക്കുന്നത് രാജ്യത്തിന് ആപത്തുണ്ടാക്കും. ചൈനയെ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് ഒരു പദ്ധതിയും ഒരു ആസൂത്രണവുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയ്ക്ക് അവരുടെതായ പ്ലാനുകളും പദ്ധതികളുമുണ്ട്. അതുപോലെ നമുക്കും നമ്മുടെതായ പ്ലാനും പദ്ധതിയും ഉണ്ടാകണം. അല്ലാതെ ചൈനീസ് നയത്തില്‍ ഓരോ മന്ത്രാലയവും ഓരോ നിലപാട് സ്വീകരിക്കുകയല്ല വേണ്ടത്. രണ്ട് മന്ത്രിമാര്‍ ഭിന്ന അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ രാജ്യത്തിന് ചൈനയോട് ഉറച്ച നയം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ കട്ടുമുടിക്കുന്നതിനെതിരെ ജയില്‍ നിറയ്ക്കല്‍ സമരം നടത്തവെയാണ് ജാവ്ദേക്കര്‍ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: