കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ 20 ശതമാനം പരിപാടികള്‍ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ ക്ഷീരോത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മില്‍മ കോട്ടയം ഡയറിയുടെ പ്രതിദിന ഉത്പാദനശേഷി ഒരു ലക്ഷം ലിറ്ററായി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വടവാതൂര്‍ കോട്ടയം ഡയറി കാമ്പസില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനംചെയ്തു. തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീരകര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം രണ്ടു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചുവരികയാണ്. എല്ലാ കേന്ദ്രപദ്ധതികളിലും താല്പര്യമനുസരിച്ച് 20 ശതമാനം വരെ പരിപാടികള്‍ തെരഞ്ഞെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ച് ആസൂത്രണ കമ്മീഷന് ആലോചിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായാല്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിപുലമായ ഒരു സാമൂഹികക്ഷേമ പ്രവര്‍ത്തനമാണ് തൊഴിലുറപ്പ് പദ്ധതി. കേവലം തൊഴില്‍ നല്കുന്നതിനപ്പുറം പട്ടിണി മാറ്റുന്നതിനുള്ള വിപുലമായ കര്മ്മപരിപാടിയാണിതെങ്കിലും ഉത്പാദനക്ഷമമല്ലെന്ന ന്യൂനതയുണ്ട്. ജോലിക്കുവേണ്ടി ജോലി എന്ന സാഹചര്യത്തിനപ്പുറത്തേക്ക് ഇത് വളരേണ്ടതുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ ഏറെ അധ്വാനിക്കുന്നുണ്ട്. അത് രാജ്യത്തിന് കൂടുതല്‍ പ്രയോജനകരമാകണം. അതിനുവേണ്ടിയാണ് ക്ഷീരകര്‍ഷകരെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം കേരളം മുന്നോട്ടുവച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വെള്ളം സംരക്ഷിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്. ഉത്പാദനം വര്‍ധിപ്പിക്കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനുമൊക്കെ ഇത് പ്രയോജനപ്പെടുത്താനാകും-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീരസംഘങ്ങള്‍ക്കുള്ള അഡീഷണല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണം ചെയ്തു. പന്ത്രണ്ടാം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിനാവശ്യമായ പാല് സംസ്ഥാനത്തുതന്നെ ഉദ്പാദിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മില്‍മയുടെയും ക്ഷീരവികസന വകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ഏകോപിത പ്രവര്‍ത്തനത്തിലൂടെ ഇത് സാധ്യമാകും.
മില്‍മ ആരംഭിക്കുന്ന വിപുലമായ വികസന പ്രവര്‍ത്തനങ്ങളുടെ തുടക്കമാണിത്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന പാലിന്റെ അളവ് ഇപ്പോള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായ ന്യായവില ലഭിക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ രണ്ടുവട്ടം പാലിന് വില കൂട്ടിയത്-അദ്ദേഹം വ്യക്തമാക്കി. മില്‍മ കോട്ടയം ഡയറിയുടെ പ്രതിദിന സംസ്കരണശേഷി വര്‍ധിപ്പിക്കുന്നത് വലിയൊരു മാറ്റത്തിന് വഴിതെളിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മില്‍മയുടെ വികസനവും അനുബന്ധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാവരുടെയും സഹകരണം വേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, ജില്ലാ പഞ്ചായത്തംഗം എന്‍.ജെ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ലിസിയാമ്മ സണ്ണി, വിജയപുരം ഗ്രാമപഞ്ചായത്തംഗം സാറാമ്മ തോമസ്, തിരുവനന്തപുരം മേഖലാ സഹകരണ പാലുല്‍പ്പാദക യൂണിയന് ചെയര്മാന് കല്ലട രമേശ്, മില്‍മ മാനേജിംഗ് ഡയറക്ടര്‍ പി.കെ. പഥക്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ.റ്റി. സരോജിനി, ദേശീയ ക്ഷീരവികസന ബോര്‍ഡ് ജനറല്‍ മാനേജര്‍ ബി.എസ്. ഖന്ന, മില്‍മ ഡയറക്ടര്‍മാരായ റ്റി.പി. മര്‍ക്കോസ്, എം.റ്റി. ജയന്, കുഞ്ഞ് ഇല്ലംപള്ളി, എന്നിവര്‍ പങ്കെടുത്തു.
എറണാകുളം മേഖലാ സഹകരണ പാലുല്‍പ്പാദക യൂണിയന് മാനേജിംഗ് ഡയറക്ടര്‍ ബി. സുശീല്‍ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മില്‍മ എറണാകുളം മേഖലാ സഹകരണ പാലുല്‍പ്പാദക യൂണിയന് ചെയര്മാന് ചെയര്മാന് പി.എ. ബാലന് മാസ്റ്റര്‍ സ്വാഗതവും ഡയറക്ടര്‍ കെ.കെ. ജേക്കബ് നന്ദിയും പറഞ്ഞു.
കേന്ദ്രഗവണ്മെന്റിന്റെ നാഷണല്‍ മിഷന് ഫോര്‍ പ്രോട്ടീന്‍ സപ്ലിമെന്റ് പദ്ധതിയില്‍ നിന്നും ഗ്രാന്റായി ലഭിച്ച 2.25 കോടി രൂപ ഉള്‍പ്പെടെ 9.50 കോടി രൂപ ചെലവിലാണ് കോട്ടയം ഡയറിയുടെ പ്രതിദിന സംസ്കരശേഷി 40,000 ലിറ്ററില്‍ നിന്നും ഒരു ലക്ഷം ലിറ്ററാക്കി ഉയര്‍ത്തുന്നതിനുള്ള വികസനപദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: