കോട്ടയം: ഇറഞ്ഞാല്‍ റോഡ് വികസനത്തിലെ അശാസ്ത്രീയ നിര്‍മ്മാണം അപകടത്തിന് കാരണമാകുമെന്ന് ബിജെപി വിജയപുരം പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. കൊശമറ്റം മുതല്‍ ഇറഞ്ഞാല്‍ പാലം വരെയുള്ള റോഡിന്റെ വരട്ടാറിനോട് ചേര്‍ന്നുള്ള വശം കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കാതെയാണ് മെറ്റില് മാത്രമിട്ട് റോഡുയര്‍ത്തി ടാര്‍ ചെയ്തത്. ഭാരവണ്ടികളുള്പ്പെടെയുള്ള വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ ആറിന്റെ വശങ്ങളിലെ മെറ്റില് താഴേയ്ക്കിരുത്തുകയും വാഹനങ്ങള്‍ വരട്ടാറിലേക്ക് മറിയാനിടയാകുകയും ചെയ്യും. ഇത് ഏറെ അപകടങ്ങള്‍ ഉണ്ടാകാനിടയാക്കും. മാത്രവുമല്ല, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്ത് വെള്ളപ്പൊക്കസമയത്ത് റോഡ് താഴുന്നതിനും ഇത് റോഡിന്റെ പലഭാഗങ്ങളിലും അപകടസാദ്ധ്യതയുണ്ടാക്കുന്നതിനും കാരണമാകും. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റോഡിനെ ആശ്രയിക്കുന്ന കാല്നടയാത്രികള്ക്ക് നടന്നു പോകുവാന്‍ റോഡിന് ഇരുവശങ്ങളിലും സ്ഥലമില്ലാതെയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് റോഡിലേക്ക് കയറുവാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. റോഡിനും യാത്രക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടി വിജയപുരം പഞ്ചായത്ത് കമ്മറ്റി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ ബിജെപി വിജയപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.പി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ.ഹരികുമാര്‍, ടി.ആര്.സുഗുണന്, രമേശന് കല്ലില്‍, വിജയലക്ഷ്മി മുതുകാട്, ശ്രീക്കുട്ടന്, സോമശേഖരന്‍ പാറമ്പുഴ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: