ന്യൂദല്‍ഹി: വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. വിഎസിന്റെ വിശ്വസ്തരെ പുറത്താക്കിയ കാര്യം സ്ഥിരീകരിച്ച കാരാട്ട് വി.എസ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി പി.ബി ആറംഗ കമ്മീഷനെ നിയോഗിച്ചതായും പത്രസമ്മേളനത്തില്‍ അറിയിച്ചു.
വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും നീക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ശക്തമായ ആവശ്യത്തെ കേന്ദ്രനേതൃത്വം അവഗണിച്ചതായാണ് പ്രകാശ് കാരാട്ടിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വി.എസിനെ ഒഴിവാക്കിയാല്‍ പാര്‍ട്ടിക്കു കേരളത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ്് കേന്ദ്രനേതൃത്വം.
കേന്ദ്രകമ്മറ്റിയുടെ ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്നുകൊണ്ടാണ് വി.എസിനെ മാറ്റേണ്ടതില്ലെന്ന് പി.ബി തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സി.സിയില്‍ സമവായമുണ്ടാകാതിരുന്നതിനാലാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മറ്റി അംഗങ്ങളെ പ്രത്യേകം വിളിച്ചുവരുത്തി പോളിറ്റ് ബ്യൂറോയ്ക്ക് വിശദീകരിക്കേണ്ടിവന്നതെന്ന് സൂചനയുണ്ട്. ഇതിനു പുറമേ സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ് പി.ബിക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതും ഔദ്യോഗികപക്ഷത്തിന് ക്ഷീണമായി.
പ്രകാശ് കാരാട്ട്,എസ്.രാമചന്ദ്രന്‍പിള്ള,സീതാറാംയെച്ചൂരി,നിരുപം സെന്‍,ബി.വി രാഘവലു, എ.കെ.പദ്മനാഭന് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. വി.എസിന്റെ ഭാഗം കേള്‍ക്കാതെ പി.കരുണാകരന് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഭവവും കമ്മീഷന് അന്വേഷിക്കും. ഇതുകൂടാതെ വി.എസ് പങ്കെടുക്കാതിരുന്ന സംസ്ഥാന കമ്മറ്റിയിലെ വാര്‍ത്തകള്‍ ചോര്‍ന്നിട്ടുണ്ടെന്ന വി.എസിന്റെ പരാതി ഗൗരവമായി അന്വേഷിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന ഘടകത്തിന് ക്ഷീണമായി.
വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ നിയമിച്ചത് സിപിഎമ്മാണെന്നും അതുകൊണ്ടുതന്നെ പാര്‍ട്ടി പുറത്താക്കിയവര്‍ക്ക് ഇനി സ്റ്റാഫംഗങ്ങളായി തുടരാനാവില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇവരുടേത് സര്‍ക്കാര്‍തലത്തിലോ ഭരണതലത്തിലോ ഉള്ള നിയമനമല്ല. പ്രസ്സ് സെക്രട്ടറി കെ. ബാലകൃഷ്ണന് , അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന് , പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് എന്നിവര്‍ക്കു പുറമേ സംസ്ഥാന സമിതിയംഗം കെ വരദരാജനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ദേശാഭിമാനി മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.പി ശ്രീധരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നടപടിയും പി.ബി അംഗീകരിച്ചതായി കാരാട്ട് പറഞ്ഞു.
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടിതല അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനില്ലെന്നും കാരാട്ട് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടി നേതൃത്വം ഒറ്റക്കെട്ടായി ഇടതുപക്ഷ ഐക്യം നിലനിര്‍ത്തണമെന്നും പിബി തീരുമാനിച്ചിട്ടുണ്ട്.
രാവിലെ ദല്‍ഹിയില്‍നിന്നും കേരളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ട വി.എസ് അച്യുതാനന്ദന് പാര്‍ട്ടി തീരുമാനങ്ങളുടെ പ്രതികരണം കാരാട്ടിന്റെ പത്രസമ്മേളനത്തിനു ശേഷം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. തന്റെ വിശ്വസ്തരെ പുറത്താക്കാനുള്ള തീരുമാനം പി.ബി എടുത്തതായി മനസ്സിലാക്കുന്നെന്ന് പറഞ്ഞ വി.എസ് കൂടുതല്‍ പ്രതികരണം പിന്നീടാവാമെന്ന് പറഞ്ഞാണ് കേരളത്തിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: