കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ ജയിലില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതായി കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. കേസിലെ അഞ്ച് പ്രതികളെ ജയിലില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജയില്‍ സൂപ്രണ്ട് വിചാരണക്കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ജയിലില്‍ സംഘര്ഷമുണ്ടാക്കിയതായി പറയുന്നത്. ഇനിയും ഇവരെ ഇതേ ജയിലില്‍ പാര്‍പ്പിച്ചാല്‍ ജയില്‍ സുരക്ഷയ്ക്കും സുഗമമായ നടത്തിപ്പിനും ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാംപ്രതി സുനില്‍ കുമാര്‍ എന്ന കൊടി സുനി, അഞ്ചാംപ്രതി മുഹമ്മദ് ഷാഫി എന്ന ഷാഫി, ആറാം പ്രതി സിജിത്ത് എന്ന അണ്ണന് സിജിത്ത്, ഏഴാം പ്രതി ഷിനോജ്, ഇരുപത്തി ഏഴാംപ്രതി രജിത്ത് എന്നിവരാണ് ജയിലില്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 13 ന് ജയിലില്‍ ഇവര്‍ ഉണ്ടാക്കിയ സംഘര്‍ഷമാണ് സൂപ്രണ്ട് കത്തില്‍ പരാമര്‍ശിക്കുന്നത്.
മെയ് 13 ന് ഉച്ചയ്ക്ക് മറ്റൊരു കേസില്‍ റിമാന്റില്‍ കഴിയുന്ന ഷാജഹാന് എന്ന പ്രതിയുമായി ഇവര്‍ വാക്കേറ്റമുണ്ടാക്കിയതായും ഇയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ പ്രതികള്‍ ജയിലില്‍ പല തടവുകാരുമായും നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ജയില്‍ സുരക്ഷയ്ക്കും സുഗമമായ നടത്തിപ്പിനും ഭീഷണിയാകും. അതിനാല്‍ ജയില്‍ ജീവനക്കാരുടെയും തടവുകാരുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തി കൂടുതല്‍ സുരക്ഷിതത്വമുള്ള സെന്‍ട്രല്‍ ജയിലിലേക്കോ മറ്റു ജയിലുകളിലേക്കോ മാറ്റണമെന്നാണ് ജയില്‍ സൂപ്രണ്ട് ബാബുരാജന് നല്കിയ അപേക്ഷയില്‍ പറയുന്നത്. അപേക്ഷ ഫയലില്‍ സ്വീകരിച്ച എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതി ജഡ്ജി ആര്. നാരായണപിഷാരടി പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നോട്ടീസ് അയച്ചു. ഇത് സംബന്ധിച്ച് കോടതി 15 ന് വാദം കേള്‍ക്കും.
കേസിലെ ആറാം പ്രതി സിജിത്ത്, പതിമൂന്നാം പ്രതി കുഞ്ഞനന്തന് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നെങ്കിലും ജയില്‍ ഡി.ജി.പിയുടെ ഉത്തരവ് പ്രകാരം ഏപ്രില്‍ എട്ടിന് കോഴിക്കോട് ജയിലിലേക്ക് മാറ്റുകയായിരുന്നു. വിചാരണക്കോടതിയുടെ അനുമതിയോ അഭിപ്രായമോ തേടാതെ അന്ന് പ്രതികളുടെ ജയില്‍ മാറ്റിയ നടപടിക്കെതിരെ കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ജയില്‍ മാറ്റിയ നടപടിക്കെതിരെ പ്രതിഭാഗം നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചതെങ്കിലും തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: