ക്ഷേത്രദര്‍ശനത്തിനുവരുന്ന ഭക്തജനങ്ങളുടെ രജിസ്റ്റര്‍ ഉണ്ടാക്കി അതില്‍നിന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടത്തി ക്ഷേത്ര ഉപദേശകസമിതികള്‍ രൂപീകരിക്കണമെന്നും ക്ഷേത്രങ്ങളിലെ നിര്‍ണായകമായ അധികാരങ്ങള്‍ അവര്‍ക്ക് നല്‍കിക്കൊണ്ട് ഉദ്യോഗസ്ഥ ഭരണത്തിന് കടിഞ്ഞാണിടമെന്നും ശങ്കരന്‍നായര്‍ കമ്മീഷന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ മുകള്‍തലം വരെ ഇതുതുടരണമെന്നും ശങ്കരന് നായര്‍ കമ്മീഷന് അഭിപ്രായമുണ്ട്. പക്ഷെ മാറി മാറി വന്ന ഇടതുവലതു സര്‍ക്കാരുകള്‍ അവര്‍ തന്നെ നിയമിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയാല്‍ അഴിമതി തുടരാന്‍ കഴിയില്ല എന്നു കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കുകയും ഇന്നുവരെ ഒന്ന് ചര്‍ച്ച ചെയ്യുന്നതിനുപോലും തയ്യാറായിട്ടുമില്ല. ക്ഷേത്ര ഭരണത്തില്‍ ഭക്തജനങ്ങള്‍ക്ക് ഭരണത്താല്‍ പങ്കാളിത്തം നല്‍കുക എന്നത് ഒരു ഔദാര്യമല്ല അവകാശമാണ്. ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്ന ക്ഷേത്രങ്ങള്‍ എല്ലാം ഉണ്ടാക്കിയത് ഭക്തജനങ്ങളാണ്. അവയുടെ കേടുപാടുകള്‍ നീക്കുന്നതും പൂജകള്‍ നടത്തുന്നതും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതും എല്ലാം അവര്‍ നല്കുന്ന പണംകൊണ്ടാണ്. എന്നിട്ടും ക്ഷേത്രഭരണത്തിലോ അവിടുത്തെ പണം ചെലവഴിക്കുന്ന കാര്യത്തിലോ അവര്‍ക്ക് യാതൊരു പങ്കാളിത്തവുമില്ല എന്നത് അനീതിയാണ്. ഹിന്ദുക്കള്‍ സംഘടിക്കുകയും ഒന്നായി ശബ്ദം ഉയര്ത്താത്തതുകൊണ്ടുമാണ് ഈ അനീതി തുടര്‍ന്നുവരുന്നത്.
കേരളം രൂപീകരിച്ചിട്ട് ആറുപതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രം തിരുവിതാംകൂറും കൊച്ചിയും മലബാറും തുടരുന്നതിതുകൊണ്ടാണ്. വഴിപാട് കഴിക്കുകയും കാണിക്കയിടുകയും ചെയ്യുന്നതോടെ തങ്ങളുടെ എല്ലാ ഉത്തരവാദിത്വവും തീര്‍ന്ന് ബാക്കിയെല്ലാം ഭഗവാന് നോക്കിക്കൊള്ളും എന്ന ഭക്തന്മാരുടെ തെറ്റിദ്ധാരണയാണിതിന് കാരണം. യജ്ഞഭാവത്തില്‍ ക്ഷേത്രത്തില്‍ നിക്ഷേപിക്കുന്ന ധനം കവര്‍ച്ച ചെയ്യപ്പെടുകയോ അന്യാധീനപ്പെട്ടുപോകുകയോ ചെയ്താല്‍ ആ വഴിപാടുകൊണ്ട് ഒരു പ്രയോജനവും സിദ്ധിക്കുന്നതല്ല എന്ന് സൂക്ഷ്മതലത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണ്. ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ആരാധനാലയങ്ങളില്‍ സര്‍ക്കാരിന് യാതൊരധികാരവുമില്ല. അങ്ങോട്ടൊന്നു തിരിഞ്ഞുനോക്കുവാന്‍ പോലും സര്‍ക്കാരുകള്‍ക്ക് ഭയവുമാണ്. അവിടെ കിട്ടുന്ന പണം പൂര്‍ണമായും അതാത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി അവര്‍ ചെലവഴിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇന്ന് കേരളത്തില്‍ അനവധി വിദ്യാലയങ്ങളും ആതുരാലയങ്ങളും സാമൂഹ്യക്ഷേമ കേന്ദ്രങ്ങളും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് അവരെ സാമൂഹ്യരംഗത്തും സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും കുതിച്ചുചാട്ടം തന്നെ നടത്തുന്നതിന് പര്യാപ്തമാക്കിയിട്ടുണ്ട്. കുട്ടികളെ അവരവരുടെ മതപരവും സാംസ്ക്കാരികവുമായ അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കുന്നതിനും അനവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനും അവര്ക്കിതുകൊണ്ട് സാധിക്കുന്നു.
ഹിന്ദുക്കളുടെ ഈ രംഗത്തുള്ള സ്ഥിതി വളരെ കഷ്ടമാണ്. ആരാധനാലയങ്ങളിലെ വരുമാനത്തില്‍ അവന് യാതൊരു അവകാശവുമില്ല. അതെല്ലാം ചെലവഴിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതമനുസരിച്ചാണ്. അവര്‍ക്ക് ഹിന്ദുമതത്തോട് താല്‍പ്പര്യമോ മത അനുയായികള്‍ അഭിവൃദ്ധിപ്പെടണമെന്ന് ആഗ്രഹമോ ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ. മാത്രമല്ല മതേതരക്കാരാണെന്ന് തെളിയിക്കാന്‍ കിട്ടുന്ന അവസരത്തിലെല്ലാം അത് പുരപ്പുറത്തിരുന്നു വിളിച്ചു പറയുന്നവരാണ് ഹിന്ദുക്കളായ പാര്‍ട്ടി നേതാക്കള്‍. അതുകൊണ്ട് ഗുരുവായൂരമ്പലത്തിലും ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലും കോടിക്കണക്കിന് രൂപ വരുമാനമുണ്ടെങ്കിലും ഇതില്‍ ഒരു രൂപപോലും അത് നിക്ഷേപിക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിക്കപ്പെടുന്നില്ല. മന്നത്തു പത്മനാഭനും ആര്.ശങ്കറും അംഗങ്ങളായിരുന്ന 1949 ലെ ആദ്യത്തെ ദേവസ്വം ബോര്‍ഡ് ഈ വഴിക്ക് ചില ശ്രമങ്ങള്‍ തുടങ്ങിവച്ചതാണ്. ഹിന്ദുക്കള്‍ യോജിക്കുകയും അവര്‍ക്ക് സ്വധര്‍മ്മബോധം ഉണ്ടാക്കുകയും ചെയ്താല്‍ അത് നാളെ തങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ട് കാലാവധി തീര്‍ക്കാനനുവദിക്കാതെ അന്നത്തെ പാര്‍ട്ടി നേതൃത്വം അവരെ പുകച്ച് പുറത്ത് ചാടിച്ചു. അതുപോലെ ലക്ഷ്യബോധവും ഇച്ഛാശക്തിയുമുള്ള മറ്റൊരു ഭരണസമിതി അതിനുശേഷം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ദേവസ്വംബോര്‍ഡ് രൂപീകരിച്ചപ്പോള്‍ ഉണ്ടായിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്ക്കുനേരെ വിപരീതമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ബി ടീമായി ഇന്ന് ദേവസ്വംബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമാണ് ക്ഷേത്രഖജനാവുകളില് കെട്ടിയിരിക്കുന്നത്. വഴിപാട് ചീട്ടാക്കിയും കാണിക്ക അര്‍പ്പിച്ചും മറ്റും ഹിന്ദുക്കള്‍ നല്കിയ പണമാണിത്. ഇതൊന്നും ഭക്തജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ല. അവര്‍ പഠിക്കാന്‍ വിദ്യാലയങ്ങളില്ലാതെയും ചികിത്സിക്കാന്‍ ആശുപത്രികളില്ലാതെയും അനാഥരായവര്‍ കയറിക്കിടക്കാന്‍ ഒരിടമില്ലാതെയും അലയുകയാണ്. ഭക്തജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന, അവരോട് കൂറും സ്നേഹവുമുള്ള ഭരണനേതൃത്വം ദേവസ്വംബോര്ഡിനുണ്ടായാല് മാത്രമേ ഇതിന് പരിഹാരമുണ്ടാകുകയുള്ളൂ.
1949ല്‍ ഭാരത സര്‍ക്കാരും രാജപ്രമുഖന്മാരും തമ്മിലുണ്ടാക്കിയ കവനന്റിന്റെ (ഉടമ്പടി) അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളുടെ ഭരണം ബോര്‍ഡിന് കീഴില്‍ വന്നത്. ബോര്‍ഡുകളെ സ്വതന്ത്ര ബോഡികളായി നിലനിര്‍ത്തണമെന്നാണ് വ്യവസ്ഥ. ബോര്‍ഡുകളെ നിയമിക്കുന്നത് സര്‍ക്കാരാണെങ്കിലും അവയുടെ ഭരണത്തില്‍ ഇടപെടുവാനോ നിയന്ത്രിക്കുവാനോ സര്‍ക്കാരിന് ഒരു അധികാരവും ഇല്ല. ഇതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ദേവസ്വംബോര്‍ഡുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ വേണ്ടി അടുത്തകാലത്ത് ഈ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരികയുണ്ടായി. സാമ്പത്തിക കാര്യങ്ങളിലും മറ്റ് നിര്‍ണായക കാര്യങ്ങളിലും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇനി സര്‍ക്കാരിന്റെ അനുമതി വേണം.
മന്ത്രിസഭയിലും ഭരണമുന്നണിയിലും ഭൂരിപക്ഷം ഇന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ് അതുകൊണ്ട് ഫലത്തില്‍ ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ നിക്ഷേപിക്കുന്ന പണമെടുത്ത് ചെലവ് ചെയ്യുന്നതിന് അന്യമതസ്ഥരുടെ അനുമതി വേണോ എന്നുവരുന്നു. ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍തന്നെ ഭരിക്കുന്നുവെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയിലെ ഹിന്ദു എംഎല്‍എമാരും മന്ത്രിമാരും ചേര്‍ന്ന് ദേവസ്വം ബോര്‍ഡുകളെ തെരഞ്ഞെടുക്കുന്നത്. ഈ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ് ഹിന്ദുക്കളല്ലാത്ത ഭൂരിപക്ഷം മന്ത്രിമാര്‍ ചേര്‍ന്ന് ക്ഷേത്രങ്ങളിലെ പണം ചെലവ് ചെയ്യുന്നത് നിയന്ത്രിക്കുന്നത്. ക്ഷേത്രഭരണത്തില്‍ മതേതര സര്‍ക്കാര്‍ കൈകടത്തുകയില്ല എന്നും ഹിന്ദുമതസ്ഥാപനങ്ങള്‍ ആ മതത്തില്‍പ്പെട്ടവരുടെ മാത്രം തീരുമാനമനുസരിച്ച് ഭരിക്കപ്പെടുമെന്നും മഹാരാജാക്കന്മാര്ക്ക് കൊടുത്ത വാക്ക് സര്‍ക്കാര്‍ ഇവിടെ ലംഘിച്ച് അവരെ വഞ്ചിച്ചിരിക്കുകയാണ്. വഞ്ചനയുടെയും മതവിവേചനത്തിന്റെയും ഇരയായി തീര്‍ന്നിരിക്കുന്നത് കേരളത്തിലെ ഹിന്ദു സമൂഹമാണ്. ഇതില്‍നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകുകയും മറ്റ് മതസ്ഥര്‍ക്കുള്ളതുപോലെ ആരാധനാലയങ്ങള്‍ പരിപാലിക്കുവാനുള്ള അധികാരവും സ്വാതന്ത്ര്യവും അവര്‍ക്ക് പുനഃസ്ഥാപിച്ചുകൊടുക്കുകയും വേണം.
എം. പി. അപ്പു
പ്രതികരിക്കാൻ ഇവിടെ എഴുതുക: