ന്യൂദല്‍ഹി: നാവികസേനയില്‍ വീണ്ടും ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ഏ.കെ ആന്റണി പറഞ്ഞു. യുവതി നല്കിയ പരാതിയില്‍ പ്രതിരോധ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
കാര്‍വാറില്‍ നാവിക സേനയുടെ കപ്പല്‍ നന്നാക്കല്‍ കേന്ദ്രത്തിലെ ലഫ്റ്റനന്‍ഡ് കമാന്‍ഡര്‍ക്ക് എതിരെയാണ് ഭാര്യ പരാതി നല്‍കിയത്. തന്റെ ഭര്‍ത്താവ് തന്നെ മദ്യപിക്കാന്‍ നിര്‍ബ്ബന്ധിക്കുകയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സുഹൃത്തുക്കള്‍ക്കും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ഏപ്രില്‍ മുപ്പതിനയച്ച പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ആന്റണി അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം യുവതി പ്രതിരോധമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. നാവികസേനയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ വച്ച് പൊറുപ്പിക്കാനാവില്ലെന്ന് ആന്റണി പറഞ്ഞു. കൊച്ചിയില്‍ ലഫ്റ്റനന്‍ഡ് കമാന്‍ഡര്‍ക്കെതിരെ ഭാര്യ നല്കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ പരാതി ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: