ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് മലയാളി താരം ശ്രീശാന്ത് അടക്കം മൂന്ന് രാജസ്ഥാന് റോയല്‍സ് കളിക്കാര്‍ അറസ്റ്റില്‍. ഏഴ് ഇടനിലക്കാരെയും അറസ്റ്റ് ചെയ്തു. ദല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് അറസ്റ്റ് ചെയ്തത്. അജിത്ത് ചാന്ദില, അങ്കിത് ചവാന് എന്നിവരാണ് അറസ്റ്റിലായ മറ്റ് കളിക്കാര്‍.
മുംബൈ കോടതിയില്‍ ഹാജരാക്കിയ കളിക്കാരെ പ്രത്യേക വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയിലേക്ക് കൊണ്ടും വരും. രാജസ്ഥാന് ടീം താമസിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ വന്ന് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടരക്കാണ് അറസ്റ്റ് ചെയ്തത്. ശ്രീശാന്തിനെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മറ്റ് രണ്ട് കളിക്കാരെ ടീം താമസിക്കുന്ന മുംബൈ നരിമാന് പോയിന്റിലെ ഹോട്ടലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കളിക്കാരില്‍ നിന്നും പണം ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. ചില ഇലക്ട്രോണിക്സ് തെളിവുകളും കളിക്കാര്‍ക്കെതിരെ കണ്ടെടുത്തിട്ടുണ്ട്. കുറേകാലമായി വാതുവെയ്പ്പുകാരെ നിരീക്ഷിച്ചു വരികയായിരുന്നെന്നു ദല്‍ഹി പൊലീസ് അറിയിച്ചു. ഇന്നലെ വാതുവെയ്പ്പുകാര്‍ നടത്തിയ ഫോണ്‍ സംഭാഷണം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. ശ്രീശാന്താണ് കളിക്കാരെയും വാതുവയ്പുകാരെയും തമ്മില്‍ ബന്ധിപ്പിച്ചതെന്നും മുഴുവന്‍ കാര്യങ്ങളും ആസൂത്രണം ചെയ്തതും ശ്രീശാന്താണെന്നാണ് പോലീസ് പറയുന്നത്.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി കളിക്കാര്‍ക്ക് ബന്ധമുണ്ടെന്നും ചില ഫോണ്‍ കോളുകള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നും ദുബായില്‍ നിന്നും വന്നിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കളിക്കാരെ കോഡ് ഉപയോഗിച്ചായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ചില മലയാളികളായ ഇടനിലക്കാരും ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നതായും ദല്‍ഹി പോലീസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അറസ്റ്റ് അത്ഭുതപ്പെടുത്തിയെന്നും അന്വേഷണവുമായി സഹകരിക്കുമെന്ന് രാജസ്ഥാന് റോയല്‍സ് മാനേജ്മെന്റ് അറിയിച്ചു. ബുധനാഴ്ച്ച മുംബൈ ഇന്ത്യന്‍സിനെതിരായി നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് 14 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിലാണോ ഒത്തുകളി നടന്നതെന്നു പരിശോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഐപിഎല്ലില്‍ വാതുവെപ്പ് നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: