ന്യൂദല്‍ഹി: ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രിക്കറ്റ് താരം ശ്രീശാന്തിനും സഹതാരങ്ങള്ക്കെതിരെയുള്ള തെളിവുകള്‍ ദല്‍ഹി പോലീസ് പുറത്തുവിട്ടു. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു നടത്തിയ പത്രസമ്മേളനത്തില്‍ കളിക്കാരും വാതുവയ്പ്പുകാരും തമ്മിലുള്ള സംഭാഷണങ്ങളുടെ പകര്‍പ്പും ശ്രീശാന്ത് അടക്കമുള്ള കളിക്കാര്‍ ഒത്തുകളി നടത്തുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പ്രദര്‍ശിപ്പിച്ചു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കളിക്കാരെ അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ് കുമാറും സംഘവും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മെയ് അഞ്ചിന് പൂനെ വാരിയേഴ്സിനെതിരായ മത്സരത്തിലും മെയ് 9ന് നടന്ന പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും മെയ് 15ന് മുംബൈ ഇന്ത്യന്‍സിനെതിരായി നടന്ന മത്സത്തിലുമാണ് ഒത്തുക്കളി നടന്നത്.
മാലയുടെ ലോക്കറ്റും ടൗവ്വലും അടയാളമാക്കിയാണ് വാതുവെപ്പുകാരും കളിക്കാരും ആശയവിനിമയം നടത്തിയിരുന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ ശ്രീശാന്ത് എറിഞ്ഞ രണ്ടാമത്തെ ഓവര്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരമായിരുന്നു. ടൗവ്വല് അരയില്‍ തിരുകിയാണ് ശ്രീശാന്ത് വാതുവെപ്പുകാര്‍ക്ക് സൂചന നല്‍കിയത്. ടൗവ്വല് അരയിലുണ്ടെങ്കില് രണ്ടാമത്തെ ഓവറില്‍ 14 റണ്‍സ് കൂടുതല്‍ വിട്ടുകൊടുക്കുമെന്നായിരുന്നു വാതുവെപ്പ്. വാതുവെപ്പുകാര്‍ക്ക് സൂചനയായി ശ്രീശാന്ത് വാംഅപ്പിന് കൂടുതല്‍ സമയമെടുത്തു. വാതുവെപ്പില്‍ ശ്രീശാന്തിന് ലഭിച്ചത് 40 ലക്ഷം രൂപയാണെന്നും ദല്‍ഹി പോലീസ് പറഞ്ഞു.
ബുധനാഴ്ച്ച നടന്ന മുംബൈയ്ക്കെതിരായ മത്സരത്തില്‍ അങ്കിത് ചവാന് രണ്ടാം ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്തു. 13 റണ്‍സിലധികം റണ്‍സ് വിട്ടുകൊടുക്കുമെന്നായിരുന്നു വാതുവെപ്പ്. 13 റണ്‍സിലധികം വിട്ടുകൊടുത്ത അങ്കിത് ചവാന് 60 ലക്ഷം ലഭിച്ചെന്നും പോലീസ് പറഞ്ഞു.
പൂനെയ്ക്കെതിരായ മത്സരത്തിലാണ് അങ്കിത് ചാന്ദില വാതുവെപ്പ് നടത്തിയത്. ചാന്ദില എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കണമെന്നായിരുന്നു ധാരണ. എന്നാല്‍ ഇക്കാര്യം വാതുവെപ്പുകാരെ ആശയവിനിമയത്തിലൂടെ അറിയിക്കാന്‍ മറന്ന ചാന്ദിലയ്ക്ക് വാതുവെപ്പുകാര്‍ ആദ്യം നല്കിയ 20 ലക്ഷം രൂപ തിരികെ നല്‍കേണ്ടി വന്നെന്നും പോലീസ് പറഞ്ഞു.
കേസില്‍ മറ്റു കളിക്കാര്‍ക്കെതിരേ തെളിവുകളില്ലെന്നും നീരജ് കുമാര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ താരം ഷോണ്‍ ടെയിറ്റിനും ഒത്തുകളിയില്‍ പങ്കില്ലെന്ന് പോലീസ് മേധാവി വ്യക്തമാക്കി. അങ്കിത് ചവാന് കൂടി വാതുവയ്പ്പുകാര്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാനാണ് ഇത്രയും ദിവസം കാത്തിരുന്നതായും അദ്ദേഹം അറിയിച്ചു. ജിജു ജനാര്‍ദനനാണ് ശ്രീശാന്തിനു വേണ്ടി ഇടപാടുകള്‍ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.
ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് കളിക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 11 ഇടനിലക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാതുവെപ്പില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ശ്രീശാന്തിനെ കുടുക്കിയതിന് പിന്നില്‍ ധോണിയും ഹര്ഭജന് സിംഗുമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു. മെയ് 6,7 തീയതികളില്‍ ഗുഡ്ഗാവിലെ സഹാറമാളിലാണ് ഗൂഢാലോചന നടന്നത്. ഒത്തുകളിക്കും ശ്രീശാന്ത് നേതൃത്വം നല്‍കിയതായി പോലീസ് പറഞ്ഞു.
അറസ്റ്റിലായ വാതുവെയ്പ്പുകാരന്‍ ജിജു ജനാര്ദ്ദനന് ശ്രീശാന്തിന്റെ അടുത്ത സുഹൃത്താണെന്നും ഇയാള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: