ന്യൂദല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗമായി മുന്‍ സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫിനെ പരിഗണിക്കുന്നതിനെതിരെ ലോക്സഭ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും രാജ്യസഭാ നേതാവ് അരുണ്‍ ജയ്റ്റ്ലിയും വിയോജനക്കുറിപ്പു നല്കി.
പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന് പാനല്‍ യോഗത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ വിയോജനക്കുറിപ്പു നല്‍കിയത്. ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്കെതിരെയായതിനാല് വിരമിച്ച പോലീസ് ഓഫീസര്‍മാരെയും സാമൂഹ്യസേവകരെയുമാണ് മനുഷ്യാവകാശ കമ്മീഷന് അംഗമായി പരിഗണിക്കേണ്ടതെന്നും പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു.
സിറിയക് ജോസഫിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വിശദീകരണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സിറിയക് ജോസഫിനെതിരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയ സുഷമ സ്വരാജ് കമ്മീഷന് അംഗമായി മറ്റാരെയെങ്കിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് എന്നിവരാണ് പാനലിലെ മറ്റംഗങ്ങള്‍. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് സിറിയക് ജോസഫിനെ തെരഞ്ഞെടുക്കണമെന്ന തീരുമാനവുമായി സര്‍ക്കാര്‍ മുമ്പോട്ടു പോകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: