കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി നാലര ലക്ഷത്തില്‍നിന്നും ആറ് ലക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് (ഉപഭോക്തൃ വിലസൂചിക) വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രതീരുമാനം. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഈ വര്‍ധനയുടെ ലക്ഷ്യം 2014 ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷമാണ് സാമുദായികാടിസ്ഥാനത്തിലുള്ള സംവരണം നിലവില്‍വന്നത്. ഒബിസിക്കാര്‍ക്ക് കേന്ദ്രജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ലഭ്യമായപ്പോള്‍ അവരിലെ ക്രീമിലെയര്‍ വര്‍ധിച്ചുവന്നിരുന്ന സാഹചര്യത്തില്‍ ക്രീമിലെയര്‍ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ക്രീമിലെയര്‍ പരിധി മെട്രോ നഗരങ്ങളില്‍ 12 ലക്ഷവും സാധാരണ നഗരങ്ങളില്‍ ഒന്‍പത് ലക്ഷവുമായി ഉയര്‍ത്താന്‍ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നത് തിരസ്ക്കരിച്ചാണ് മന്ത്രിസഭാസമിതിക്ക് പിന്നാലെ മന്ത്രിസഭായോഗം മേല്‍ത്തട്ട് പരിധി ആറ് ലക്ഷമായി വര്‍ധിപ്പിച്ചത്. സമൂഹത്തില്‍ തുല്യത ഉറപ്പുവരുത്താന്‍ ഈ നടപടി ഗുണകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ഇതോടൊപ്പം ഛത്തീസ്ഗഢ്, ദല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ഭക്ഷ്യധാന്യം സംവരണപരിധിക്ക് മുകളിലുള്ളവര്‍ക്കും കുറഞ്ഞ വിലക്ക് ലഭ്യമാക്കാന്‍ തീരുമാനമായി. ബിജെപി സ്വാധീനമുള്ള ഈ സംസ്ഥാനങ്ങളില്‍ വോട്ടുബാങ്കുകളെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടിയും.
ഒബിസിക്കാര്‍ക്കുള്ള സംവരണം സാമ്പത്തിക ബാധ്യതയ്ക്കിടവരാതെ ശ്രദ്ധിക്കണമെന്നും യഥാര്‍ത്ഥത്തില്‍ സംവരണം നല്‍കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ ആകരുതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഇന്ത്യയില്‍ ഓരോ ക്ഷേമനടപടിയും കൃത്യമായി വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ്. മതാടിസ്ഥാന ന്യൂനപക്ഷ നിര്‍ണയവും സംവരണാനുകൂല്യങ്ങളും മറ്റ് സമുദായങ്ങളില്‍ അതൃപ്തി ഉളവാക്കിയിരുന്നു.
ക്രീമിലെയര്‍ പരിധി ഉയര്‍ത്തി പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയവും മാനവവിഭവശേഷി മന്ത്രാലയവും ഉടന്‍ ഉത്തരവിറക്കുമെന്നാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്. 2008 ലാണ് നാലര ലക്ഷം രൂപയായി ക്രീമിലെയര്‍ പരിധി നിര്‍ണയിച്ചത്. ഇത് നഗരങ്ങളില്‍ 12 ലക്ഷവും ഗ്രാമങ്ങളില്‍ ഒന്‍പത് ലക്ഷവുമാക്കി പുതുക്കണമെന്ന് ഒബിസി കമ്മീഷന്റെ ശുപാര്‍ശ പരിശോധിക്കാന്‍ തെരഞ്ഞെടുത്ത ഉപസമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചാണ് ഇപ്പോള്‍ വരുമാനപരിധി ആറ് ലക്ഷമായി നിശ്ചയിച്ചത്. കേന്ദ്രസര്‍വീസില്‍ ഒബിസി വിഭാഗങ്ങള്‍ ഏഴ് ശതമാനം മാത്രമാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രൂപ്പ് എ വിഭാഗത്തില്‍ 5.5 ശതമാനവും ഗ്രൂപ്പ് ബിയില്‍ 3.9 ശതമാനവും ഗ്രൂപ്പ് സി വിഭാഗത്തില്‍ 8.1 ശതമാനവും ഗ്രൂപ്പ് ഡിയില്‍ 5 ശതമാനവുമാണ് പിന്നോക്കവിഭാഗ പ്രാതിനിധ്യം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 20 ശതമാനം മാത്രമാണിവര്‍. ഗ്രാമങ്ങളില്‍ കുറഞ്ഞ വരുമാനക്കാരും നഗരങ്ങളില്‍ ഉയര്‍ന്ന വരുമാനക്കാരുമാണ് കൂടുതല്‍ എന്നും കമ്മീഷന് കണ്ടെത്തിയിരുന്നു.
പക്ഷെ ഇത് പരിഗണിച്ച് രണ്ട് വിധത്തില്‍ പരിധി നിശ്ചയിക്കുന്നത് ഭാവിയില്‍ ആശയക്കുഴപ്പത്തിനും അപാകതകള്‍ക്കും വഴിവെച്ചേക്കാമെന്നാണ് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി വിലയിരുത്തിയത്. ദാരിദ്ര്യരേഖക്ക് മുകളിലുള്ള കുടുംബങ്ങള്‍ക്ക് നിലവിലുള്ള തോതില്‍ നടപ്പ് സാമ്പത്തികവര്‍ഷം ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനും മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. ഫലത്തില്‍ കേരളത്തിലെ എപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസ ഭക്ഷ്യധാന്യവിഹിതം 15 കിലോഗ്രാം ആയി തുടരും. ഇന്ത്യയില്‍ ഇന്ന് മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദശക്തി വളരെ കൂടുതലാണ്. ഇപ്പോള്‍ കേന്ദ്രം ഇവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യുപിഎഎ റദ്ദാക്കണമെന്നും ഭീകരവാദ കേസുകളില്‍ ജയിലില്‍ കഴിയുന്ന മുസ്ലീം തടവുകാരെ മോചിപ്പിക്കണമെന്നും പ്രചാരണം നടത്തുകയാണ്. ഇതിന് കേന്ദ്രം വഴങ്ങുകയാണെങ്കില്‍ കൊടുംഭീകരര്‍ ഭയലേശമെന്യേ വിലസും. മദനിയെയും തടിയന്റവിട നസീറിനെയും മറ്റും മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തി മുതലെടുക്കാനാണ് തീവ്രവാദ സംഘടനകളുടെ നീക്കം. ഭീകരവിരുദ്ധ നിയമവും ദുര്‍ബലമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തുനിഞ്ഞേക്കാമെന്ന സൂചനയുണ്ട്.
മതാടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസുകള്‍ വിഭജിക്കുന്നതും പ്രത്യേക മതവിഭാഗത്തിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതും ഇതേ സമ്മര്‍ദ്ദ തന്ത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: