കസനവും കരുതലും എന്ന മുദ്രാവാക്യവുമായാണ് രണ്ടുവര്‍ഷം മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എതിര്‍മുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനവിധിയായിരുന്നു തെരഞ്ഞെടുപ്പ് എങ്കിലും കോണ്‍ഗ്രസിന്റെ തമ്മില്‍ത്തല്ല് മൂലം നേരിയ ഭൂരിപക്ഷം മാത്രമാണ് കിട്ടിയത്. എങ്കിലും മികച്ച ഭരണം ജനം പ്രതീക്ഷിച്ചു. നട്ടെല്ല് ഒടിഞ്ഞ പ്രതിപക്ഷത്തുനിന്നും വലിയ പ്രശ്നവും ഉണ്ടായില്ല. പക്ഷേ രണ്ടുവര്‍ഷത്തെ ഉമ്മന്‍ചാണ്ടി ഭരണം പൂര്‍ത്തിയാകുമ്പോള്‍ നിരാശമാത്രം ബാക്കി. പരസ്പരം വിഴുപ്പലക്കലും വികസന വിരുദ്ധവും സമുദായവല്‍ക്കരണവും ഒക്കെചേര്ന്ന് നാണംകെട്ട ഭരണം.
കേരളം കൈവരിച്ച പല നേട്ടങ്ങളും ഇല്ലാതാക്കുന്നതായിരുന്നു രണ്ടുവര്‍ഷത്തെ യുഡിഎഫ് ഭരണമെന്ന് ജനം അനുഭവിച്ചറിഞ്ഞു. സാമുദായിക വര്‍ഗീയ ശക്തികള്‍ക്ക് കീഴ്പ്പെട്ട് വിദ്വേഷത്തിന്റെയും വിശ്വാസരാഹിത്യത്തിന്റെയും വിത്ത് ജനങ്ങളില്‍ വിതച്ചുവെന്നതാണ് ഏറ്റവും വലിയ പ്രശ്നം. സത്യപ്രതിജ്ഞ മുതല്‍ ഇത് പ്രകടമായി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മന്ത്രിമാരെ കുത്തിനിറച്ചുകൊണ്ടുള്ള മന്ത്രിസഭാ രൂപീകരണം തൊട്ടേ പ്രശ്നം. മന്ത്രിസഭാ രൂപീകരണത്തില്‍ സാമുദായിക ഇടപെടലിന് കീഴ്പ്പെട്ടതിന് തുടര്‍ച്ചയായിരുന്നു ലീഗ് അഞ്ചാംമന്ത്രിയുടെ പ്രശ്നത്തില്‍ ഉണ്ടായ ബഹളം. ലീഗിന് അഞ്ചാംമന്ത്രി നല്‍കാമെന്ന് രഹസ്യമായി സമ്മതിക്കുകയും നല്കിയാല് സമുദായ സന്തുലനം തകരുമെന്ന് പരസ്യമായി പ്രതികരിക്കുകയും ചെയ്തുകൊണ്ട് ഞാണിന്മേല്ക്കളി നടത്തുകയായിരുന്നു ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ലീഗിന് അഞ്ചാംമന്ത്രി കൂടി നല്കിയപ്പോള് സമുദായസന്തുലനം തകര്‍ന്നുവെന്ന കുറ്റബോധംമൂലം ഉമ്മന്‍ചാണ്ടി കൈവശം ഇരുന്ന ആഭ്യന്തരവകുപ്പ് ഉപേക്ഷിച്ചുവെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല. ഭൂരിപക്ഷത്തെ തീര്‍ത്തും അവഗണിച്ചുകൊണ്ട് ഭരണം മുന്നേറിയപ്പോള്‍ എന്‍എസ്എസും എസ്എന്‍ഡിപിയുമൊക്കെ പരസ്യമായി രംഗത്തുവന്നു. ഈ സംഘടനകളുടെ ന്യായമായ നിലപാടുകളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇതേവരെ ഉമ്മന്‍ചാണ്ടിക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ല. പകരം ഭൂരിപക്ഷ സമുദായസംഘടനകളെയും പ്രസ്ഥാനങ്ങളെയും അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്.
മുല്ലപ്പെരിയാര്‍ ഡാമിന്റെയും ആറന്മുള വിമാനത്താവളത്തിന്റെയും ഒക്കെ പേരില്‍ നടന്ന വിവാദങ്ങളും സര്‍ക്കാര്‍ നിലപാടുകളും ഭൂരിപക്ഷ വിഭാഗത്തോട് പുലര്‍ത്തുന്ന സമീപനത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു.
വിവാദങ്ങളില്ലാതെ കാര്യമായ വികസന പദ്ധതികളൊന്നും ആവിഷ്ക്കരിക്കാനോ നടപ്പിലാക്കാനോ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ കോട്ടം. വിഴിഞ്ഞംപദ്ധതിതന്നെ ഇക്കാര്യത്തില്‍ ഒന്നാമത് നില്ക്കുന്നു. ഉടന്‍ ഉദ്ഘാടനമെന്ന് ഉദ്ഘോഷിച്ചതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ തീയതിവരെ കിട്ടിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും പദ്ധതി പഴയപടി തന്നെ. തൂത്തുക്കുടിയിലും മറ്റും കേന്ദ്രസര്‍ക്കാര്‍ പുതിയ തുറമുഖത്തിനായി കോടികള്‍ നീക്കിവച്ചപ്പോള്‍ വിഴിഞ്ഞത്തിന് നയാപൈസപോലും വാങ്ങിച്ചെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
കൊച്ചി മെട്രോറെയില്‍ കരാര്‍ നീട്ടിക്കൊണ്ടുപോയതായിരുന്ന് സര്‍ക്കാരിന്റെ മറ്റൊരു പിടിപ്പുകേട്. ഇ.ശ്രീധരനെ ഒഴിവാക്കി ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്കി കമ്മീഷന് അടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നത് മെട്രോറെയിന് വരുന്നതില്‍ മാസങ്ങളുടെ താമസമുണ്ടായി. ശക്തമായ ജനകീയ എതിര്‍പ്പിന് ഒടുവില്‍ ഇ.ശ്രീധരനെത്തന്നെ ചുമതല ഏല്‍പ്പിക്കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ സര്‍ക്കാര്‍ നേട്ടമായിട്ടാണ് അത് ചിത്രീകരിക്കുന്നത്.
വിദ്യാഭ്യാസമേഖലയിലെ നഗ്നമായ വര്ഗീയവല്ക്കരണത്തിന് രണ്ടുവര്‍ഷത്തെ ഭരണം സാക്ഷ്യം വഹിച്ചു. വകുപ്പുഭരിക്കുന്ന മുസ്ലീംലീഗിന്റെ താന്തോന്നിത്തമാണ് വിദ്യാഭ്യാസവകുപ്പില്‍ നടക്കുന്നത്. പ്രധാനപ്പെട്ട സ്ഥാനത്തെല്ലാം ലീഗിന്റെ ഇഷ്ടക്കാരെ പ്രതിഷ്ഠിച്ചു. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളില്‍ വിദ്യാഭ്യാസമോ വിവരമോ പരിഗണിക്കാതെ വര്‍ഗീയ താല്‍പ്പര്യം വച്ച് നിയമനം നല്‍കുകയായിരുന്നു. പൊതുവിദ്യാഭ്യാസം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം അനുവദിച്ചും സ്വാശ്രയകോളേജുകളിലെ ഫീസ് കുത്തനെ ഉയര്‍ത്തിയും സ്വാശ്രയമെഡിക്കല്‍കോളേജുകളിലെ പിജി മെഡിക്കല്‍കോഴ്സുകള്‍ മാനേജുമെന്റുകള്‍ക്ക് വിട്ടുകൊടുത്തുമൊക്കെ സാധാരണക്കാരന്റെ പഠനസ്വപ്നങ്ങള്‍ക്ക് വിലങ്ങിടുകയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. മലപ്പുറത്ത് മദ്രസകള്‍ക്ക് എയ്ഡഡ് സ്കൂള്‍ പദവി നല്‍കാനുള്ള നീക്കം നഗ്നമായ വര്ഗീയവല്ക്കരണമായി മാറി.
സംസ്ഥാനത്ത് വലിയ പൊതുമേഖലാസ്ഥാപനമായ കെഎസ്ആര്‍ടിസിയെയും കെഎസ്ഇബിയെയും തകര്‍ച്ചയുടെ വക്കില്കൊണ്ടെത്തിച്ചുവെന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മറ്റൊരു നേട്ടം. കെഎസ്ആര്‍ടിസി എന്ന് പൂട്ടും എന്ന് ആര്‍ക്കും പറയാനാവാത്ത സാഹചര്യമാണ് ഇപ്പോള്‍. വൈദ്യുതി വില വാണംപോലെ കുതിച്ചുയര്‍ന്നിട്ടും വൈദ്യുതിബോര്‍ഡും പ്രതിസന്ധിയുടെ പടുകുഴിയിലാണ്. വൈദ്യുതി ക്ഷാമം സംസ്ഥാനസര്‍ക്കാരിന്റെ സൃഷ്ടി അല്ലെങ്കിലും അത് കൈകാര്യംചെയ്ത രീതിയില്‍ വന്‍ വീഴ്ചയാണ് ഉണ്ടായത്.
മാലിന്യപ്രശ്നത്തിലാണ് കേന്ദ്രസര്‍ക്കാരിന് ഏറ്റവും വലിയ പരാജയം സംഭവിച്ചതെന്ന് ഉമ്മന്‍ചാണ്ടിതന്നെ ഇപ്പോള്‍ സമ്മതിക്കുന്നു. സംസ്ഥാനം നേരിടുന്ന ഏറ്റവും ഗുരുതരമായ മാലിന്യപ്രശ്നത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാതൃകാമോഡല് ഇല്ലാത്തതാണ് പ്രശ്നമെന്ന് പതിവ് പ്രസ്താവന ആവര്‍ത്തിക്കുകയാണ് ഇപ്പോഴും മുഖ്യമന്ത്രി. റോഡുകള്‍ ടാറ് ചെയ്ത് ഭംഗിയാക്കിയത് അംഗീകരിക്കുമ്പോള്‍ത്തന്നെ റോഡുവികസനത്തിനായി ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലായെന്നത് ശ്രദ്ധേയമാണ്. സ്ഥലം കിട്ടുന്നതിനുള്ള പ്രയാസത്തെ കൂട്ടുപിടിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.
ദേശീയപാതകളുടെയെല്ലാം വികസനം നിലച്ചമട്ടിലാണ്. നയാപൈസ മൂലധനമില്ലാതെ അന്താരാഷ്ട്രവിമാനത്താവളവും ഗോശ്രീ പാലങ്ങളും അന്തര്‍ദേശീയ നിലവാരമുള്ള സ്റ്റേഡിയവും രാജ്യത്തെതന്നെ മികച്ച ടെക്നോപാര്‍ക്കുമെല്ലാം പടുത്തുയര്‍ത്തിയ പാടവം കേരളം കാണിച്ചിട്ടുണ്ട്. അതിന്റെ ഒന്നും അടുത്തുവരാന്‍പോലും ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല.
സംസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍നിന്നുമാത്രമല്ല ക്ഷേമപ്രവര്ത്തനങ്ങളില്നിന്നുപോലും സര്‍ക്കാരിന് പിന്മാറേണ്ടിവരുമെന്ന സൂചനയാണ് രണ്ടുവര്‍ഷത്തെ ഭരണം അവശേഷിക്കുന്നത്. വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചാല്‍ സിംഹഭാഗവും ശമ്പളവും പെന്‍ഷനും കൊടുക്കുമ്പോള്‍ തീരുന്നു. പ്രത്യുല്‍പ്പാദനപരമല്ലാത്ത ചെലവുകളിലേക്ക് വരുമാനങ്ങളെല്ലാം കുത്തിയൊലിച്ചുപോകുന്നത് തടയാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തൊഴില്‍ രംഗത്തും നിരാശാജനകമാണ് കേരളത്തിന്റെ പ്രകടനം.
വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലായെങ്കിലും വിവാദങ്ങളില്‍ എന്നും സര്‍ക്കാര്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും നിരക്കാത്തവയായിരുന്നു പലതും. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് തന്നെ ഇതിന് നേതൃത്വം നല്കിയപ്പോള് ഭരണം പോകാതിരിക്കാന്‍വേണ്ടി കണ്ടില്ലായെന്ന് നടിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭയിലെ ഒരംഗത്തിലെ കുടുംബപ്രശ്നം രാഷ്ട്രീയപ്രശ്നമായും ഭരണപ്രശ്നമായും മാറിയപ്പോഴും സര്‍ക്കാര്‍ മുഖമാണ് വികൃതമായത്. സര്‍ക്കാരിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്നായിരുന്നു അവകാശ വാദം. അങ്ങനെ അല്ലെന്ന് തെളിയുകയാണ് രണ്ടാംവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് നടക്കാന്‍പോകുന്ന മന്ത്രിസഭാ പുനസംഘടന. കോണ്‍ഗ്രസില്‍ ഐക്യം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും യുഡിഎഫില്‍ അത് ഉണ്ടായിരുന്നില്ല. ഗൗരിഅമ്മയുടെ ജെഎസ്എസും എം.വി. രാഘവന്റെ സിഎംപിയും പരസ്യമായി അപ്രിയം പ്രകടിപ്പിച്ചപ്പോള്‍ കെ.എം.മാണിയും മറ്റും പരോക്ഷമായി ഇഷ്ടക്കേട് വ്യക്തമാക്കി.
പ്രതിസന്ധിഘട്ടങ്ങളില്‍പ്പോലും അറച്ചുനില്‍ക്കാതെ തീരുമാനം എടുത്തുവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്. കാരുണ്യലോട്ടറിയും സേവനഅവകാശനിയമവും കര്‍ഷകര്‍ക്ക് പലിശരഹിതവായ്പയും പങ്കാളിത്തപെന്‍ഷനും റോഡുകളുടെ ടാറിംഗും ഒക്കെയാണ് സര്‍ക്കാരിന്റെ നേട്ടമായി വരച്ചുകാട്ടുന്നത്. ഇതിനപ്പുറം ഗൗരവമുള്ള നേട്ടം ചൂണ്ടികാട്ടാന്‍ മുഖ്യമന്ത്രിക്കുപോലും കഴിയുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. കഴിവുകേടിന്റെയും പിടിപ്പുകേടിന്റെയും സര്‍ക്കാരാണെന്ന് തുടരെ ത്തുടരെതെളിയിച്ചിട്ടും പോറല്‍പോലും ഏല്ക്കാതെ തുടരുന്നത് അതിലും പിടിപ്പുകെട്ടതാണ് പ്രതിപക്ഷമെന്ന ഒറ്റക്കാരണം മാത്രം.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: