യുഡിഎഫ് ഭരണം തുടങ്ങിയിട്ട് വര്‍ഷം രണ്ട് പൂര്‍ത്തിയായി. ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. അതിന് മുമ്പ് അഞ്ചുവര്‍ഷം ഇടത് മുന്നണിയായിരുന്നു ഭരണത്തില്‍. ഇന്നത്തേതുപോലെ തന്നെ അന്നും. പ്രഖ്യാപനങ്ങള്‍ക്കേ പഞ്ഞമില്ലാതുള്ളൂ. ഇരുമുന്നണികളും മാറിമാറി ഭരിച്ച കേരളം നാശത്തിന്റെ പടുകുഴിയിലേക്ക് നീങ്ങുകയാണ്. ‘ അമ്മ തിരക്കീട്ടും മോളു നിരക്കീട്ടും നാഴിയുടെ മൂട് തേഞ്ഞു’എന്നുപറഞ്ഞതുപോലെയാണ് സ്ഥിതി. മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആഹ്ലാദമുണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം. മുന്നണിയിലേയും പാര്‍ട്ടിയിലേയും പ്രശ്നങ്ങളും നേരിയ ഭൂരിപക്ഷവുമൊന്നും തീരുമാനങ്ങളെടുക്കുന്നതിന് തടസമായില്ലത്രെ. ശരിയാണ്. തീരുമാനമെടുക്കാനും അത് കൊട്ടിപ്പാടാനും ഒരു പ്രയാസമുണ്ടായിട്ടില്ല. പക്ഷേ പലതും പ്രാവര്‍ത്തികമാക്കാനായില്ല. സര്‍ക്കാരിന്റെ പ്രതിഛായയെക്കുറിച്ച് മുഖ്യമന്ത്രി ആവേശഭരിതനാകുമ്പോള്‍ ജനങ്ങളുടെ അനുഭവം മറിച്ചാണ്. യാമിനി കൈകാര്യം ചെയ്ത ഗണേഷ്കുമാറിന്റെ മുഖച്ഛായപോലെ സര്‍ക്കാരിന്റെ മുഖം ഇതിനപ്പുറം ഇനി വികൃതമാകാനില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കുന്നത് പ്രതിപക്ഷമാണ്. നനഞ്ഞ പ്രതിപക്ഷവും നാറിയ ഭരണവുമായിരിക്കുന്നു കേരളത്തിന്റെ മുഖമുദ്ര. പ്രതിപക്ഷനേതാവിനെ മാറ്റാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കാന്‍ കഴിയാത്ത മുഖ്യപ്രതിപക്ഷ പാര്‍ട്ടി എങ്ങനെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും? പ്രതിപക്ഷത്തിന്റെ നട്ടെല്ലില്ലായ്മ ഭരണത്തിന്റെ കെട്ടുറപ്പായി അവകാശപ്പെടുന്നവരുടെ തൊലിക്കട്ടിയെ സമ്മതിച്ചേ പറ്റൂ. ഭരണകക്ഷിയുടെ കെട്ടുറപ്പിന്റെ സ്വരമാണല്ലോ ജെഎസ്എസില്നിന്നും കേള്‍ക്കുന്നത്! സിഎംപിയുടെ പ്രമേയം ഉയര്‍ത്തിക്കാട്ടുന്നതും കെട്ടുറപ്പ് തന്നെയോ? സര്‍ക്കാര്‍ ബിസിനസുകള്‍ നേരാംവണ്ണം നടത്തുന്നതിന് സഹായവും സന്ദര്‍ഭവും സാഹചര്യവും സൃഷ്ടിക്കാന്‍ ചുമതല ചീപ് വിപ്പിനാണ്. പി.സി. ജോര്‍ജ്ജ് എന്ന ചീഫ് വിപ്പ് മന്ത്രിക്ക് സമാനമായ ശമ്പളവും സൗകര്യവും അനുഭവിച്ചോട്ടെ. പക്ഷേ ഞങ്ങള്‍ക്കയാളെ “ചീപ് വിപ്പാ”യേ കാണാനാകൂ എന്ന് ഭരണമുന്നണിയിലെ ബഹുഭൂരിപക്ഷം എംഎല്‍എ മാരും പരസ്യമായി പ്രസ്താവിച്ചിരിക്കുന്നു. പി.സി.ജോര്‍ജ്ജ് പറയുന്നതിനോടും എംഎല്‍എമാരുടെ നിലപാടിനോടും അഭിപ്രായമില്ലാത്ത മുഖ്യമന്ത്രി, തന്റെ ഭരണത്തിന്റെ കെട്ടുറപ്പിനെകുറിച്ച് പൊങ്ങച്ചം വിളമ്പുമ്പോള്‍ ‘അയ്യോ പാവം’ എന്നേ തോന്നുകയുള്ളൂ.
ഊണും ഉറക്കവുമില്ലാതെ നാടാകെ കറങ്ങുകയും മാസത്തിലൊന്നെന്നവണ്ണം ദല്‍ഹിയിലേക്ക് പറക്കുകയുമാണ് മുഖ്യമന്ത്രി. ഓവര്‍ടൈം ജോലിചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടെ യാത്രകളെല്ലാം അതിവേഗംതന്നെയാണ്. എന്നാല്‍ തീരുമാനങ്ങളെല്ലാം ഇപ്പോഴും ബഹുദൂരം കിടക്കുകയാണ്. ഇരുപത് മന്ത്രിമാരും ഇരുപത് മന്ത്രിസഭകള്പോലെതന്നെ. ലീഗിന്റെ അഞ്ചുമന്ത്രിമാരുടെ വകുപ്പുകളിലെന്ത് നടക്കുന്നുവെന്ന് മന്ത്രിസഭ അറിയുന്നില്ല. എന്തിന് മുഖ്യമന്ത്രിയെപോലും അറിയിക്കുന്നില്ല. സര്വകലാശാലാഭൂമികള് ലീഗ് നേതാക്കള്‍ക്കും സംഘടനകള്‍ക്കും പതിച്ചു നല്‍കിയത് വിവാദമായപ്പോള്‍ മുഖ്യമന്ത്രി മൂക്കത്ത് വിരല്വച്ചതല്ലാതെ മറ്റൊന്നും ചെയ്യാനാകുന്നില്ല. ലീഗ് മന്ത്രിമാരുടെ വകുപ്പുമായി ബന്ധപ്പെട്ട സമിതികളെല്ലാം നാമനിര്‍ദ്ദേശം ചെയ്തത് മറ്റാരോടും ചോദിക്കാതെ ലീഗുകാരെ കുത്തിനിറച്ചാണെന്ന ആരോപണവുമായി കോണ്‍ഗ്രസുകാര്‍ കേഴുകയാണ്. പോളണ്ടിനെക്കുറിച്ച് മിണ്ടിപ്പോകരുതെന്നപോലെ ലീഗിനെക്കുറിച്ച് മിണ്ടരുതെന്നാണ് യുഡിഎഫിന്റെ തിട്ടൂരം. ആര്യാടന് മുഹമ്മദ് ലീഗിനെതിരെ വാ തുറന്നതിന്റെപേരില്‍ കേട്ട തെറിക്ക് കണക്കില്ല. കേരളാ കോണ്‍ഗ്രസിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. മലയോരം മാത്രമല്ല കടലോരവും കയ്യേറാനുള്ള അവസരമാക്കി കേരള കോണ്‍ഗ്രസ് ഭരണത്തെ ഉപയോഗപ്പെടുത്തുന്നു. സമയം നല്ലതെന്ന് കരുതി പുലരുവോളം കക്കാനാണ് ഒത്താശ ചെയ്തുകൊടുക്കുന്നത്.
തൊണ്ട നനയ്ക്കാന്‍പോലും വെള്ളമില്ലാതെ ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ കത്തിയെരിയുന്ന റോമാനഗരത്തിലെ നീറോ ചക്രവര്ത്തിപോലെയാണ് ജലസേചനമന്ത്രി. അദ്ദേഹം മുല്ലപ്പെരിയാര്‍ ഡാം ‘പൊട്ടിക്കാന്‍’ നടത്തിയ പരിശ്രമത്തിന്റെ ക്ഷീണത്തില്‍നിന്നും ഇനിയും മുക്തനായിട്ടില്ല. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തെ പ്രധാന നേട്ടം സംഭാവനചെയ്തത് ജലസേചന മന്ത്രിയാണെന്ന് പറയാം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മലയാളിയേയും തമിഴനേയും ശത്രുക്കളാക്കാന്‍ കഴിയുന്നത് നിസാരകാര്യമാണോ? അതിന്റെപേരില്‍ ശബരിമല തീര്‍ത്ഥാടകരെ മാത്രമല്ല മൂന്നാല് ജില്ലകളിലെ ജനങ്ങളെ ആകമാനം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും സാധിച്ചല്ലൊ. ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. അങ്ങിനെയെങ്കില്‍ ‘ഇതാ മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുന്നു’ എന്ന് ഔദ്യോഗികമായി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതല്ലെ!
കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിച്ചാല്‍ കേരളം കൈലാസമാകുമെന്ന് വീമ്പടിച്ചവരാണിപ്പോള്‍ ഭരണത്തില്‍. 24 മാസത്തിനിടയില്‍ രണ്ടുതവണ മന്ത്രിപ്പട ദല്‍ഹിയില്‍ചെന്ന് തേങ്ങ ഉടച്ചു. അല്ലാതെ 24 തവണ മുഖ്യമന്ത്രിയും ദല്‍ഹിക്ക് പറന്നു. സ്വപ്നങ്ങളും സ്വപ്നപദ്ധതികളും വെള്ളപ്പൊക്കവും വരള്‍ച്ചയുമെല്ലാം വരച്ചുകാട്ടി കേന്ദ്രത്തിന് മുന്നില്‍ ശയന പ്രദക്ഷിണവും അര്‍ച്ചനയും നടത്തി. ഒരു തുമ്പപ്പൂപോലും പ്രസാദമായി ലഭിച്ചില്ല. നൂറുദിനകര്മപരിപാടിയും വിഷന്‍ 2030 തുടങ്ങി ഒട്ടനവധി പച്ചപ്പുല്‍ നാമ്പുകള്‍. ആട്ടിന്‍പറ്റംപോലെ പ്രതീക്ഷയോടെ ഇരുന്ന ജനങ്ങള്‍ക്ക് നിരാശമാത്രം മെച്ചം. ‘കേരളം കാലത്തിനൊപ്പം’ എന്ന തലക്കെട്ടില്‍ വാര്‍ഷികം പ്രമാണിച്ച് നല്കിയ പരസ്യത്തിലെ ഒന്നാമത്തെ ഇനം സാമ്പത്തിക വളര്‍ച്ചാ നിരക്കാണ്. പെരുപ്പിച്ച് കാട്ടിയ കണക്കായിട്ടും അത് 9.51 ശതമാനമാണ്. അത് രണ്ടക്കത്തിലെത്തിക്കാന്‍ കഴിയുമെന്ന ധനമന്ത്രിയുടെ കഴിഞ്ഞവര്‍ഷത്തെ പ്രഖ്യാപനം കടലാസിലൊതുങ്ങി.
സംസ്ഥാന സമ്പദ്വ്യവസ്ഥയെ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിച്ചുകൊണ്ട് വികസനത്തിന്റെ “ഹൈവേ”യിലേക്ക് കേരളത്തെ നയിക്കുക എന്നതായിരുന്നു കഴിഞ്ഞവര്‍ഷത്തെ പ്രഖ്യാപിത ലക്ഷ്യം. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു പഞ്ചായത്ത്റോഡിന്റെ നിലവാരത്തില്‍പോലും എത്തിച്ചില്ലെന്നതാണ് സത്യം. സമൂഹത്തിന്റെ അടിത്തട്ടില്‍ അവഗണിക്കപ്പെട്ടുകിടക്കുന്ന പാവങ്ങളുടെ ഉത്ക്കര്ഷവും ഉന്നമനവുമാണ് മുന്തിയ പരിഗണനയിലുള്ളതെന്ന് കഴിഞ്ഞവര്‍ഷം പറഞ്ഞു. രണ്ടാംവര്‍ഷം ആഘോഷിക്കുമ്പോള്‍ ആദിവാസി ഊരുകളില്നിന്നുയരുന്ന രോദനം ദയനീയമാണ്. അട്ടപ്പാടിയില്‍ പട്ടിണിയും രോഗവുംമൂലം ആദിവാസി കുഞ്ഞുങ്ങള്‍ അവിടെ മരിച്ചുവീഴുന്നതിന്റെ വാര്‍ത്തകളാണ് പുറംലോകത്തെത്തുന്നത്.
വികസനവും കരുതലുമാണത്രെ സര്‍ക്കാരിന്റെ മുദ്രാവാക്യം. നേതാക്കളുടെ പോക്കറ്റ് മാത്രമാണ് വികസിക്കുന്നത്. മന്ത്രിമാരെ മറിച്ചിടാന്‍ പാരയുമായി വരുന്നവരുടെ നേരെയാണ് കരുതലെന്നുമാത്രം. വികസനത്തിന്റെപേരില്‍ ആറന്മുളയില് വിമാനമുണ്ടാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് മുഖ്യമന്ത്രി. കഴിഞ്ഞവര്‍ഷത്തെ പരിഗണനാ പദ്ധതിയിലെങ്ങും അതുണ്ടായതല്ല. ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റില്‍പോലും പറഞ്ഞത്. എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍, ആദ്യപടി കോട്ടയം, കൊല്ലംജില്ലകളിലെന്നും പ്രഖ്യാപിച്ചതാണ്. അതൊന്നും നടത്താതെ എന്തേ ആറന്മുള? രാഷ്ട്രപതിയെകൊണ്ടുപോലും ഈ വിമാനത്താവളത്തെകുറിച്ച് നയപ്രഖ്യാപനത്തില്‍ പറയിച്ച ശക്തികേന്ദ്രം ഏതാണ്. സോണിയയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ടിന്റെ താല്‍പ്പര്യമല്ലെന്ന് പറയാനെങ്കിലും ഉമ്മന്‍ചാണ്ടിക്കാകുമോ?
എന്തൊക്കെ മോഹനസുന്ദര വാഗ്ദാനങ്ങള്‍. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് സപ്തതന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു. നിലവാരവര്ദ്ധന, അടിസ്ഥാനസൗകര്യവികസനം, തൊഴില്‍ വൈദഗ്ദ്യവികസനം, സ്വയം സംരംഭകത്ത്വവികസനം, നൂതന സാങ്കേതികവിദ്യകളുടെ സ്വാംശീകരണം, മൂലധന നിക്ഷേപവര്‍ധന, പബ്ലിക് പ്രൈവറ്റ് പങ്കാളിത്തം എന്നിവയായിരിന്നു അത്. നിലവാരം എത്രത്തോളം ഉയര്‍ന്നു എന്ന് ഗണേഷ്കുമാറിന്റെ കാര്യത്തില്‍ കണ്ടു. തൊഴില്‍ വൈദഗ്ദ്യം പഠിക്കാന്‍ ഗുജറാത്തില്പോയ വകുപ്പുമന്ത്രി ഷിബുവിന്റെ വൈദഗ്ദ്യവും ഉള്ളം കയ്യിലെ നെല്ലിക്കപോലെ ബോദ്ധ്യമായി. തൊഴില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ തൊഴിലില്ലാത്തവരുടെ പട്ടിക നീണ്ടു. മാലിന്യമുക്ത കേരളം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ നേട്ടപ്പട്ടികയില്‍ മാലിന്യമില്ലാത്ത കേരളം കാണാന്‍ കഴിയില്ലെന്ന വാചകം കൂടി സ്ഥാനം പിടിച്ചിരിക്കുന്നു. മതഭീകരതയായിരിക്കുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വര്‍ധന. ബഹുവിധ മാഫിയകളുടെയും വിഹാരരംഗമായി കേരളം മാറി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്മാര്ക്ക് വിളയാടല് സാഹചര്യമുണ്ടാക്കി എന്നതില്‍ അഭിമാനിക്കാന്‍ യുഡിഎഫിനെപോലെ മറ്റാര്‍ക്കും സാധിക്കുകയില്ല. ഈ സര്‍ക്കാരിന്റെ നേട്ടം എന്തെന്ന് ചോദിച്ചാല്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി എന്നതുതന്നെ ഉത്തരം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: