ഗുവാഹത്തി: ഇന്ന് ലോകരാഷ്ട്രങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ ഹിന്ദുത്വത്തിന് മാത്രമേ കഴിയുകയുള്ളൂവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ആസാമിലെ നാഗോണ്‍ ജില്ലയിലെ ഹോജായിയില്‍ നടന്ന ഈ വര്‍ഷത്തെ സംഘശിക്ഷാ വര്‍ഗിന്റെ സമാരോപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരിട്ടുള്ള അനുഭവത്തിലൂടെയാണ് ആര്‍എസ്എസ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. അല്ലാതെ പ്രഭാഷണങ്ങള്‍ കേട്ടിട്ടോ ലൈബ്രറി ഉപയോഗിച്ചോ അല്ല. ലോകത്തിലെ ചില കാര്യങ്ങള്‍ മറ്റൊന്നിനോടും താരതമ്യം ചെയ്യാനാകാത്തവയാണ്. ആര്‍എസ്എസിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ജനങ്ങള്‍ ചിലപ്പോഴൊക്കെ ഒരു കെണിയില്പ്പെടാറുണ്ട്. ചിലര്‍ക്ക് അത് ദേശീയ കായിക ക്ലബ്ബോ മറ്റു ചിലര്‍ക്ക് അത് ദേശീയ സംഗീത ക്ലബ്ബോ ദേശീയ കളരി സംഘടനയോ ഒക്കെയാണ്. നിരവധി വിഷയങ്ങളില്‍ ഇടപെടുന്ന കക്ഷിയാണ് സംഘമെന്ന് പലരും വിചാരിക്കുന്നു. ഇതിലെല്ലാം സംഘമോ സ്വയം സേവകരോ ഇടപെടുന്നുണ്ടെങ്കിലും അത് ഇതൊന്നുമല്ലെന്നതാണ് സത്യം, അദ്ദേഹം വ്യക്തമാക്കി.
വികസനത്തിനായി പല രാഷ്ട്രങ്ങളും പിന്തുടര്‍ന്ന മാര്‍ഗം ഉപഭോഗത്തിന്റെ വികസനമായിരുന്നെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ അത് മനുഷ്യന്റെ ദുഃഖത്തിന് അറുതിവരുത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇതിന്റെ കാരണങ്ങള്‍ വളരെ വ്യക്തമാണ്. ആധ്യാത്മികതയുടെ അഭാവം, സദാചാര ബോധമില്ലായ്മ, മൂല്യങ്ങള്‍ നഷ്ടപ്പെട്ടു എന്നിവയാണ് ആ കാരണങ്ങള്‍. ലോകമിന്ന് പ്രതീക്ഷയോടെ ഭാരതത്തിനെ നോക്കി കാണുകയാണ്. പരമമായ ശാന്തിയിലേക്ക് ആനന്ദത്തോടെ മുന്നേറാനുള്ള മാര്‍ഗം ഭാരതത്തില്‍ മാത്രമേ ഉള്ളൂവെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നതായി ഭാഗവത് ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അത്ര സുഖകരമല്ല. അതിര്‍ത്തിയിലാകട്ടെ ശത്രുക്കളാണ്. ജനങ്ങള്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തുന്നു. ജനങ്ങള്‍ നിശ്ചയിക്കുന്നതാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന സത്യം അവര്‍ സൗകര്യപൂര്‍വം മറക്കുന്നു. നമ്മുടെ പൊതുവായ ദേശീയ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം ജാതിയുടെയും വര്‍ഗത്തിന്റെയും മതത്തിന്റെയും പേരില്‍ വിഘടിച്ച് നിന്ന് നാം വിഭാഗീയത പ്രകടിപ്പിക്കുന്നു. നമ്മെ ഒറ്റക്കെട്ടാക്കി രാഷ്ട്രമെന്ന മഹത്തായ മൂല്യത്തില്‍ അടിയുറപ്പിച്ചു നിര്‍ത്തുന്ന സനാതനധര്മത്തിലാണ് ഭാരതം നിലകൊള്ളുന്നതെന്ന സത്യം നാം മറന്നിരിക്കുന്നു. ഈ സനാതന ധര്‍മത്തെയാണ് ഹിന്ദുത്വം എന്ന് പറയുന്നത്. ആ അടിത്തറയില്‍ നിന്നുവേണം നമുക്ക് എല്ലാം ആരംഭിക്കേണ്ടത്, അദ്ദേഹം വിശദീകരിച്ചു.
സമൂഹത്തിനുള്ളില്‍ മാത്രം നിലകൊള്ളുന്ന സംഘടനയല്ല സംഘം. അത് രാഷ്ട്രത്തിലെ സമ്പൂര്‍ണ ജനതയെയും ഉള്‍ക്കൊള്ളുന്ന സംഘടിതമായ ശക്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: