കോഴിക്കോട്: കണ്ണൂരില്‍ നിന്ന് വന്ന സംഘം രണ്ട് തവണ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ചതായി പറയുന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍. ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ വിചാരണ നടക്കുന്ന എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്നവരെ സാക്ഷികളായി വിസ്തരിച്ചപ്പോഴാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂഷന് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്. 2009 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെയുള്ള ആറ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്.
2010 നവംബര്‍ 11ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, എസ്പിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനായി രണ്ട് തവണ കണ്ണൂരില്‍ നിന്ന് അക്രമികള്‍ വന്നതായും ആസൂത്രണപിഴവുകൊണ്ട് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതായും പറയുന്നത്. ഇനിയും ടി.പി. ചന്ദ്രേശഖന് നേരെ അക്രമമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അങ്ങനെ ഉണ്ടായാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും ടി.പി. ചന്ദ്രശേഖരന് സുരക്ഷ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെയും ആര്‍എംപി നേതാക്കള്‍ക്ക് നേരെയും അക്രമത്തിന് സാധ്യയുണ്ടെന്ന് കോടതിയില്‍ ഹാജരാക്കിയ മറ്റ് റിപ്പോര്‍ട്ടുകളിലും പരാമര്‍ശമുണ്ട്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന സംഘങ്ങള്‍ ഒഞ്ചിയം, ഏറാമല ഭാഗങ്ങളില്‍ അക്രമം ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 2012 ഫെബ്രുവരി 19ന് ആര്‍എംപി പതാകജാഥക്ക് നേരെ ഉണ്ടായ അക്രത്തെത്തുടര്ന്ന് സമ്മേളനം മാര്‍ച്ചിലേക്ക് മാറ്റിവെച്ചതിനെക്കുറിച്ച് 2012 മാര്‍ച്ച് മൂന്നിന് നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ച ആര്‍എംപി ഒഞ്ചിയം ഏരിയസമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം ഏരിയാകമ്മിറ്റിയെന്നും ഇത് ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും അറിവോടെയാണെന്ന് പറയപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ ആയിരുന്ന പി. സുനില്‍ബാബു, പ്രജീഷ് തോട്ടത്തില്‍, വി.കെ.അബ്ദുള്‍ഖാദര്‍ എന്നിവരെയാണ് ഇന്നലെ സാക്ഷികളായി വിസ്തരിച്ചത്. സ്പെഷ്യല്‍ബ്രാഞ്ച് നല്കിയ അഞ്ച് റിപ്പോര്‍ട്ടുകളുടെ കാലത്ത് കോടിയേരി ബാലകൃഷ്ണനും അവസാന റിപ്പോര്‍ട്ടിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായിരുന്നു ആഭ്യന്തരവകുപ്പ് മന്ത്രിമാര്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.പി. കുമാരന്‍കുട്ടിയും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എം. അശോകന്, അഡ്വ. രാംദാസ്, അഡ്വ. വിശ്വന് തുടങ്ങിയവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: