ന്യൂദല്‍ഹി: പെന്ഷന് മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ദേശീയ തൊഴിലാളി കോണ്‍ഫറന്‍സ് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. രാജ്യത്ത് തൊഴിലെടുക്കുന്ന എല്ലാവര്ക്കും പെന്ഷന് നടപ്പാക്കണമെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് അഡ്വ.സി.കെ.സജിനാരായണന്‍ അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.
കോണ്‍ഫറന്‍സില്‍ രൂപീകരിച്ച നാലു സമിതികളിലെന്നായ സാമൂഹ്യ സുരക്ഷിതത്വവും പെന്‍ഷനും സംബന്ധിച്ച സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ബിഎംഎസിന് ലഭിച്ചു. അഡ്വ.സി.കെ.സജിനാരായണന്‍ ചെയര്‍മാനായ സമിതിയുടെ സെക്രട്ടറി ഇഎസ്ഐ ഡയറക്ടര്‍ ജനറല്‍ അനില്‍കുമാര്‍ അഗര്‍വാളാണ്.
രാജ്യത്തെ എല്ലാ മേഖലകളിലും തൊഴിലെടുക്കുന്നവര്‍ക്കും പെന്ഷന് അര്‍ഹതയുണ്ടെന്ന് സമിതി വിലയിരുത്തി. ഇവര്‍ക്കു പെന്ഷന് നല്‍കേണ്ട ചുമതല സര്‍ക്കാരോ കമ്പനികളോ ഏറ്റെടുക്കണം. എന്നു തൊഴില്‍ ചെയ്യാന്‍ പറ്റാതാവുന്ന സാഹചര്യമുണ്ടാകുന്നോ അന്നു മുതല്‍ പെന്ഷന് ലഭിക്കുന്ന തരത്തിലാവണം പദ്ധതി നടപ്പാക്കേണ്ടത്.
ഇപിഎഫ് മിനിമം പെന്ഷന് ആയിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണം. നിലവില്‍ പല മേഖലകളിലും 200 രൂപവരെയാണ് പെന്‍ഷനായി നല്‍കുന്നത്. മാറിയ ജീവിത സാഹചര്യങ്ങളില്‍ അപര്യപ്തമായ തുകയാണിത്. പെന്ഷന് വര്‍ദ്ധനയുടെ ആദ്യഘട്ടമായാണ് ആയിരമാക്കേണ്ടത്. പിന്നീടിത് വിലക്കയറ്റത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കണം. സാമൂഹ്യ സുരക്ഷിതത്വത്തിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്ന തുക മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ വളരെ കുറവാണ്. ഇതു വര്‍ദ്ധിപ്പിക്കാന്‍ നടപടിയുണ്ടാവണം.
അംഗന്‍വാടി ജീവനക്കാരെ സ്ഥിരപ്പെടുത്തണം, അംഗന്‍വാടികള്‍ക്കായി മികച്ച കെട്ടിടങ്ങള്‍ നിര്‍മ്മിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ ചെറുകിട വ്യവസായ വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഉള്‍പ്പെടുത്തി ത്രികക്ഷി സമിതി രൂപീകരിക്കണം. വിദഗ്ധ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യത്ത് കൂടുതല്‍ ഐടിഐകള്‍ സ്ഥാപിക്കണം. ചെറുകിട വ്യവസായങ്ങളെ അപ്രന്റീസ് ആക്ടില്‍ ഉള്‍പ്പെടുത്തണം. ഇതുവഴി വര്‍ക്ക്ഷോപ്പുകളില്‍ ജോലി പഠിക്കുന്നവര്‍ക്കു പോലും വൈദഗ്ധ്യ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന സ്ഥിതി സംജാതമാക്കാന്‍ കഴിയും തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായി സമിതി അദ്ധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ പറഞ്ഞു. സമിതി നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചകള്‍ക്ക് ശേഷം പിന്നീട് നിയമങ്ങളായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് ഡയറക്ടര്‍ ജനറല്‍ ഗയ് റൈഡര്‍ തൊഴിലാളി കോണ്‍ഫറന്‍സിന്റെ പ്രത്യേക സെഷനില്‍ പങ്കെടുത്തു. കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ, അഡ്വ.സി.കെ.സജിനാരാണന്, ആസാം തൊഴില്‍മന്ത്രി പൃത്ബി എന്നിവര്‍ പ്രസംഗിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: