തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചു തലസ്ഥാനത്ത് ഇന്നലെ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. രമേശ് ചെന്നിത്തലക്ക് കെപിസിസി അധ്യക്ഷ സ്ഥാനം പോകുമെന്നത് ഉറപ്പാണെങ്കിലും മന്ത്രി സഥാനത്തിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.
ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും എന്ന രമേശിന്റെ ആഗ്രഹം നടക്കില്ലെന്നാണ് സൂചന.ആഭ്യന്തര വകുപ്പ് ഒഴിയാന്‍ തിരുവഞ്ചൂര്‍ സന്നദ്ധനല്ലാത്തതാണ് കാരണം. എ ഗ്രൂപ്പിലെ മറ്റു നേതാക്കള്‍ക്കും ഇതേ നിലപാടാണ് ഉള്ളതെന്ന് അറിയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്നലെ രാവിലെ രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ടാണ് തിരുവഞ്ചൂര്‍ തന്റെ എതിര്‍പ്പ് അറിയിച്ചത്. ആഭ്യന്തര വകുപ്പില്‍നിന്നു മാറ്റിയാല്‍ മറ്റുവകുപ്പില്‍ താല്പര്യമില്ലെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്.
ഉപമുഖ്യന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന കെ.എം.മാണിയുടെ പ്രസ്താവനയും രമേശിന് തിരിച്ചടിയാണ്. രമേശിനെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടുത്തിയുള്ള പുന:സംഘടന ആലോചിച്ചിട്ടില്ല. ഇത് യുഡിഎഫും മന്ത്രിസഭയും ചേര്‍ന്ന് തീരുമാനിക്കണമെന്നാണ് മാണി പറയുന്നത്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചു എന്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ മാണിയുടെ പ്രസ്താവന രമേശിന്റെ കാര്യത്തില്‍ എന്‍എസ്എസിന് താല്പര്യമില്ലെന്നതിന്റെ സുചനകൂടിയാണ.് ആഭ്യന്തര വകുപ്പിനൊപ്പം ഉപമുഖ്യമന്ത്രി പദവും ആശിക്കുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പില്ലാതെ മന്ത്രിസഭയിലേക്കു ഇല്ലെന്ന നിലപാടിലാണ് ചെന്നിത്തല. ഇക്കാര്യം ചെന്നിത്തല ഇന്നലെ എ.കെ. ആന്റണിയെ കണ്ട് അറിയിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുമായും ആന്റണി കൂടിക്കാഴ്ച നടത്തി. പുനഃസംഘടന വിഷയം ഇന്നലെ രാഹുല്‍ഗാന്ധിയെ എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും ധരിപ്പിച്ചു. അന്തിമ തീരുമാനം എടുക്കാന്‍ ആന്റണിയെ ചുമതലപ്പെടുത്തിയതായിട്ടാണ് സുചന.
സ്പീക്കര്‍ ജി. കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കുന്നതില്‍ വലിയ എതിര്‍പ്പൊന്നും ആര്‍ക്കും ഇല്ല. എന്നാല്‍ കാര്‍ത്തികേയനെ മാറ്റിയാല്‍ സ്പീക്കര്‍ സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതും ആഭ്യന്തര മന്ത്രിയായി ചെന്നിത്തല വന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്ത് പദവി നല്‍കും എന്നതുമാണ് അനിശ്ചിതത്വത്തിന് പ്രധാന കാരണം.
പുനഃസംഘടന തീരുമാനിക്കുന്നത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന ആന്റണിയുടെ പ്രസ്താവനയില്‍ ഒന്നുറപ്പായി. പുനഃസംഘടന ഉടനുണ്ടാവും. മന്ത്രിസഭയിലും പാര്‍ട്ടിയിലും പുനഃസംഘടന നടക്കുന്നതോടെ കോണ്‍ഗ്രസ്സിലെ കുഴപ്പം കുറയുകയല്ല, കൂടുകയാണെന്നുറപ്പിക്കാം.
അതോടൊപ്പം യുഡിഎഫ് ഘടകകക്ഷികളും പുതിയ ആവശ്യങ്ങളും അവകാശവാദങ്ങളുമായി മുന്നിട്ടിറങ്ങും. രണ്ടാംകക്ഷിയായ ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം രമേശിന് ഇഷ്ടദാനം നല്‍കില്ല. നേരത്തെ ഉപമുഖ്യമന്ത്രിസ്ഥാനം ലീഗിനായിരുന്നു. കെ.എം.മാണിയുടെ സൂചനയും തള്ളിക്കളയാനാവില്ല.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: