ന്യൂദല്‍ഹി: കായിക രംഗത്തെ വാതുവെപ്പു തടയുന്നതിനായി നിയമനിര്‍മ്മാണം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കായികമന്ത്രി ജിതേന്ദ്രസിംഗും നിയമമന്ത്രി കപില്‍ സിബലും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെ നടത്തി. കായികരംഗത്തിനാകെ അപമാനകരമായ പ്രവണതകള്‍ ഇല്ലാതാക്കുന്നതിനായി കൂടുതല്‍ ശക്തമായ നിയമം വേണമെന്ന നിലപാടിലാണ് കേന്ദ്രകായിക മന്ത്രാലയം.
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്നു പേര്‍കൂടി ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായിട്ടുണ്ട്. വിദര്‍ഭയുടെ മുന്‍ രഞ്ജി താരം മനീഷ് ഗുഡ്വവെ(32), സുനില്‍ ബക്തിയ(44),കിരണ്‍ ഡോലെ(43) എന്നിവരാണ് അറസ്റ്റിലായത്. വാതുവെപ്പുകാരുടേയും കളിക്കാരുടേയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് അറസ്റ്റിലായ മൂന്നു പേരുമെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 17 ആയി.
കേസില്‍ നേരത്തെ പിടിയിലായ മലയാളിതാരം എസ്.ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരെ ലോധി റോഡ് പോലീസ് സ്റ്റേഷനില്‍ ഇന്നലെയും ചോദ്യം ചെയ്തു. കളിക്കാരേയും വാതുവെപ്പുകാരേയും ഒരുമിച്ചിരുത്തിയും പ്രത്യേകമായും ചോദ്യംചെയ്തു. വാതുവെപ്പുകാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യം കളിക്കാര്‍ സമ്മതിച്ചതായാണ് പോലീസ് പുറത്തുവിടുന്ന വിവരം. മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമത്തിനിടെ ശ്രീശാന്ത് പോലീസിനെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ തന്റെ മൊബെയില്‍ഫോണ്‍ വലിച്ചെറിയുകയും കേരള-മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുടെ പേരുകള്‍ പറഞ്ഞ് അറസ്റ്റിന് പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അറസ്റ്റിനു വഴങ്ങാതെ പ്രതിഷേധിച്ച ശ്രീശാന്ത് വാതുവെപ്പിനേപ്പറ്റി പോലീസ് പറഞ്ഞതോടെയാണ് വഴങ്ങിയത്.
അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നെന്ന് പ്രചരിക്കുന്ന മറാഠി നടിയെ ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നു. മുംബൈ ,ചണ്ഡീഗഡ്, കൊല്‍ക്കത്ത, ഹൈദവാബാദ് എന്നീ നഗരങ്ങളില്‍ കളിക്കാര്‍ താമസിച്ച ഹോട്ടലുകളിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറാന്‍ നിര്‍ദ്ദേശം നല്കിയ പോലീസ് കളിക്കാരുടെ ശബ്ദ സാമ്പിളുകളും ശേഖരിക്കാന്‍ തീരുമാനിച്ചു.
മെയ് 9ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ദല്‍ഹി,മഹാരാഷ്ട്ര,പഞ്ചാബ്,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഐപിഎല്‍ മത്സരങ്ങളില്‍ വാതുവെയ്പ്പ് നടക്കുന്നതായും കളിക്കാര്‍ക്ക് ഉള്‍പ്പെടെ ഇതില്‍ പങ്കുണ്ടെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കളിക്കാരെ സ്വാധീനിക്കുന്നതിനായി വന്‍തുകകളാണ് വാതുവെപ്പുകാര്‍ മുടക്കുന്നതെന്നും എഫ്ഐആറില്‍ പറയുന്നു. കളിക്കാരുടെ അറസ്റ്റിന് ഒരാഴ്ച മുമ്പ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ആയതിനാലാണ് ശ്രീശാന്തിന്റെയും മറ്റു കളിക്കാരുടേയും പേരുകള്‍ ഇല്ലാത്തതെന്ന് ദല്‍ഹി പോലീസ് പറഞ്ഞു.
വാതുവെയ്പ്പുമായി ബന്ധപ്പെട്ട മൂന്നു കളിക്കാര്‍ക്കെതിരെ രാജസ്ഥാന് റോയല്‍സ് ക്രിമിനല്‍ കേസ് നല്‍കിയിട്ടുണ്ട്. ടീമിനേയും ജനങ്ങളേയും കബളിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് കേസ്.
അറസ്റ്റിലായ കളിക്കാരുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് അവസാനിക്കും. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കേസേല്പ്പിക്കാനാണ് ശ്രീശാന്തിന്റെ കുടുംബത്തിന്റെ തീരുമാനം. കല്‍ക്കരി അഴിമതിക്കേസിലെ സിബിഐ അഭിഭാഷകനായ യു.യു ലളിത്, ആരുഷി തല്‍വാല്‍ കേസിലെ പ്രതികളുടെ അഭിഭാഷകയായ റബേക്ക ജോണ്‍,ഭുല്ലറുടെ കേസ് നടത്തിയ കെടിഎസ് തുളസി എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: