തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കുന്നതിനെ എ ഗ്രൂപ്പ് എതിര്‍ക്കുകയും ഉപമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഘടക കക്ഷികള്‍ തര്‍ക്കം ഉന്നയിക്കുകയും ചെയ്തതോടെ മന്ത്രിസഭാപുനഃസംഘടന വൈകുമെന്ന് ഉറപ്പായി. രമേശ്ചെന്നിത്തല മന്ത്രിസഭയിലെത്തിയാല്‍ ഒഴിവുവരുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയും കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. പ്രസിഡന്റാകാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന് ഇന്നലെ പ്രഖ്യാപിച്ചതോടെയാണിത്. പ്രസിഡന്റാകാനുള്ള മോഹവുമായി മറ്റു ചിലരും ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്.
ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കുന്നതിനെ എ ഗ്രൂപ്പ് ശക്തമായാണ് എതിര്‍ക്കുന്നത്. ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന നിര്‍ദേശം ചില നേതാക്കള്‍ക്കുണ്ടെങ്കിലും മുസ്ലിംലീഗിനും കേരളാകോണ്‍ഗ്രസ് എമ്മിനും ഇതിനോട് യോജിപ്പില്ല. ഉപമുഖ്യമന്ത്രി ആരാകണമെന്ന് യുഡിഎഫ് യോഗത്തിലാണ് തീരുമാനിക്കേണ്ടതെന്നാണ് ഘടക കക്ഷികളുടെ നിലപാട്.
താനും ഉപമുഖ്യമന്ത്രിസ്ഥാനത്തിന് യോഗ്യനാണെന്ന കെ എം മാണിയുടെ നിലപാട് നിര്‍ണ്ണായകമാണ്. വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം ഉന്നംവെക്കുന്നതും വിശാലമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവും ഇതിനൊപ്പം മാണി ഉന്നയിച്ച് കഴിഞ്ഞു. 39 എം എല്‍ എമാര്‍ മാത്രമുള്ള കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പടെ പത്ത് മന്ത്രിമാരുണ്ടെന്നിരിക്കെ ഇനി ഉപമുഖ്യമന്ത്രി പദം കൂടി നല്‍കുന്നതിനോട് ലീഗിനും യോജിപ്പില്ല. അങ്ങിനെയെങ്കില്‍ 20 എം എല്‍ എമാരുള്ള തങ്ങള്‍ക്കും ഉപമുഖ്യമന്ത്രിപദം അവകാശപ്പെടാമെന്നാണ് ലീഗിന്റെ പക്ഷം. പരസ്യമായി ഇതുവരെ ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെങ്കിലും വിഷയം ചര്‍ച്ച ചെയ്യാന്‍ ലീഗ് സെക്രട്ടേറിയറ്റ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും ഉപമുഖ്യമന്ത്രിസ്ഥാനത്തിന് യോഗ്യനാണെന്ന് മന്ത്രി കെ.സി.ജോസഫിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്.
ഐ ഗ്രൂപ്പ് മന്ത്രിമാരില്‍ ആരെങ്കിലും കൈവശം വെച്ചിരിക്കുന്ന വകുപ്പുകള്‍ രമേശിന് എടുക്കാമെന്ന നിര്‍ദേശമാണ് എ വിഭാഗത്തിനുള്ളത്. എന്നാല്‍, ആഭ്യന്തരവകുപ്പ് ഇല്ലാതെ മന്ത്രിസഭയിലേക്ക് പോകുന്നത് ആത്മഹത്യപരമായിരിക്കുമെന്ന് ഐ വിഭാഗം നേതാക്കള്‍ രമേശിന് മുന്നറിയിപ്പ് നല്കി. പുനഃസംഘടനാചര്ച്ചകളില് ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രിപദവും ചോദിക്കാനാണ് രമേശിന്റെ വീട്ടില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഐ വിഭാഗം നേതാക്കളുടെ യോഗം തീരുമാനിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ നിര്‍ണ്ണായക സ്ഥാനത്ത് വരേണ്ടത് അനിവാര്യമാണെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ വാദം. കെ സുധാകരനും കെപിസിസി ജനറല്‍സെക്രട്ടറി ശൂരനാട് രാജശേഖരനുമാണ് ഐ ഗ്രൂപ്പിന് വേണ്ടി ചര്‍ച്ചകള്‍ നയിച്ചത്. ആഭ്യന്തരവകുപ്പില്ലാതെ മന്ത്രിസഭയില്‍ ചേരരുതെന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ രമേശിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിരോധമന്ത്രി എ.കെ.ആന്റണി നടത്തിയ ചര്‍ച്ചകളില്‍ ഇരു ഗ്രൂപ്പുകളിലേയും പ്രമുഖരാണ് നിലപാട് വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. ആന്റണിയെ കണ്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.ബാബുവും ആഭ്യന്തരം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കാര്യകാരണ സഹിതം വിശദീകരിച്ചു. ആഭ്യന്തരം മുഖ്യമന്ത്രി കൈവശം വെച്ചിരുന്നതാണ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് മറ്റൊരു മന്ത്രിക്ക് കൈമാറിയത്. എ-ഗ്രൂപ്പ് കൈവശം വെച്ചിരുന്ന റവന്യൂവകുപ്പ് ഐ ഗ്രൂപ്പ് മന്ത്രിക്ക് നല്കി കഴിഞ്ഞു. മുന്‍കാലങ്ങളില്‍ കെപിസിസി പ്രസിഡന്റുമാര്‍ മന്ത്രിമാരയപ്പോള് അവര്‍ക്കൊന്നും ആഭ്യന്തരവകുപ്പ് നല്‍കിയിട്ടില്ലെന്നും ഉദാഹരണങ്ങള്‍ നിരത്തി എ ഗ്രൂപ്പ് വാദിക്കുന്നുണ്ട്.
പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ നേരിട്ട് ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചശേഷം മാത്രമേ ഇവര്‍ തമ്മില്‍ നേരിട്ട് ചര്‍ച്ചയുണ്ടാകൂ. ഇരു കൂട്ടരും കാര്യമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: