ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ പരസ്പര സഹകരണത്തിനുള്ള എട്ടു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി, വ്യാപാരം, വീസ, ജലവിഭവം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളാണ് ഇവയില്‍ പ്രധാനം.
ഇന്ത്യയുമായുള്ള വിശ്വാസം ഉറപ്പു വരുത്തുമെന്ന് ചൈനയുടെ പ്രധാനമന്ത്രി ലീ കെ ഷാങ് പറഞ്ഞു. ഇന്ത്യ ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട അയല്‍രാജ്യമാണെന്നും ഇരുരാജ്യങ്ങളും ലോകസമാധാനത്തിനു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ലീ പറഞ്ഞു. എന്റെ ഇന്ത്യാ സന്ദര്‍ശനം മൂന്ന് കാര്യങ്ങളെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ളതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരം വിശ്വാസം വര്‍ദ്ധിപ്പിക്കുക, സഹകരണം വര്‍ദ്ധിപ്പിക്കുക, ഭാവി കാര്യങ്ങള്‍ ഒരുമിച്ച് നേരിടുക എന്നിവയാണവ – ലീ പറഞ്ഞു.
ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യ ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം വരും. ഇന്ത്യയുടെയും ചൈനയുടെയും ഒരു പോലെയുള്ള വികസനം സാധ്യമായില്ലെങ്കില്‍ ലോകത്ത് വികസനവും ക്ഷേമവും നടപ്പാകില്ല. ലോകത്തിന്റെ സ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളുടെയും പരസ്പര വിശ്വാസം അനിവാര്യമാണെന്നും ലീ പറഞ്ഞു.
ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ഈയിടെയുണ്ടായ പ്രശ്നങ്ങളുള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും ചര്‍ച്ച ചെയ്തിരുന്നു. ലഡാക്ക് കടന്നുകയറ്റം മന്മോഹന് സിംഗ് ചര്‍ച്ചയില്‍ ഉന്നയിച്ചു. ബ്രഹ്മപുത്ര നദിയില്‍ ചൈന അണക്കെട്ടുകള്‍ സ്ഥാപിക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള ആശങ്കയും പ്രധാനമന്ത്രി അറിയിച്ചു.
ലീ കെഷാങുമായി വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ അതിര്‍ത്തിപ്രശ്നം മുഖ്യവിഷയമാകും. ഹൈദരാബാദിലാണ് ഉന്നതതല ചര്‍ച്ചകള്‍ നടക്കുക. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിയുമായും ചൈനീസ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഐടി ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഇന്ത്യക്ക് ചൈനയില്‍ കമ്പോളം തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് സല്മാന് ഖുര്‍ഷിദ് ചര്‍ച്ച നടത്തും.
ഇന്ത്യ, ചൈന, ബംഗ്ലാദേശ്, മ്യാന്മര് സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നുവരും. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഒപ്പുവെയ്ക്കുന്നതിനൊപ്പം സംയുക്ത പ്രസ്താവനയും പുറപ്പെടുവിക്കും. ടിബറ്റന്‍ വംശജരുടെ പ്രതിഷേധം കണക്കിലെടുത്ത് ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ചില്‍ അധികാരമേറ്റ ലീ, ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ന്യൂദല്‍ഹിയില്‍ എത്തിയത്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ ഞായറാഴ്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിദേശകാര്യമന്ത്രി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട 80 അംഗ സംഘത്തോടൊപ്പമാണ് ലീ ഇന്ത്യയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: