ന്യൂദല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രധാനമന്ത്രി ലീ കെ കിയാംഗ് താമസിക്കുന്ന ദല്‍ഹിയിലെ താജ് പാലസ് ഹോട്ടലിന് സമീപം ടിബറ്റുകാരുടെ ശക്തമായ പ്രതിഷേധം. ചൈന ടിബറ്റില്‍ നിന്നും പുറത്തുപോകുക, ചൈന ഇന്ത്യ വിടുക, ലീ കെ കിയാംഗ്: ടിബറ്റിനെ സ്വതന്ത്രമാക്കുക എന്നെഴുതിയ 20 അടി നീളമുള്ള ബാനര്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. പ്രതിഷേധക്കാരെ തടഞ്ഞ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചൈനയിലെ മുന്‍ പ്രധാനമന്ത്രിമാരുടെ പതിവ് മറികടന്ന് ലീ കെ കിയാംഗ് സ്ഥാനമേറ്റ ശേഷം ആദ്യം ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറാകുകയായിരുന്നു.
ഇന്ത്യയിലെ ടിബറ്റന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വതന്ത്ര ടിബറ്റ് എന്ന ആശയവുമായി താഴെത്തട്ടില്‍ വരെ വേരോട്ടമുള്ള സംഘടനയുടെ ഡയറക്ടര്‍ ടെന്സിന് ടെസല്ഹയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നീണ്ടകാലമായി അവശേഷിക്കുന്ന ഇന്ത്യയുടെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം അവസാനിപ്പിക്കണമെങ്കില്‍ ടിബറ്റിന്മേലുള്ള ചൈനയുടെ അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു. ടിബറ്റില്‍ തുടരുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി ലീ കെ കിയാംഗിനെ നാണം കെടുത്തണമെന്നാണ് പ്രതിഷേധത്തിലൂടെ ലക്ഷ്യമിട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങള്‍ക്കിടയില്‍ തീകൊളുത്തി ആത്മാഹുതി ചെയ്യാന്‍ 117 ടിബറ്റുകാരെ പ്രേരിപ്പിച്ച ചൈനയുടെ പരാജയപ്പെട്ട നയങ്ങളെ വെല്ലുവിളിക്കാനും കൂടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടിബറ്റിനു മേലുള്ള ചൈനയുടെ കടന്നുകയറ്റവും അധീശത്വവും ആറുകോടി ടിബറ്റുകാരുടെ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് ഈ സംഘടനയുടെ ദേശീയ ഡയറക്ടര്‍ ദോര്‍ജീ ടെസ്റ്റന് പറഞ്ഞു. മറിച്ച് ഇന്ത്യന്‍ സുരക്ഷയ്ക്കു നേരെ വളരുന്ന പ്രശ്നം കൂടിയാണത്. ടിബറ്റ് വിഷയത്തിന് പ്രാധാന്യം നല്കി ഇന്ത്യന്‍ സര്‍ക്കാര്‍ ചൈനയുടെ പുതിയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: