മുണ്ടക്കയം: പെന്ഷന് തുക അനുവദിച്ചതായി പറഞ്ഞ് അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി പരാതി. പുലിക്കുന്ന് ചേച്ചിറയില് അമ്മിണിയുടെ വീട്ടിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ 16ന് ഉച്ചയോടെ അമ്മിണിയുടെ വീട്ടിലെത്തിയ യുവാവ് 97,000 രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ബുദ്ധിമാന്ദ്യമുള്ള കുട്ടിക്കായി പെന്ഷന് അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി പോസ്റ്റോഫീസില്‍ മൂവായിരം രൂപ മുന്‍കൂര്‍ അടയ്ക്കണമെന്നും പറഞ്ഞു. അമ്മിണിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ വാങ്ങി പരിശോധിച്ച യുവാവിന്റെ കയ്യിലുണ്ടായിരുന്ന ഡയറിയില്‍ വിവരങ്ങള്‍ കുറിക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ കൈവശം പണമില്ലെന്നുപറയുകയും മകളുടെ ചികിത്സക്കായി ആശുപത്രിയില്‍ കൊണ്ടുപോകുവാനുള്ള 2500 രൂപമാത്രമേ ഉള്ളൂവെന്നും അമ്മിണി പറഞ്ഞു. ആ പണം തരണമെന്നും ബാക്കി 500രൂപ താന്‍ എടുത്തുകൊള്ളാമെന്നും പെന്ഷന് കിട്ടുമ്പോള്‍ തിരികെ തന്നാല്‍ മതിയെന്നും പറഞ്ഞ് പണം വാങ്ങിയ യുവാവ് പറഞ്ഞു. 20ന് പോസ്റ്റോഫീസില്‍ വന്നാല്‍ പണം കൈപ്പറ്റാമെന്നും അടുത്തമാസം വരാമെന്നും പറഞ്ഞ് യുവാവ് മുങ്ങുകയായിരുന്നു.
20ന് പണം വാങ്ങാന്‍ പോസ്റ്റോഫീസിലെത്തിയപ്പോഴാണ് അമ്മിണിക്ക് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് മനസിലായത്. തുടര്‍ന്ന് അമ്മിണി പഞ്ചായത്തില്‍ പരാതി നല്‍കുകയും അധികൃതര്‍ പരാതി പോലീസിന് കൈമാറുകയും ചെയ്തു. മുണ്ടക്കയം, വൈങ്ങന, കണ്ണിമല, തോട്ടംമേഖല എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ പണപ്പിരിവ് നടക്കുന്നതായി ജനങ്ങള്‍ക്ക് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: