സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ 15ലക്ഷം രൂപയില്‍ കുറയരുതെന്നും ചെറിയ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കരുതെന്നുമുള്ള സര്‍ക്കാരിന്റെ ഉത്തരവ് ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതികള്‍ പ്രതിസന്ധിയിലാവാന്‍ കാരണമാകും. ഈ ഉത്തരവു പുറത്തിറങ്ങിയതോടെ പദ്ധതി ആസൂത്രണം ചെയ്ത ജില്ലാ പഞ്ചായത്തുകള്‍ പദ്ധതികള്‍ പുനഃപരിശോധിക്കേണ്ടിവരും. കുടിവെള്ളപദ്ധതി, റോഡു നവീകരണം, വൈദ്യുതീകരണം, സ്കൂളുകളുടെ നവീകരണം, കൃഷി എന്നിങ്ങനെ ചെറിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്തിന് കഴിയാതെ വരുന്നു.
പലപ്പോഴും ഗ്രാമപ്രദേശങ്ങളില്‍ ആസൂത്രണം ചെയ്യുന്ന വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലവിലുണ്ട്. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എത്രചെറിയ തുക വേണമെങ്കിലും വിവിധ പദ്ധതികള്‍ക്ക് അനുവദിക്കാമെന്നിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.
ഈ ഉത്തരവ് നടപ്പാക്കുന്നതോടെ പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ചെറിയ പദ്ധതികളും ഉപേക്ഷിക്കേണ്ടിവരുന്നു. ചെറിയ പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കുന്നതോടെ വലിയൊരു ജനവിഭാഗം ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ നിന്നും പുറത്താകുമെന്ന് ജില്ലാ പഞ്ചായത്തംഗം എന്‍.ജെ.പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: